തുടര്‍ച്ചയായ അഞ്ചാം ആഴ്ചയാണ് വിപണി നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഇതില്‍ തന്നെ അവസാനത്തെ രണ്ട് ആഴ്ചയിലും പ്രധാന സൂചികകള്‍ 4 ശതമാനം വീതം ഇടിവോടെയാണ് കടന്നു പോയത്. പണപ്പെരുപ്പ ഭീഷണിയും വിവിധ കേന്ദ്ര ബാങ്കുകള്‍ ധനനയം കടുപ്പിക്കുന്നതുമൊക്കെയാണ് ഓഹരി വിപണികളെ പ്രതിസന്ധിയിലാഴ്ത്തുന്നത്. നിലവില്‍ വിപണിയില്‍ 'കരടിക'ളുടെ പൂര്‍ണാധിപത്യമാണ് കാണാനാവുക. എന്നിരുന്നാലും വിപണി ഇപ്പോള്‍ 'ഓവര്‍സോള്‍ഡ്' (Oversold) മേഖലയിലാണെന്ന് ടെക്നിക്കല്‍ വിശകലനത്തില്‍ നിന്നും മനസിലാക്കാം. അതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും ടെക്നിക്കല്‍ പുള്‍ബാക്ക് റാലിക്കുള്ള സാധ്യതകളും ശക്തമായി നിലനില്‍ക്കുന്നുണ്ട്.
വിപണിയെ നേരിട്ട് സ്വാധീനിക്കുന്നവിധം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വലിയ ചടങ്ങുകളോ സംഭവങ്ങളോ ഒന്നും തന്നെ ഈയാഴ്ചയില്‍ വരുന്നില്ല. അതിനാല്‍ ആഗോള വിപണിയിലെ ചലനങ്ങളാവും ആഭ്യന്തര വിപണിയുടെ ഗതിയും നിര്‍ണയിക്കുന്നതില്‍ മുഖ്യഘടകമാവുക. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ ഭാവി പലിശ വര്‍ധനവ് സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങള്‍ വിപണി സാകൂതം ശ്രദ്ധിക്കും.
അതേസമയം ഈയാഴ്ചയില്‍ 400-ലധികം കമ്പനികള്‍ മാര്‍ച്ച് പാദഫലം പ്രഖ്യാപിക്കുന്നുണ്ട്. എയര്‍ടെല്‍, ഡിഎല്‍എഫ്, ഐടിസി, അശോക് ലെയ്ലാന്‍ഡ്, എന്‍ടിപിസി, ശ്രീ സിമന്റ്, ഐഒസി, എച്ച്പിസിഎല്‍ തുടങ്ങിയ വലിയ കമ്പനികള്‍ ഉള്‍പ്പെടായണ് ഫലം പ്രസിദ്ധീകരിക്കുന്നത്. അതിനാല്‍ ഈ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാകാം.
ഇതിനിടെ, വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) വില്പന ശമനമില്ലാതെ തുടരുന്നത് ആശങ്കയേറ്റുന്ന ഘടകമാണ്. കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ മാത്രം 19,968 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. ഇതോടെ മേയ് മാസം പകുതി പിന്നിടുമ്പോഴുള്ള വിദേശ നിക്ഷേപകരുടെ വില്പന 32,701 കോടിയായും ഉയര്‍ന്നു. എന്നാല്‍ മറുവശത്ത് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ (ഡിഐഐ) കനത്ത തോതില്‍ വാങ്ങുന്നതാണ് വിപണിക്ക് ആശ്വാസമേകുന്ന ഘടകം. കഴിഞ്ഞയാഴ്ച 18,202 കോടിയും ഈമാസം ഇതുവരെയായി 26,735 കോടിയുടേയും ഓഹരികളാണ് ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത്.
അതിനാല്‍ വിദേശേ നിക്ഷേപകരുടെ നിലപാട് നിര്‍ണായകമാണ്. സമാനമായി ഡോളര്‍ ഇന്‍ഡക്സും ക്രൂഡ് ഓയില്‍ വിലയും ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യലവും വിപണിയെ സ്വാധീനിക്കാവുന്ന ഘടകങ്ങളാണ്. അതുപോലെ ഫ്യൂച്ചേര്‍സ് കോണ്ട്രാക്ടുകളില് വിദേശ നിക്ഷേപകരുടെ 'ലോങ്' പൊസിഷനുകള്‍ 24 ശതമാനത്തിലാണ് നില്‍ക്കുന്നത്. സമാനമായി ഓപ്ഷനുകളിലെ പുട്ട്- കോള്‍ അനുപാതം 0.73 നിരക്കിലുമാണ്. ഈ രണ്ടു ഘടകങ്ങളും വിപണി 'ഓവര്‍ സോള്‍ഡ്' മേഖലയിലാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. അതേസമയം എല്‍ഐസി ഓഹരികളുടെ മേയ് 17-ലെ ലിസ്റ്റിങ്ങും ശ്രദ്ധയാകര്‍ഷിക്കുന്ന ഘടകമാണ്.
നിഫ്റ്റി
ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ നിഫ്റ്റി സൂചികയില്‍ എപ്പോള്‍ വേണമെങ്കിലും പുള്‍ബാക്ക് റാലിക്കുള്ള സാധ്യത തെളിഞ്ഞു നില്‍ക്കുന്നുണ്ട്. നിലവില്‍ സൂചിക വ്യാപാരം ചെയ്യപ്പെടുന്നത് സമീപകാല താഴ്ന്ന നിലവാരത്തിന് (15,670) തൊട്ടടുത്താണ്. ടെക്നിക്കല്‍ സൂചകങ്ങള്‍ 'ഓവര്‍ സോള്‍ഡ്' ആണെന്നുള്ള സൂചനയും നല്കുന്നു. അതിനാല്‍ 16,180- 16,400 നിലവാരത്തിലേക്ക് തിരികെ കയറാനുള്ള ശ്രമം ഉണ്ടായേക്കും. എന്നാല്‍ 15,670 തകര്‍ക്കപ്പെടുകയാണെങ്കില്‍ വീണ്ടും ശക്തമായ വില്പന സമ്മര്‍ദം അനുഭവപ്പെടാം. ഇത് നിഫ്റ്റിയെ 15,500- 15,000 നിലവാരങ്ങളിലേക്കും തള്ളിവിടാം.
ബാങ്ക് നിഫ്റ്റി
കഴിഞ്ഞയാഴ്ച തുടക്കത്തില്‍ ശക്തമായ തിരിച്ചു വരവിനുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പ്രധാന സൂചികകളിലെ തിരിച്ചടിക്കൊപ്പം പിന്നോട്ടു വലിഞ്ഞെങ്കിലും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച എസ്ബിഐയുടെ പാദഫലം നിരാശപ്പെടുത്തിയതോടെ തകര്‍ച്ച നേരിട്ടു. അതേസമയം നിര്‍ണായകമായ 33,000 നിലവാരത്തില്‍ നിന്നും ബാങ്ക് നിഫ്റ്റി പിന്തുണയാര്ജിച്ചേക്കാം എന്നാണ് അനുമാനം. ഈ നിലവാരം തകര്‍ക്കപ്പെട്ടാല്‍ 32,000 നിലവാരമാണ് തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല. അതേസമയം 34,000/ 34,500/ 35,000 നിലവാരങ്ങളില്‍ പ്രതിരോധം നേരിടാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications