മുംബൈ: ഓഹരി വിപണിയിൽ ഇന്ന് കാര്യമായ ചലനമുണ്ടായപ്പോൾ നിഫ്റ്റി റെക്കോർഡ് ഉയരമായ 15,436ലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 307.66 പോയന്റ് ഉയർന്ന് 51,422.88ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിലെ 1394 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1674 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ആഗോള വിപണികളിലെ നേട്ടം അവസരമാക്കിയ നിഫ്റ്റി റെക്കോഡ് നേട്ടത്തിലെത്തിച്ചത്. ഇതോടൊപ്പം പ്രാദേശിക ഘടകങ്ങളും നിഫ്റ്റിയുടെ കുതിപ്പിന് കാരണമായി. അമേരിക്കയിലെ സാമ്പത്തിക ഉത്തേജകമാണ് പ്രധാനഘടകമായി ചൂണ്ടികാട്ടുന്നത്. ആറ് ലക്ഷംകോടി ഡോളറിന്റെ ഉത്തേജക പാക്കേജാണ് അമേരിക്കയിൽ പ്രഖ്യാപിച്ചത്. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതും സഹായകമായി. കഴിഞ്ഞ 24 മണിക്കൂറിൽ 1,86,364 കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 44 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന നിരക്കാണിത്. കോവിഡ് നിരക്ക് താഴേക്ക് വരുന്നതായാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9 ശതമാനമാണ്. കഴിഞ്ഞ നാല് ദിവസവും പത്തിൽ താഴെയായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആഴ്ചയിലെ കണക്ക് പരിശോധിച്ചാൽ 10.42 ശതമാനമാണ്.
ഡൽഹി അടക്കമുള്ള നഗരങ്ങൾ ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നതും വിപണിയിൽ നേട്ടത്തിന് കാരണമായി. മെയ് 31 മുതൽ അൺലോക്ക് പ്രക്രിയ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കാം. ഫാക്ടറികളും തുറന്ന് പ്രവർത്തിക്കും. ലഫ്റ്റണന്റ് ഗവർണർ അനിൽ ബൈജാലിന്റെ നേതൃത്വത്തിൽ ചേർന്ന ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 19 മുതലാണ് ഡൽഹിയിൽ സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നത്.
റിലയൻസ്, ഗ്രാസിം, അദാനി പോർട്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ശ്രീ സിമെന്റ്‌സ്, ബജാജ് ഫിൻസർവ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, ഐടി സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി പൊതുമേഖല സൂചിക 0.7ശതമാനവും സ്വകാര്യ ബാങ്ക് സൂചിക 0.3ശതമാനവും ഉയർന്നു. ഫാർമ സൂചിക 1.2ശതമാനം നഷ്ടത്തിലായി.