ഓഹരി വിപണിയിലെ നിക്ഷേപം എന്നത് കൃത്യമായ ധാരണയോടെയും നിരീക്ഷണത്തോടെയും ചെയ്യേണ്ട ഒരു കാര്യമാണ്. എന്നാൽ മാത്രമേ ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു. നിക്ഷേപത്തിന് മുൻപും ശേഷവും തീരുമാനങ്ങൾ വിവേകപൂർവ്വം എടുത്തില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച ലാഭം നൽകുന്ന ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കലിൻ്റെ ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് ഇന്ന് പരിശോധിക്കാം.
മൾട്ടിബാഗർ ഓഹരി
365 രൂപയാണ് എൻഎസ്ഇയിൽ ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കലിൻ്റെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 14.87 ശതമാനത്തിന്‍റെ മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 18.08 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 53 ശതമാനം വളർച്ചയാണ് ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കൽ കൈവരിച്ചത്. ഒരു വർഷത്തിനിടെ 259 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകി മൾട്ടിബാഗർ ഓഹരിയാകാനും കമ്പനിക്ക് സാധിച്ചു.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഓഹരി 1120 ശതമാനമെന്ന ശ്രദ്ധേയമായ വരുമാനം നൽകി. പിന്നിലേക്ക് നോക്കുമ്പോൾ, കഴിഞ്ഞ ദശകത്തിൽ സ്റ്റോക്ക് 1630 ശതമാനം ഉയർന്നു. 398.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 100.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കൽ
ഇന്ത്യയിലെ പ്രമുഖ സ്‌പെഷ്യാലിറ്റി കെമിക്കല്‍ കമ്പനിയും ലിഥിയം അയണ്‍ ബാറ്ററി ആനോഡ് മെറ്റീരിയലുകളുടെ നിര്‍മാണത്തിലെ മുന്‍നിരക്കാരുമാണ് ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കൽ ലിമിറ്റഡ്. സ്പെഷ്യാലിറ്റി കാർബൺ ബ്ലാക്ക്, കൽക്കരി ടാർ പിച്ച്, ശുദ്ധീകരിച്ച നാഫ്തലീൻ, എസ്എൻഎഫ്, സ്പെഷ്യാലിറ്റി ഓയിലുകൾ, ലിഥിയം അയൺ ബാറ്ററികൾ, പെയിൻ്റ്, ഗ്രാഫൈറ്റ് ഇലക്ട്രോഡുകൾ, കാർഷിക രാസവസ്തുക്കൾ തുടങ്ങിയവയെല്ലാം കമ്പനി നിർമിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള 49 രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കമ്പനി കയറ്റുമതി ചെയ്യുന്നു.
സമീപകാല സംഭവവികാസങ്ങൾ
ഇലക്ട്രിക് വെഹിക്കിൾ (ഇവി) മേഖലയിലെ കുതിച്ച് ചാട്ടത്തിൽ നിന്നും നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇവി ബാറ്ററികളുടെ നിർണായക ഘടകമായ ലിഥിയം അയേൺ ഫോസ്ഫേറ്റ് (എൽഎഫ്പി) കാഥോഡ് ആക്റ്റീവ് മെറ്റീരിയലിനായുള്ള ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ പ്ലാൻ്റ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കാഥോഡ് മെറ്റീരിയലിൻ്റെ ആവശ്യം 2030 ഓടെ പ്രതിവർഷം 9.4 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കൽസിന്‍റെ വരുമാനത്തിലും വർധനവുണ്ടാകാനുള്ള സാധ്യതകളുണ്ട്.

അറ്റാദായത്തിൽ വർധനവ്
2024 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ, കമ്പനിയുടെ അറ്റാദായം 105 കോടി രൂപയാണ്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1053 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,037 കോടി രൂപയായിരുന്നു വരുമാനം.
സൂചികൾക്ക് തുടക്കം നഷ്ടത്തിൽ
തുടർച്ചയായ നാല് ദിവസത്തെ നേട്ടത്തിന് ശേഷമാണ് വിപണി നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 296.79 പോയിൻ്റ് താഴ്ന്ന് 73,556.15 ലും നിഫ്റ്റി 97.15 പോയിൻ്റ് താഴ്ന്ന് 22,305.25 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്ത്യ വിക്സ് സൂചിക താഴ്ന്ന നിലയിൽ തുടരുന്നതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
നിഫ്റ്റിയിൽ ആക്സിസ് ബാങ്ക്, സൺ ഫാർമ, എസ്ബിഐ, ഗ്രാസിം ഇൻഡസ്ട്രീസ്, എച്ച്സിഎൽ ടെക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽടിഐ മൈൻഡ്‌ട്രീ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നീ ഓഹരികൾ ഇടിവിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications