രാജ്യ വ്യാപകമായി ഉള്ളി വിലയിൽ കനത്ത വർദ്ധനവ്. കേരളത്തിൽ സവാളയ്ക്ക് കിലോ നൂറു രൂപയും ചെറിയ ഉള്ളിക്ക് 120 രൂപയുമാണ് വില. വെളുത്തുള്ളി വില 200 രൂപ കടന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സവാള വില കിലോയ്ക്ക് 70നും 80 രൂപയ്ക്കും ഇടയ്ക്കായിരുന്നു. എന്നാൽ ഈ ആഴ്ച്ച വില വീണ്ടും കുത്തനെ ഉയർന്നു.
ഉള്ളിയുടെ ലഭ്യത കുറഞ്ഞതും ഗതാഗത, ലേബര്‍ ചാര്‍ജ് കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണം. വില കൂടുന്നത് മൂലം ആളുകള്‍ ഉള്ളി വാങ്ങാതെ വരുന്ന അവസ്ഥയുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. പശ്ചിമ ബംഗാളിലും ഉള്ളി വില 100 രൂപയായി ഉയർന്നു. സ്റ്റോക്ക് ഉയർത്താൻ രാജസ്ഥാനിൽ നിന്നും കർണാടകയിൽ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയിലാണ് പശ്ചിമ ബംഗാൾ.
ഉള്ളി വില കുറയ്ക്കാൻ പദ്ധതികളുമായി കേന്ദ്രം; ഉള്ളി ഉടൻ ഇറക്കുമതി ചെയ്യും
മഹാരാഷ്ട്രയിലെ നാസിക്കിൽ കനത്ത മഴ ഉണ്ടായതാണ് നിലവിലെ സ്ഥിതിയ്ക്ക് കാരണം. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായതിനാൽ വില കുത്തനെ ഉയരുകയായിരുന്നു. പശ്ചിമ ബംഗാളിന്റെ മൊത്തം ആവശ്യകതയായ ഒരു ലക്ഷം ടണ്ണിൽ മഹാരാഷ്ട്ര ഓരോ മാസവും 70,000 ടൺ ഉള്ളി ബംഗാളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. ബാക്കിയുള്ളവ കർണാടകയും ആന്ധ്രയുമാണ് നികത്തുന്നത്.
നാസിക്കിൽ നിന്നുള്ള സവാള വിതരണം ഡിസംബർ പകുതിയോടെ നഗരങ്ങളിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉള്ളിയുടെ ഇറക്കുമതി സാധ്യതകളും കേന്ദ്രസര്‍ക്കാര്‍ തോടുന്നുണ്ടെന്നാണ് സൂചന. ജനുവരി ആദ്യവാരത്തോടെ ഉള്ളി യഥേഷ്ടം ലഭ്യമാകുമെന്നാണ് വിവരം.
ഇന്ത്യയിൽ ഉള്ളി വില കൂടിയതിന് ബംഗ്ലാദേശിന് രോഷം; കാരണമെന്ത്?