കാര്‍ഗിലില്‍ ഇന്ത്യന്‍ ആര്‍മിക്കൊപ്പം മുന്നേറിയ നിഫ്റ്റി! യൂറോപ്പിലെ ഈ യുദ്ധം കണ്ട് പനിക്കുമോ?

ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഓഹരി വിപണിയും ചീട്ടു കൊട്ടാരം പോലെ തകരുമെന്നാണല്ലോ പൊതുവേയുള്ള ധാരണ. കിഴക്കന്‍ യൂറോപ്പില്‍ അയല്‍ക്കാരും മുന്‍ സോവിയറ്റ് രാജ്യങ്ങളുമായിരുന്ന റഷ്യയും ഉക്രൈനും തമ്മില്‍ ഈഴായ്ച പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ തുടക്കത്തില്‍ ആഗോള വിപണികളില്‍ നേരിട്ട തിരിച്ചടി കണ്ടാലും ഈ ധാരണ ശരിയാണെന്ന് തോന്നാം. എന്നാല്‍ കാര്‍ഗില്‍ യുദ്ധ സമയത്ത് ആഭ്യന്തര വിപണിയിലെ പ്രധാന സൂചികകളുടെ പ്രകടനം വിലയിരുത്തിയാല്‍ ഈ വിശ്വാസം തിരുത്തിക്കുറിക്കേണ്ടി വരും. 1999-ല്‍ മാസങ്ങള്‍ നീണ്ട പാക്കിസ്ഥാനെതിരായ സംഘര്‍ഷ വേളയില്‍ നിഫ്റ്റി കുതിച്ചുയരുന്നതിനാണ് വിപണി സാക്ഷ്യം വഹിച്ചത്.

ഒന്നര നൂറ്റാണ്ടോളം

രാജ്യത്തെ ഓഹരി വിപണിക്ക് ഒന്നര നൂറ്റാണ്ടോളം പാരമ്പര്യമുണ്ട്. ഇതിനിടെ രാജ്യം നേരിട്ട് പങ്കെടുത്ത നിരവധി യുദ്ധങ്ങള്‍ക്ക് വിപണി സാക്ഷിയായി. പ്രധാന സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും പിറവിയെടുത്തതിനു ശേഷം വിപണി സാക്ഷ്യം വഹിച്ചത് 1999-ലെ കാര്‍ഗില്‍ യുദ്ധമാണ്. കാശ്മീരില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ പട്ടാളക്കാരേയും ഭീകരരേയും തുരത്താന്‍ 1999 മേയ് 3 മുതല്‍ ജൂലൈ 26 വരെയായിരുന്നു യുദ്ധം. ഇന്ത്യന്‍ സൈന്യം ശത്രുക്കളെ കീഴടക്കി വെന്നിക്കൊടി നാട്ടിയപ്പോള്‍ നിഫ്റ്റിയും നേട്ടത്തിന്റെ നെറുകയിലോട്ട് കുതിച്ചുവെന്നാണ് ചരിത്രം.

കാര്‍ഗിലില്‍

കാര്‍ഗിലില്‍ സംഘര്‍ഷം ഉരുണ്ടുകൂടിയ സമയത്ത് നിഫ്റ്റി 1,100 നിലവാരത്തില്‍ നിന്നും 900-ലേക്ക് ഇടിഞ്ഞു. എന്നാല്‍ യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിച്ച് സൈനിക നടപടി ആരംഭിച്ച മേയ് 3 മുതല്‍ നിഫ്റ്റി താളം കണ്ടെത്തുകയായിരുന്നു. തുടക്കത്തിലെ ചാഞ്ചാട്ടത്തിന് ശേഷം നിഫ്റ്റി മുകളിലേക്ക് കയറാന്‍ ആരംഭിച്ചു. ജൂലൈ 26-ന് ഇന്ത്യന്‍ സൈന്യം ടൈഗര്‍ മലനിരകള്‍ തിരികെ പിടിച്ചപ്പോഴും സൂചിക തുടര്‍ച്ചയായ കുതിപ്പിന്റെ പാതയിലായിരുന്നു. പിന്നീടുള്ള മൂന്ന് മാസം കൂടി നിഫ്റ്റി റാലി നടത്തിയതിന് ശേഷമാണ് തിരുത്തല്‍ ഘട്ടത്തിലേക്ക് വഴിമാറിയത്. അതായത്, സംഘര്‍ഷ വേളയിലെ ഏഴ് മാസത്തിനിടെ 900 നിലവാരത്തില്‍ നിന്നും 1,500-ലേക്കായിരുന്നു നിഫ്റ്റി കുതിച്ചെത്തിയത്. ഏകദേശം 67 ശതമാനം നേട്ടമാണ് യുദ്ധം തുടങ്ങിയതിന് ശേഷം നിഫ്റ്റി കൈവരിച്ചതെന്ന് ചുരുക്കം.

റഷ്യന്‍

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഉക്രൈനിന്റെ അന്തരീക്ഷത്തില്‍ റഷ്യന്‍ അധിനിവേശത്തിന്റെ അലയൊലികള്‍ ആദ്യമായി മുഴങ്ങുന്നത്. അന്ന് റഷ്യന്‍ ഓഹരി വിപണിയും ഉയരത്തിലായിരുന്നു വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. സാമനമായി ഇന്ത്യന്‍ ഓഹരി വിപണികളും സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. എന്നാല്‍ പിന്നീട് വിപണി ചാഞ്ചാട്ടങ്ങളുടെ പാതയിലായിരുന്നു. തുടര്‍ന്ന് റഷ്യ ഉക്രൈനെതിരേ യുദ്ധം പ്രഖ്യാപിച്ച വ്യാഴാഴ്ച, നിര്‍ണായക സപ്പോര്‍ട്ട് മേഖലകള്‍ തകര്‍ത്താണ് സൂചിക താഴേക്ക് പതിച്ചത്. യാദൃശ്ചികമായി അന്ന് ഡെറിവേറ്റീവ് വിഭാഗത്തിലെ എക്‌സ്പയറി വന്നുചേര്‍ന്നതും ഇടിവിന്റെ ആഘാതമേറ്റി. എന്നാല്‍ വെള്ളിയാഴ്ച വിപണി ഗംഭീര തിരിച്ചു വരവാണ് നടത്തിയത്.

ഉപരോധം

ഉക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യക്കെതിരെ സൈനിക നടപടിക്ക് മുതിരാതെ അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയ നടപടി ആശ്വാസമായി ഉള്‍ക്കൊണ്ടതാണ് വെള്ളിയാഴ്ച വിപണിയില്‍ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. തുടര്‍ച്ചയായ ഏഴു ദിവസം നേരിട്ട തിരിച്ചടികള്‍ക്കു ശേഷമാണ് ആഭ്യന്തര വിപണി നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തിയത്. അതേസമയം, റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിന്റെ ഗതിവിഗതികളാവും സമീപ കാലയളവിലേക്ക് ആഗോള വിപണികളെയൊക്കെ സ്വാധീനിക്കുക.

ആശ്വാസ റാലി

എന്നാല്‍, കടുപ്പമേറിയ നെഗറ്റീവ് വാര്‍ത്തകളോ സംഘര്‍ഷം പുതിയ മേഖലകളിലേക്ക് വ്യാപിക്കാതിരുന്നാലോ വിപണി താളം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കും. ഇതിനിടെ, ഏതെങ്കിലും വിധത്തിലുള്ള വെടിനിര്‍ത്തലോ സമാധാന ഉടമ്പടിയോ പ്രഖ്യാപിച്ചാലും വിപണിയില്‍ ആശ്വാസ റാലി പ്രതീക്ഷിക്കാം. നിലവില്‍ നിഫ്റ്റിയെ സംബന്ധിച്ച് 16,200- 16,400 നിലവാരം നിര്‍ണായകമാണ്. വിപണിയെ സ്വാധീനിക്കാവുന്ന നിരവധി ആഭ്യന്തര ഘടകങ്ങള്‍ മാര്‍ച്ച് മാസത്തില്‍ പുറത്തു വരുന്നുണ്ട്.

ജിഡിപി നിരക്ക്

ത്രൈമാസ ജിഡിപി നിരക്ക്, ഫെബ്രുവരിയിലെ വാഹന വില്‍പ്പനയുടെ കണക്ക്, മാനുഫാക്ചറിംഗ് പിഎംഐ നിരക്ക് തുടങ്ങിയവ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. മാര്‍ച്ച് 10-ന് നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും പുറത്തുവരും. മര്‍ച്ച് 15-16 തീയതികളില്‍ ചേരുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിലെ നിലപാട് പ്രഖ്യാപിക്കും. അതിനാല്‍ ഹ്രസ്വകാല നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണം. അതേസമയം ദീര്‍ഘകാല നിക്ഷേപര്‍ക്ക് ഘട്ടം ഘട്ടമായി ഓഹരി വാങ്ങിത്തുടങ്ങാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X