നാല് ദിവസങ്ങളില്‍ തുടര്‍ച്ചയായ ഇടിവിന് ശേഷം സൂചികകളില്‍ ഭേദപ്പെട്ട മുന്നേറ്റം. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി (NIFTY) 86 പോയിന്റ് ഉയര്‍ന്ന് നിര്‍ണായകമായ 17,503-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് (SENSEX) 198 പോയിന്റ് വര്‍ധിച്ച് 58,664-ലും ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. മെറ്റല്‍, ഊര്‍ജം, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലും ഇടത്തരം, ചെറുകിട വിഭാഗത്തിലുമുളള ഓഹരികളില്‍ നിക്ഷേപകര്‍ക്കുണ്ടായ വാങ്ങല്‍ താത്പര്യമാണ് മുന്നേറ്റത്തിന് വഴിയൊരുക്കിയത്. എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ആകെ 2,055 ഓഹരികളില്‍ 1,522-ലും വില വര്‍ധനവുണ്ടായി. 465 ഓഹരികളില്‍ മാത്രമാണ് ഇടിവുണ്ടായത്.
ബാങ്ക്-നിഫ്റ്റി
അതേസമയം, ബാങ്ക് ഓഹരികളുടെ സൂചികയായ ബാങ്ക്-നിഫ്റ്റിയില്‍ (NIFTY-BANK) പ്രധാന സൂചികകളഉമായി താരതമ്യപ്പെടുത്തിയാല്‍ കാര്യമായ മുന്നേറ്റം ഉണ്ടായില്ല. 144 പോയിന്റ് മാത്രമാണ് ഉയര്‍ന്നത്. കൊട്ടക് മഹീന്ദ്രയെ മറ്റിനിര്‍ത്തിയാല്‍ മറ്റ് മുന്‍നിര സ്വകാര്യ ബാങ്കുകളുടെ ഓഹരികളില്‍ ഉണര്‍വില്ലാത്തതാണ് കാരണം. ചെറുകിട ബാങ്കുകളില്‍ മാത്രമാണ് കാര്യമായ വര്‍ധനയുണ്ടായത്. ഐഡിഎഫ്‌സി ബാങ്ക് ഓഹരികളുടെ വില 3.2 ശതമാനം വര്‍ധിച്ചു. അതേസമയം, ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികളില്‍ 2.5 ശതമാനം ഇടിവുണ്ടായി.
മാര്‍ക്കറ്റ് മൂവ്മെന്റ്
ഇന്നും വിപണികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 135 പോയിന്റ് താഴ്ന്ന് 17,281 നിലവാരത്തിലും സെന്‍സെക്‌സ് 483 പോയിന്റ് താഴ്ന്ന് 57,983 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ നിഫ്റ്റി 17,216-ലേ്ക്ക് കൂപ്പുകുത്തി. എന്നാല്‍ 17,200 നിലവാരത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചത് ഓഹരികളുടെ തിരിച്ചുവരവിന് കളമൊരുക്കി. ഉച്ചയോടെ നിഫ്റ്റി നിര്‍ണായകമായ 17,500 നിലവാരങ്ങളിലേക്ക് കുതിച്ചുകയറി. ഇന്ന് നിഫ്റ്റിയുടെ ഉയര്‍ന്ന നിലവാരം 17,553 ആണ്. തുടര്‍ന്ന് 17,500 നിലവാരം സൂചിക കാത്തുസൂക്ഷിച്ചത് ശ്രദ്ധേയമാണ്. ഒടുവില്‍ നിഫ്റ്റി 86 പോയിന്റ് ഉയര്‍ന്ന് നിര്‍ണായകമായ 17,503-ലും സെന്‍സെക്സ് 198 പോയിന്റ് വര്‍ധിച്ച് 58,664-ലും വ്യാപാരം അവസാനിപ്പിച്ചു.
ശ്രദ്ധേയമായ ഓഹരികള്‍
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ആകെ 2,055 ഓഹരികളില്‍ 1,522-ലും വില വര്‍ധനവുണ്ടായി. 465 ഓഹരികളില്‍ മാത്രമാണ് ഇടിവുണ്ടായത്. അതായത് അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 3.27-ലേക്ക് ഉയര്‍ന്നു. അതേസമയം, ലിസ്റ്റിങ്ങിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി 37 ശതമാനം തകര്‍ച്ച നേരിട്ട പേടിഎം ഓഹരികളില്‍ ഇന്ന് വാങ്ങല്‍ താത്പര്യം പ്രകടമായി. തുടര്‍ന്ന് 10 ശതമാനം വില വര്‍ധിച്ച് 1494.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത് (പേടിഎമ്മിന്റെ ഇഷ്യു പ്രൈസ് 2,150 രൂപയായിരുന്നു). അതുപോലെ ഇന്നലെ വന്‍ തിരച്ചടി നേരിട്ട ഇന്‍ഡക്‌സ് ഹെവിവെയിറ്റ് സ്‌റ്റോക്കായ റിലയന്‍സിന്റേയും ഓഹരി വില ഇന്ന് വര്‍ധിച്ചു. 22 രൂപ കയറി 2385-ല്‍ റിലയന്‍സിന്റെ ഓഹരികളെത്തി.
പ്രമുഖ ഓഹരികളുടെ പ്രകടനം
>> നഷ്ടം നേരിട്ടവ: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയില്‍ 2 ശതമാനത്തിലേറയും ഇന്‍ഫോസിസില്‍ 1 ശതമാനത്തിനു മുകളിലും ബജാജ് ഓട്ടോ, വിപ്രോ എന്നിവയില്‍ നേരിയ തോതിലും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റിയിലെ 50 ഓഹരികളില്‍ ആകെ 10 എണ്ണം മാത്രമാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.
>> നേട്ടം ലഭിച്ചവ: ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, പവര്‍ ഗ്രിഡ്, കോള്‍ ഇന്ത്യ എന്നീ ഓഹരികൾ 3 ശതമാനത്തിലേറെയും എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ബ്രിട്ടാണിയ, ഐഷര്‍ മോട്ടോ്‌ഴ്‌സ് എന്നിവയില്‍ 2 ശതമാനത്തിലേറെയും വില വര്‍ധനവുണ്ടായി. നിഫ്റ്റിയിലെ 50 ഓഹരികളില്‍ ആകെ 40 എണ്ണവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണികള്‍
അതേസമയം, ആഗോള വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. യൂറോപ്യൻ വിപണികള്‍ ഒരു ശതമാനത്തിലേറെയുള്ള നഷ്ടത്തിലാണ്. കോവിഡ് നാലാം തരംഗം സംബന്ധിച്ച ആശങ്കളാണ് യൂറോപ്യന്‍ വിപണികളെ പ്രതികൂലമായി സ്വാധീനിച്ചിരിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ വിപണികള്‍ നേരിയ നഷ്ടം മാത്രമേയുളളൂ. ജെറോം പവലിനെ വീണ്ടും അവരുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അധ്യക്ഷനാക്കിയത് പോസിറ്റീവായാണ് എടുത്തത്. തുടര്‍ന്ന് ഡൗജോണ്‍സ് സൂചിക മുന്നേറിയിരുന്നു. എന്നാല്‍ പിന്നീട് ടെക് കമ്പനികളില്‍ വന്ന വില്‍പ്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്.


Click it and Unblock the Notifications