ഇന്ത്യൻ ഓഹരി വിപണി അതിന്‍റെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നും ഓഹരി സൂചികകൾ ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത് വരെ സൂചികകളുടെ ഈ ചാഞ്ചാട്ടം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. വിപണിയുടെ ഇടിവിലും ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാനപ്പെട്ട ഓഹരികളിൽ ഒന്ന് കല്പതാരു പ്രോജക്ട്‌സ് ഇൻ്റർനാഷണലാണ്. ആദ്യ സെഷനിൽ തന്നെ ഏകദേശം അഞ്ച് ശതമാനത്തിന് മുകളിലാണ് ഉയർന്നത്. എന്താണ് ഉയർച്ചയുടെ കാരണമെന്നും ഓഹരിയുടെ നിലവിലെ വികാരം എന്താണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരി
ബിഎസ്ഇയിൽ 1260.45 രൂപ എന്നതാണ് നിലവിൽ കല്പതാരു പ്രോജക്ട്‌സ് ഇൻ്റർനാഷണൽ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഏകദേശം 5.92 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു മാസത്തിനിടെ 5.12 ശതമാനം മുന്നേറ്റമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 75.52 ശതമാനം ഉയർച്ചയാണ് ഓഹരി നേടിയത്.
ആറ് മാസത്തിനിടെ 92.57 ശതമാനം മുന്നേറ്റവും ഒരു വർഷത്തിനിടെ 146.42 ശതമാനം നേട്ടവും ഓഹരി നേടി. 1,369.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 485 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

പുതിയ കരാർ, പുതിയ ഊർജ്ജം
മൂന്നാം വിപുലീകരണത്തിൻ്റെ മൂന്ന് പാക്കേജുകൾക്കായി മൂന്ന് കരാറുകളിൽ വിജയകരമായി ഒപ്പുവെച്ചതായി കല്പതാരു പ്രോജക്ട്‌സ് ഇൻ്റർനാഷണൽ അറിയിച്ചതിനെ തുടർന്നാണ് ഓഹരി വിപണിയും മുന്നേറ്റത്തിലേക്കെത്തിയത്. സൗദി അറേബ്യയിലെ മാസ്റ്റർ ഗ്യാസ് സിസ്റ്റം നെറ്റ്‌വർക്കിൻ്റെ (എംജിഎസ്-3) ഭാഗമായുള്ള കരാറിന്‍റെ മൂല്യം ഏകദേശം 7550 കോടി രൂപയാണ്.
800 കിലോമീറ്ററിലധികം ലാറ്ററൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതാണ് ജോലിയുടെ വ്യാപ്തി . മേഖലയിലെ വിവിധ വ്യാവസായിക ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം നൽകുന്നതിന് നിലവിലുള്ള ഗ്യാസ് ശൃംഖല വിപുലീകരിക്കാനാണ് എംജിഎസ്-3 ലക്ഷ്യമിടുന്നത്.
കരാറിന്‍റെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഓഹരി 14.56 ശതമാനം ഉയർന്ന് ബിഎസ്ഇയിൽ 1,369.95 രൂപയിലെ പുതിയ റെക്കോർഡിലെത്തി. ബിഎസ്ഇ സെൻസെക്‌സിൽ 1.96 ശതമാനവും ബിഎസ്ഇ ക്യാപിറ്റൽ ഗുഡ്‌സ് സൂചികയിൽ 21 ശതമാനവും ഉയർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്റ്റോക്ക് 42 ശതമാനം ഉയർന്നു.

ചാഞ്ചാട്ടം തുടർന്ന് ആഭ്യന്തര സൂചികകൾ
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ഇടിവോടെ. സെൻസെക്‌സ് 218.11 പോയിൻ്റ് താഴ്ന്ന് 73,787.83 ലും നിഫ്റ്റി 97.45 പോയിൻ്റ് താഴ്ന്ന് 22,404.55 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ പ്രവണത, വിദേശ നിക്ഷേപകരുടെ വില്പന എന്നിവയാണ് സൂചികകളെ താഴേക്ക് വലിച്ചത്.
അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് 8 ശതമാനത്തിലധികം ഉയർന്ന് 22.3 ലെത്തി. ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.28 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.11 ശതമാനവും നഷ്ടത്തിലായി. മീഡിയ, മെറ്റൽ, പിഎസ്‌യു ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ്. എഫ്എംസിജി, ഐടി സൂചികകൾ കനത്ത നഷ്ടം നേരിട്ടു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications