കഴിഞ്ഞ ദിവസത്തെ ആവേശക്കുതിപ്പിനു തുടര്‍ച്ചയെന്നോണം ബുധനാഴ്ച രാവിലെ നേട്ടത്തോടെയാണ് ആഭ്യന്തര വിപണിയില്‍ വ്യാപാരത്തിന് തുടക്കമിട്ടത്. ഒരു ഘട്ടത്തില്‍ നഷ്ടം നികത്തി ഉയരങ്ങളിലേക്ക് മുന്നേറിയെങ്കിലും ഉച്ചയോടെ യൂറോപ്യന്‍ വിപണികള്‍ ദുര്‍ബലമായി വ്യാപാരം ആരംഭിച്ചതോടെ കരസ്ഥമാക്കിയ നേട്ടം കൈവിട്ട് നഷ്ടത്തില്‍ അവസാനിപ്പിക്കേണ്ടി വന്നു.
കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാത്തതും ആഗോള തലത്തില്‍ പണപ്പെരുപ്പവും വിലക്കയറ്റവും ഭീഷണിയാകുന്നതുമൊക്കെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഇതിനിടെ ആഭ്യന്തര വിപണിയില്‍ ഇനിയും ഇടിവുണ്ടാകാമെന്ന സൂചനയുമായി രാജ്യാന്തര നിക്ഷേപ സ്ഥാപനമായ ജെഫറീസ് ഗ്രൂപ്പിന്റെ ആഗോള ഇക്വിറ്റി വിഭാഗം തലവന്‍ ക്രിസ്റ്റഫര്‍ വുഡ് രംഗത്തെത്തി. നിക്ഷേപകര്‍ക്ക് വേണ്ടി പുറത്തിറക്കിയ പുതിയ ആഴ്ചക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്.
Also Read: മാസം 1,411 രൂപ മുടക്കിയാല്‍ 35 ലക്ഷം കൈപ്പിടിയിലാക്കാം; യാതൊരു റിസ്‌കുമില്ല; നോക്കുന്നോ?
പ്രധാനമായും രണ്ട് കാര്യങ്ങളാണ് ക്രിസ് വുഡ് പരാമര്‍ശിക്കുന്നത്. ഒന്ന് ഐടി ഓഹരികളെ കുറിച്ചുള്ള അവലോകനവും വിപണിയുടെ സമീപകാല സാധ്യതകളുമാണ് പുതിയ കുറിപ്പില്‍ സൂചിപ്പിച്ചത്. എന്‍എസ്ഇയിലെ ഐടി വിഭാഗം ഓഹരികളുടെ സൂചികയായ നിഫ്റ്റി-ഐടി, കഴിഞ്ഞ ഏഴ് ആഴ്ചയില്‍ ആറ് ആഴ്ചയിലും നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതും ബോണ്ട് ആദായം ഉയരുന്നതിന്റേയും പശ്ചാത്തലത്തല്‍ കരുത്താര്‍ജിക്കുന്ന യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് വീണതോടെ ഐടി ഓഹരികളില്‍ ചെറിയ തോതില്‍ നിക്ഷേപ താത്പര്യം അടുത്തിടെ പ്രകടമായിരുന്നു. എന്നാല്‍ അതൊരു ഭാഗ്യ പരീക്ഷണം മാത്രമെന്നാണ് ക്രിസ് വുഡിന്റെ അഭിപ്രായം.
ഏറെ നാളത്തെ തിരിച്ചടിക്കു ശേഷം ഐടി ഓഹരികളില്‍ ഉണ്ടായ നേരിയ ഉണര്‍വ് റീട്ടെയില്‍ നിക്ഷേപകരും മ്യൂച്ചല്‍ ഫണ്ടുകളും വാങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിടാത്ത ഓഹരി വിഭാഗമെന്ന പരിഗണനയോടെയായിരുന്നു ഈ നീക്കം. എന്നാല്‍ ആഗോള തലത്തില്‍ ഡിമാന്‍ഡ് സംബന്ധിച്ച ആശങ്ക ഉയരുന്നതും ടെക്‌നോളജി ഓഹരികള്‍ ശക്തമായ തിരുത്തല്‍ നേരിടുന്നതും കാരണം ഐടി ഓഹരികള്‍ ഇപ്പോള്‍ റേറ്റിങ് തരംതാഴ്ത്തല്‍ ഭീഷണി നേരിടുകയാണെന്നും ക്രിസ് വുഡ് ചൂണ്ടിക്കാട്ടി.
ഇതിനിടെ ഇന്ത്യയിലെ പ്രധാന സൂചികയായി നിഫ്റ്റി, ഇനിയും തിരുത്തല്‍ നേരിടാമെന്ന് ക്രിസ് വുഡ് സൂചിപ്പിച്ചു. സമീപ ഭാവിയില്‍ 14,500 നിലവാരത്തിലേക്ക് നിഫ്റ്റി വീഴാമെന്നാണ് അദ്ദേഹം പ്രവചിച്ചത്. ഈ നിലവാരത്തിലേക്ക് വിപണി എത്തിയാല്‍ മാത്രം ഇന്ത്യന്‍ കമ്പനികളേയും പോര്‍ട്ട്‌ഫോളിയോയില്‍ വീണ്ടും ഉള്‍പ്പെടുത്തുകയുള്ളൂ എന്നും ക്രിസ് വുഡ് വ്യക്തമാക്കി. പണപ്പെരുപ്പ ഭീഷണി നേരിടാനായി ഇനിയും രണ്ടോ മൂന്നോ തവണ കൂടി അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധന വരുത്താനുള്ള സാധ്യതയുണ്ടെന്നും ഇത് ആഭ്യന്തര വിപണികളെ സമ്മര്‍ദത്തില്‍ തുടരുന്നതിനുള്ള വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം നിഫ്റ്റിയും സെന്‍സെക്‌സും സര്‍വകാല റെക്കോഡില്‍ നിന്നും 17 ശതമാനം വരെ ഇറങ്ങിയിരുന്നു. നിലവില്‍ ഓഹരികളുടെ വാല്യൂവേഷന്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിക്കൊണ്ടിരിക്കയുമാണ്. റിസര്‍വ് ബാങ്ക് ഇനിയും രണ്ടോ മൂന്നോ തവണകൂടി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സാവധാനം നിക്ഷേപകര്‍ വാങ്ങിത്തുടങ്ങിയേക്കാമെന്നും ക്രിസ് വുഡ് സൂചിപ്പിച്ചു. ദീര്‍ഘകാലയളവില്‍ ഇന്ത്യന്‍ സമ്പദ്ഘടന 'ബുള്ളിഷ്' ട്രെന്‍ഡില്‍ തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ പരമാര്‍ശം. റിയല്‍ എസ്റ്റേറ്റ് ഓഹരികളെയാണ് ഈ ദശകത്തില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന മേഖലയെന്നും ക്രിസ് വുഡ് സൂചിപ്പിച്ചു.
Also Read: വീണ്ടും ബുള്ളിഷ് ട്രാക്കില്‍! 3 മാസത്തിനുള്ളില്‍ ഈ ടാറ്റ ഗ്രൂപ്പ് ഓഹരി നാലക്കം തൊടും
എങ്കിലും ആഗോള വിപണികള്‍ തിരുത്തലിന്റെ പാതിയില്‍ തന്നെ തുടരാമെന്നാണ് ക്രിസ് വുഡ് സൂചിപ്പിച്ചത്. നിലവില്‍ 'ചുറ്റുവട്ടത്ത്' നടന്നു കൊണ്ടിരുന്ന വില്‍പനയില്‍ നിന്നും 'അന്തര്‍ഭാഗത്തേക്ക്' മാറും. ഇതിന്റെ സൂചനയാണ് കോവിഡ് മഹാമാരിക്കിടയില്‍ വിപണിയെ റെക്കോഡ് നേട്ടങ്ങളിലേക്ക് നയിച്ച 'ഫാങ്' (FAANG- ഫെയ്‌സ്ബുക്ക്, ആമസോണ്‍, ആപ്പിള്‍, നെറ്റ്ഫ്‌ലിക്‌സ്, ഗൂഗിള്‍) ഓഹരികളില്‍ പ്രകടമാകുന്ന വില്‍പന സമ്മര്‍ദം. അമേരിക്കയിലെ എസ് & പി സൂചിക 30 ശതാമനം വരെ ഇടയാം. നിലവില്‍ 20 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. അതിനാല്‍ ഇടിഎഫ് (ETF) വിഭാഗത്തില്‍ വില്‍പ്പന സമ്മര്‍ദം ശക്തമായാല്‍ പ്രധാന സൂചികകളില്‍ ഇനിയും തിരിച്ചടിയേല്‍ക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.