വിപണികളില്‍ പുതുവര്‍ഷ റാലി തുടരുന്നു. ഇത് തുടര്‍ച്ചയായ നാലാം ദിവസമാണ് വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നിഫ്റ്റി നിര്‍ണായകമായ 18,000 നിലവാരത്തിന് മുകളില്‍ തുടരുന്നത്. മൂന്നാം പാദ കോര്‍പ്പറേറ്റ് പ്രവര്‍ത്തന ഫലങ്ങള്‍ മികച്ചതാവുമെന്നുള്ള പ്രതീക്ഷയും ആഗോള ശുഭ സൂചനകളും നിഫ്റ്റിയെ 18,200-ന് മുകളിലേക്കും സെന്‍സെക്‌സിനെ 61,000 ഭേദിക്കാനും സഹായിച്ചു. സമീപകാല താഴ്ചയില്‍ നിന്നും 1,800-ലേറെ പോയിന്റാണ് നിഫ്റ്റി ഇതിനോടകം മുന്നേറിയത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 156 പോയിന്റ് നേട്ടത്തില്‍ 18,212-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 533 പോയിന്റ് നേട്ടത്തോടെ 61,150-ലും ബുധനാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി- ബാങ്ക് 285 പോയിന്റ് നേട്ടത്തോടെ 38,7272-ലും വ്യാപാരം അവസാനിപ്പിച്ചു.
5 ഘടകങ്ങള്‍
പ്രധാനമായും 5 ഘടകങ്ങളുടെ പിന്തുണയോടെയാണ് രാജ്യത്ത് കോവിഡ് പ്രതിദിന രോഗ നിരക്ക് 2 ലക്ഷത്തോളമായിട്ടും അത് ഗൗനിക്കാതെ വിപണികളെ മുന്നോട്ട് കുതിക്കാന്‍ പ്രേരിപ്പിച്ചത്.
>> കോര്‍പ്പറേറ്റ് കമ്പനികളുടെ പുറത്തു വരാനിരിക്കുന്ന മൂന്നാം പാദ ഫലങ്ങളിലെ ശുഭപ്രതീക്ഷ
>> വിദേശ നിക്ഷേപകര്‍ മടങ്ങിയെത്തിയത്. ഇതിനോടകം ജനുവരിയില്‍ 3,500 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.
>> സമ്പദ് ഘടനയുടെ കുതിപ്പിനുള്ള സഹായം പൊതു ബജറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
>> പലിശ നിരക്ക് വർധനയിൽ മാത്രം ആശ്രയിക്കാതെ പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുമെന്ന യുഎസ് ഫെഡ് ചെയര്‍മാന്റെ പ്രസ്താവനയും ആഗോള വിപണികളില്‍ നിന്നുള്ള പിന്തുണയും
>> രോഗനിരക്ക് കൂടുതലാണെങ്കിലും കടുത്ത പ്രതിസന്ധികളില്ലാതെ ഒമിക്രോണിനെ മറികടക്കാമെന്ന വിലയിരുത്തല്‍.
ഇന്നത്തെ മുന്നേറ്റം
കഴിഞ്ഞ ദിവസം മങ്ങിപ്പോയ മെറ്റല്‍ വിഭാഗം ഓഹരികള്‍ ഇന്ന് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഇതിനോടൊപ്പം ഓട്ടോ, പവര്‍, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് വിഭാഗങ്ങളിലെ ഓഹരികളിലും മുന്നേറ്റം ദൃശ്യമായി. ഈ സൂചികകളിലെല്ലാം ഒന്നു മുതല്‍ രണ്ട് ശതമാനം വരെ ഉയര്‍ന്നു. അതേസമയം, ലാര്‍ജ് കാപ് കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവര്‍ ഇന്നു വൈകുന്നേരത്തോടെ മൂന്നാം പാദ പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതു കൊണ്ട് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതിനാല്‍ ഐടി വിഭാഗം ഓഹരികളില്‍ തളര്‍ച്ച കാണപ്പെട്ടു. ഫാര്‍മ സ്റ്റോക്കുകളും ഇടിവ് നേരിട്ടു. അതേസമയം, ബിഎസ്ഇയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികള്‍ 0.7 ശതമാനം മുതല്‍ ഒരു ശതമാനം വരെ മുന്നേറി വ്യാപാരം അവസാനിപ്പിച്ചു. അതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (VIX) 3.02 ശതമാനം ഇടിഞ്ഞ് 17.22 നിലവാരത്തിലേക്ക് എത്തി.
മാര്‍ക്കറ്റ് മൂവ്മെന്റ്
തുടര്‍ച്ചയായ നാലാം ദിവസവും പ്രധാന സൂചികകളില്‍ നേട്ടത്തോടെയായിരുന്നു തുടക്കം. നിഫ്റ്റി 115 പോയിന്റ് നേട്ടത്തില്‍ 18,170-ലും സെന്‍സെക്സ് 380 പോയിന്റ് ഉയര്‍ന്ന് 60,997-ലുമാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ നിഫ്റ്റിയില്‍ 50-ഓളം പോയിന്റിന്റെ ഇടിവുണ്ടായെങ്കിലും 18,100 നിലവാരത്തില്‍ നിന്നും പിന്തുണയാര്‍ജിച്ച് മടങ്ങിയെത്തി. ഇതിനിടെ 18,128-ല്‍ ഇന്നത്തെ താഴന്ന നിലവാരം രേഖപ്പെടുത്തി. പിന്നീട് സൂചികകള്‍ പടിപടിയായി കരകയറാന്‍ ശ്രമിച്ചു. തുടര്‍ന്ന് രാവിലെ തന്നെ 18,200 നിലവാരം ഭേദിച്ചെങ്കിലും പിടിച്ചു നില്‍ക്കാതെ താഴേക്ക് ഇറങ്ങി. എങ്കിലും 18,150 നിലവാരത്തില്‍ തങ്ങിനിന്നു. തുടര്‍ന്ന് 3 മണിയോടെ സൂചികള്‍ കുതിച്ചു കയറി 18,227-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തുകയും ഇതിന് സമീപത്ത് തന്നെ ഇന്നത്തെ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ വ്യാഴാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,090 ഓഹരികളില്‍ 1,105 ഓഹരികളില്‍ വില വര്‍ധനവും 942 ഓഹരികളില്‍ വിലയിടിവും 3 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.17-ലേക്ക് ഉയര്‍ന്നു. ഇന്നലെ എഡി റേഷ്യോ 0.94-ലേക്ക് വീണിരുന്നു. ഇന്ന് സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികള്‍ നേരിയ മുന്നേറ്റം നടത്തിയതായാണ് ഇതിലൂടെ വ്യക്തമാകുനന്ത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 319 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 175 കമ്പനികള്‍ നഷ്ടത്തിലും 7 എണ്ണം വില വ്യതിയാനമില്ലാതെയും ക്ലോസ് ചെയ്തു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 35 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഓട്ടോ സെക്ടര്‍ കമ്പനിയായ മഹീന്ദ്ര & മഹീന്ദ്ര 4 ശതമാനത്തിലേറെ നേട്ടം സ്വന്തമാക്കി. ഭാരതി എയര്‍ടെല്‍ മൂന്ന് ശതമാനത്തിലേറെയും കുതിച്ചു. റിലയന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, ഹിന്‍ഡോല്‍കോ, എച്ച്ഡിഎഫ്‌സി എന്നിവ രണ്ട് ശതമാനത്തിലധികവും മുന്നേറി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 15 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. ടൈറ്റന്‍ കമ്പനി, ടിസിഎസ്, ശ്രീ സിമന്റ്‌സ്, ബ്രിട്ടാണിയ, സിപ്ല എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലേറെയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.