പെട്രോളടിക്കുമ്പോള്‍ ലാഭം വേണോ? ഈ പമ്പുകള്‍ തിരഞ്ഞ് പെട്രോളടിക്കാം; വിലയില്‍ 1 രൂപ കുറവ്
പെട്രോൾ വില 107 രൂപയിലെത്തി നിൽക്കുമ്പോൾ കേരളത്തിലെ സാധാരണക്കാർക്ക് മാസത്തിൽ നല്ലൊരു തുക ചെലവാക്കേണ്ടി വരുന്നത് വാഹനത്തിന് ഇന്ധനമടിക്കാൻ തന്നെയാകും. റോഡിലെ തിരക്കും കുറഞ്ഞ മൈലേജും കൂടിയാകുമ്പോൾ ചെലവ് ചിന്തിക്കേണ്ടതില്ല. മാസങ്ങളായി പെട്രോൾ വില ഉയരാത്തതിനാൽ പലരും നിലവിലെ വിലയോട് ഇണങ്ങിയ നിലയിലാണ്.
ക്രൂഡ് ഓയിൽ വില നോക്കുകയാണെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ കുറവ് വന്നിട്ടുണ്ട്. ഈ സമയത്തും വില കുറയ്ക്കാതെ നേരത്തെയുള്ള നഷ്ടം നികത്തുകയാണ് ഭൂരിഭാഗം വിപണിയുള്ള പൊതുമേഖലാ എണ്ണ കമ്പനികൾ. അതേസമയം, മത്സരം ശക്തമാക്കാൻ സ്വകാര്യ എണ്ണ കമ്പനികൾ വില കുറച്ചിട്ടുമുണ്ട്. ഈ മത്സരത്തിൽ എങ്ങനെ സാധാരണക്കാരന് നേട്ടമുണ്ടാക്കാം എന്ന് നോക്കാം.
വില കുറച്ച് സ്വകാര്യ കമ്പനികൾ
റിലയന്‍സ് പമ്പുകളില്‍ ഇന്ധനത്തിന് വില കുറച്ചതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ റീട്ടെയില്‍ ഇന്ധന കമ്പനിയായ നയാര എനര്‍ജിയും വില കുറയ്ക്കാന്‍ തീരുമാനിച്ചത്. പെട്രോളിനും ഡീസലിനും പൊതുമേഖലാ എണ്ണ കമ്പനികള്‍ നല്‍കുന്ന വിലയേക്കാള്‍ 1 രൂപ കുറവിലാണ് നയാര എനര്‍ജി പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കുക.

ആഭ്യന്തര ഉപഭോഗം കൂടുതൽ ഉത്തേജിപ്പിക്കുന്നതിന് വില കിഴിവ് സഹായിക്കുമെന്നും ജൂൺ അവസാനം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 1 രൂപയുടെ കിഴിവ് നൽകുമെന്നുമാണ് നയാര എനർജി വക്താവ് പറഞ്ഞു.
അന്താരാഷ്ട്ര വിലയിൽ കുറവുണ്ടായിട്ടും സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവ വില നിലനിർത്തുമ്പോഴാണ് സ്വകാര്യ ഇന്ധന ഇന്ധന കമ്പനികൾ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുന്നത്.
ഉപഭോക്താക്കൾക്ക് നേട്ടം
രാജ്യത്തെ റീട്ടെയില്‍ ഇന്ധന വിപണിയില്‍ 86,925 പെട്രോൾ പങ്കുള്ളതിൽ 7 ശതമാനം നയാര എനർജിയുടെ പങ്കാളിത്തമാണ്. നയാര എനര്‍ജിക്ക് 6,376 പെട്രോള്‍ പമ്പുകള്‍ ഉണ്ട്. ബാക്കി 78,567 എണ്ണവും ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയുടെ ഉടമസ്ഥതയിലാണ്.
വില 1 രൂപ കുറച്ചതോടെ മഹാരാഷ്ട്ര, രാജസ്ഥാന്‍ അടക്കം 10 സംസ്ഥാനങ്ങളിൽ പൊതുമേഖല എണ്ണ കമ്പനികളുടെയും നയാരയുടെയും ഇന്ധന വില 1 രൂപയുടെ വ്യത്യാസം വരും. പെട്രോളിനും ഡീസലിനും നയാര എനർജി വില കുറച്ചിട്ടുണ്ട്.
മേയ് മാസത്തില്‍ തന്നെ റിലയന്‍സും ബ്രിട്ടീഷ് കമ്പനിയായ ബിപിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ജിയോ-ബിപി പമ്പുകളില്‍ സൂപ്പര്‍ ഗ്രേഡ് ഡീസലിന് 1 രൂപ കിഴിവ് നല്‍കിയിരുന്നു. ഇതും പൊതുമേഖലാ എണ്ണ കമ്പനികളുടെ വിലയേക്കാള്‍ കുറവാണ്. ജിയോ-ബിപി ഡീസൽ മാത്രമാണ് പൊതുമേഖലാ എണ്ണ കമ്പനികളേക്കാൾ താഴ്ന്നവിലയിൽ വില്ക്കുന്നത്.
പൊതുമേഖലാ കമ്പനികൾ വില കുറയ്ക്കാത്തത് എന്ത്
കഴിഞ്ഞ വര്‍ഷം റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നപ്പോള്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവ ചില്ലറ വില്പന വില വർധിപ്പിച്ചിരുന്നില്ല. അതിനാൽ അന്താരാഷ്ട്ര എണ്ണ വില കുറയുമ്പോള്‍, കഴിഞ്ഞ വര്‍ഷം നേരിട്ട നഷ്ടം തിരിച്ചു പിടിക്കുന്നതിനാണ് തുടര്‍ച്ചയായ 14-ാം മാസവും പൊതുമേഖലാ എണ്ണ കമ്പനികൾ ഇന്ധന വില കുറയ്ക്കാത്തത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് വിതരണ തടസപ്പെടുമെന്ന ആശങ്കകള്‍ കാരണം റിഫൈനറികളില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 യുഎസ് ഡോളറിന് മുകളിലേക്ക് എത്തിയിരുന്നു.
ഇതിന് പിന്നാലെ 2022 ഏപ്രിൽ 6 മുതലാണ് പൊതുമേഖലാ എണ്ണ കമ്പനികൾ പ്രതിദിനം എണ്ണ വില പരിഷ്കരിക്കുന്നത് നിർത്തിയത്. കുറഞ്ഞ വിലയ്ക്ക് ഇന്ധനം വിറ്റതിന്റെ ഫലമായി ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തിൽ മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികളുടെയും മൊത്തം നഷ്ടം 21,201.18 കോടി രൂപയായിരുന്നു.
ഇക്കാലയളവില്‍ സ്വകാര്യ ഇന്ധന കമ്പനികള്‍ക്ക് വിപണി വിഹിതം നഷ്ടമായിരുന്നു. എന്നാൽ അന്താരാഷ്ട്ര വിപണിയില്‍ മാർച്ച് മുതൽ എണ്ണ വില കുറയാൻ തുടങ്ങിയതോടെ സ്വകാര്യ ഇന്ധന കമ്പനികള്‍ക്ക് പൊതുമേഖലാ എണ്ണ കമ്പനികളുമായി മത്സരം തുടങ്ങി എന്ന് കാണാം.


Click it and Unblock the Notifications











