കൊറോണ വൈറസ് ആശങ്കകളെ തുടർന്ന് ഓഹരി വിപണിയിൽ ഇന്നും കനത്ത ഇടിവ്. ബിഎസ്‌ഇ സെൻസെക്സ് 1,709 പോയിൻറ് ഇടിഞ്ഞ് മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 28,869 ലും നിഫ്റ്റി 498 പോയിൻറ് ഇടിഞ്ഞ് 8,469 ലും എത്തി. സെൻസെക്സ് 2017 മാർച്ചിനുശേഷം ആദ്യമായി 29,000 ത്തിൽ താഴെയായി. അതേസമയം നിഫ്റ്റി 2017 ജനുവരിക്ക് ശേഷം ആദ്യമായി 8,500 പോയിന്റിന് താഴേയ്ക്കും എത്തി.
കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ജിഡിപി വളർച്ച കൂടുതൽ മന്ദഗതിയിലാകുമെന്ന് വിപണിയിലെ വിദഗ്ദ്ധനായ ശങ്കർ ശർമ പറയുന്നു. കൊറോണ വൈറസ് ആക്രമണത്തിൽ നിന്ന് കരകയറുന്ന ബീജിംഗ്, ജനുവരി മുതൽ ഫെബ്രുവരി വരെ വ്യാവസായിക ഉൽപാദനത്തിൽ 13.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിലും ഏഷ്യൻ ഓഹരികൾ ഇന്ന് ഇടിഞ്ഞു. തിങ്കളാഴ്ചത്തെ ചരിത്രപരമായ ഇടിവിന് ശേഷം വാൾസ്ട്രീറ്റിൽ ഓഹരികൾ നേരിയ പുരോഗതിയുണ്ടായി.

നിഫ്റ്റി 50 സൂചികയിൽ സീ, യെസ് ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീൽ, ടിസിഎസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നിവയാണ് നഷ്ടത്തിലേയ്ക്ക് നയിച്ച ഓഹരികൾ. ഇൻഡസ്ഇൻഡ് ബാങ്ക് 24.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മിഡ്കാപ്പ് സൂചിക 4 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ചുരുങ്ങി. 5.2 ശതമാനം ഇടിഞ്ഞു, സ്മോൾകാപ്പ് സൂചികയും ഇന്നത്തെ വ്യാപാരത്തിൽ 5.5 ശതമാനം ഇടിഞ്ഞു.ഇന്ന് വൈകുന്നേരം 6 മണിക്ക് നിക്ഷേപകരുടെ പിൻവലിക്കൽ പരിധി എടുത്തുകളയുന്നതിനാൽ യെസ് ബാങ്ക് ഓഹരികൾ ഇന്ന് 4 ശതമാനം നേട്ടം കൈവരിച്ചു. അതേസമയം, ടെലികോം കമ്പനികൾക്ക് സ്വയം വിലയിരുത്തൽ നടത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി (എസ്‌സി) പറഞ്ഞതിനെത്തുടർന്ന് വോഡഫോൺ ഐഡിയ 33 ശതമാനം ഇടിഞ്ഞു.
ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ഏക മേഖലാ സൂചിക നിഫ്റ്റി മീഡിയയാണ്. എന്നാൽ വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക നഷ്ടം കുറച്ചിരുന്നു. അതേസമയം, നിഫ്റ്റി ബാങ്ക് 5.9 ശതമാനവും നിഫ്റ്റി ഓട്ടോ 4.4 ശതമാനവും നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി ഐടിയും 2.5 ശതമാനം വീതവും ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ എന്നിവയും 3.3 ശതമാനത്തിലധികം ഇടിഞ്ഞു.


Click it and Unblock the Notifications