ഓണം ബമ്പറടിച്ചാൽ പകുതി പോലും കൈയിൽ കിട്ടില്ലേ? ജിഎസ്ടി പരിഷ്കരണം ലോട്ടറിക്ക് വെല്ലുവിളിയാവും
ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് നിയമവിധേയമായി പേപ്പര്‍ ലോട്ടറി പുറത്തിറക്കുന്നത്, അതും സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്കിൽ വ്യാപകമായി പരിഷ്കരണം നടത്തിയിട്ടുണ്ട്. ഇത് ലോട്ടറിക്കും ബാധകമാവും. കേരളത്തിലെ സാധാരണക്കാർ മുതൽ സാമ്പത്തിക മുന്നേറ്റമുള്ളവർ പോലും ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. നിലവിൽ സമ്മാനത്തുകക്ക് നിശ്ചിത നിരക്കും ജിഎസ്ടിയും മറ്റും ചാർജുകളും ഈടാക്കുന്നുണ്ട്. അതിനു പുറമേയാണ് പുതിയ പരിഷ്കരണവും എത്തിയിരിക്കുന്നത്.
ഇപ്പോൾ കേരളം ഓണം ബമ്പറിൻ്റെ ചൂടിലാണ്. ബമ്പർ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞു പോകുന്നത്. എന്നാൽ പുതിയ ജിഎസ്ടി പരിഷ്കരിക്കണം ഓണം ബമ്പറിനെയും ബാധിച്ചാൽ പ്രതീക്ഷിച്ച തുക പോലും അവസാനം അക്കൗണ്ടിലെത്തില്ല എന്ന ആശങ്കയും ഉയരുന്നുണ്ട്. സെപ്റ്റംബർ 27നാണ് ഈ വർഷത്തെ ഓണം ബമ്പറിൻ്റെ നറുക്കെടുപ്പ്. ഈ ടിക്കറ്റുകളുടെ വിൽപ്പന നേരത്തെ ആരംഭിച്ചതിനാൽ ഇനി ടിക്കറ്റ് വില വർദ്ധിപ്പിക്കാൻ സാധിക്കില്ല.
എന്നാൽ മറ്റു ലോട്ടറി ടിക്കറ്റ് വില വർദ്ധിക്കുമോ? സത്യത്തിൽ സമീപകാലത്താണ് കേരള ലോട്ടറികളുടെ രൂപവും വിലയും സമ്മാനഘടനയുമെല്ലാം പരിഷ്കരിച്ചത്. അതിനാൽ വീണ്ടും ടിക്കറ്റ് വില വർദ്ധിപ്പിച്ചാൽ അത് സാധാരണക്കാർക്ക് നഷ്ടമാവും.
ഓണം ബമ്പർ പണി തരുമോ?
എല്ലാ മലയാളികളും ഓണം ബമ്പറിൻ്റെ നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ്. പല ജില്ലകളിൽ യാത്ര ചെയ്ത് ടിക്കറ്റ് വാങ്ങിയവരും ഉണ്ട്. 25 കോടി എന്ന ബമ്പർ സമ്മാനത്തിനുള്ള ഭാഗ്യ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിൽ ലോട്ടറി ടിക്കറ്റുകളുടെ വില ഉയർത്തുന്നത് നല്ലതല്ല. ഓണം ബമ്പറിൻ്റെ വില 500 രൂപയാണ്. ഇത് ഒറ്റയടിക്ക് നൽകാൻ സാധിക്കാത്തവർ ഒരു ഗ്രൂപ്പായിട്ടാണ് ടിക്കറ്റുകൾ വാങ്ങുന്നത്. ഈ ജിഎസ്ടി പരിഷ്കരണം സമ്മാനത്തുകയെ ബാധിച്ചാൽ ബമ്പർ തുകയുടെ പകുതി പോലും ഭാഗ്യശാലിക്ക് ലഭിക്കില്ല.

ലോട്ടറിയുടെ നിലവിലെ നികുതി നിയമം
ലോട്ടറി തുകയുടെ 30 ശതമാനം നികുതി ഈടാക്കും. ഇത് ഇന്ത്യന്‍ ആദായനികുതി നിയമം സെഷന്‍ 115 BB പ്രകാരമാണ് നിലവിൽ വന്നത്. സമ്മാനത്തുക 10,000 രൂപക്ക് മുകളിലാണെങ്കിൽ 30% ടിഡിഎസ് കുറയ്ക്കും. നികുതി തുകയില്‍ നിന്ന് 4% ആരോഗ്യ, വിദ്യാഭ്യാസ സെസും ചുമത്തും.
50 ലക്ഷത്തിന് മുകളിൽ സമ്മാനം നേടിയാൽ സര്‍ചാര്‍ജുണ്ട്. 50 ലക്ഷത്തിനും 1 കോടിക്കും ഇടയിലുള്ള തുകക്ക് 10% സർചാർജുണ്ട്. 1 കോടിക്ക് മുകളിലാണെങ്കിൽ 15%, 2 കോടിക്കും 5 കോടിക്കും ഇടയിലാണെങ്കിൽ 25% ഈടാക്കും. എന്നാൽ 5 കോടിക്ക് മുകളിലുള്ള എല്ലാ സമ്മാനത്തുകക്കും 37% സർചാർജ് ബാധകമാണ്. ഇതു പ്രകാരം ഓണം ബമ്പറടിച്ചാൽ എത്ര രൂപ അക്കൗണ്ടിലെത്തുമെന്ന് നോക്കാം?
ഓണം ബമ്പറടിച്ചാൽ എത്ര രൂപ അക്കൗണ്ടിൽ എത്തും?
- 25 കോടി അടിച്ചാൽ 10% ഏജന്റ് കമ്മീഷന്‍ ഈടാക്കും. അത് 2,50,00,000 രൂപയാണ്.
- ബാക്കിയുള്ള 22,50,00,000 രൂപയിൽ നിന്നും 30 ശതമാനം നികുതി നൽകണം. അത് ഏകദേശം 6,75,00,000 രൂപയാണ്.
- ഇനി 37% സര്‍ചാര്‍ജായി 2,49,75,000 രൂപ നൽകേണ്ടി വരും.
- ആരോഗ്യ, വിദ്യാഭ്യാസ സെസ് വിഭാഗത്തിലേക്ക് 36,99,000 രൂപ ഈടാക്കും.
- ഇത്രയും ചിലവുകൾക്ക് ശേഷം നിങ്ങളുടെ കൈയിലേക്ക് എത്തുന്നത് വെറും 12,88,26,000 രൂപയാണ്.
ഇവിടെ 12,11,74,000 രൂപയും നികുതിയിലേക്കും മറ്റു ചാർജുകളിലേക്കാണ് പോകുന്നത്. അതായത് ഏകദേശം പകുതിയോളം തുകയും സമ്മാനാർഹന് ലഭിക്കുന്നില്ല എന്നതാണ് സത്യം. ഇതിൽ പുതിയ നികുതി പരിഷ്കരണം കൂടെ എത്തിയാൽ പകുതിയലധികം തുക വിവിധ ചാർജുകളായി അടക്കേണ്ടി വരും. എന്നാൽ കേന്ദ്രത്തിൻ്റെ ഈ നീക്കത്തെ കേരള സർക്കാർ പ്രതിരോധിക്കുമെന്നാണ് മനസിലാക്കുന്നത്.
നിലവില്‍ ജിഎസ്ടി 2.0 പ്രകാരം ലോട്ടറിയുടെ ജിഎസ്ടി 28% നിന്ന് 40 ശതമാനമായി ഉയർത്തും. ഇത് കേരള സർക്കാർ വലിയ വെല്ലുവിളി ഉയർത്തും. സംസ്ഥാനത്തിൻ്റെ പ്രധാന വരുമാനങ്ങളിലൊന്നാണ് ലോട്ടറിയിൽ നിന്നുള്ള വരുമാനം. ടിക്കറ്റ് നിരക്കുകൾ ഉയർത്തിയാൽ ആളുകൾ ലോട്ടറി വാങ്ങുന്നത് കുറയും. ഇത് കേരളത്തിൻ്റെ ലോട്ടറി മേഖലയെ ദുർബലമാക്കും.


Click it and Unblock the Notifications


