2004 ജനുവരി ഒന്നിനുമുമ്പ് നിയമനം നേടിയിട്ടും സാങ്കേതിക കാരണങ്ങളാൽ പുതിയ പെൻഷൻ പദ്ധതിയായ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട കേന്ദ്രജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം. ഇതിനായി മെയ് 31-നകം അപേക്ഷ നൽകണം. ഇത് ഒറ്റത്തവണമാത്രം നൽകുന്ന സൗകര്യമാണെന്നും എല്ലാ വകുപ്പുകളിലെയും ജീവനക്കാർക്ക് ഈ അവസരം ഉപയോഗപ്പെടുത്താമെന്നും കേന്ദ്ര പെൻഷനേഴ്‌സ് വെൽഫെയർ വകുപ്പ് വ്യക്തമാക്കി. അപേക്ഷ പരിഗണിച്ച് കഴിഞ്ഞാൽ പഴയ പെൻഷൻ പദ്ധതിയിലേക്കു മാറ്റുന്നതു സംബന്ധിച്ച ഉത്തരവ് 2020 സെപ്‌തംബർ 30-നകം പുറപ്പെടുവിക്കുന്നതാണ്.
കേന്ദ്ര ധനമന്ത്രാലയം 2003 ഡിസംബർ 22-ന് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം 2004 ജനുവരി ഒന്നിനോ അതിനുശേഷമോ നിയമനം ലഭിച്ചവരാണ് പുതിയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരിക. എന്നാൽ, യോഗ്യതാ പരീക്ഷയും ഇന്റർവ്യൂവും നിയമനവുമെല്ലാം 2003 ഡിസംബർ 31-ന് മുമ്പ് പൂർത്തിയായിട്ടും സാങ്കേതിക കാരണങ്ങളാൽ 2004 ജനുവരി ഒന്നിനോ അതിനുശേഷമോ മാത്രം ജോലിയിൽ പ്രവേശിക്കേണ്ടി വന്നവർക്കാണ് ഈ ഓഫർ പ്രയോജനപ്പെടുക. ഈ വിഭാഗത്തിൽപെടുന്ന ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പുതിയ പെൻഷൻ പദ്ധതിപ്രകാരം പെൻഷൻ തുകയിലേക്ക് വിഹിതം ഈടാക്കുന്നുമുണ്ട്. ഇത്തരക്കാർക്കാണ് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസരം സർക്കാർ ഒരുക്കുന്നത്.
ആർക്കൊക്കെ പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാം?
- നിയമന പ്രക്രിയ 2004 ജനുവരി ഒന്നിനു മുമ്പ് പൂർത്തിയായിട്ടും പൊലീസ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന, സാങ്കേതിക തടസ്സം, കോടതി ഉത്തരവ്, വകുപ്പുകളുടെ അലംഭാവം തുടങ്ങിയവ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവ് വൈകിയവർ.
- അധികൃതർ നിർദേശിച്ചതുകൊണ്ടു മാത്രം വൈകി ജോലിയിൽ പ്രവേശിച്ചവർ, ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ചതിനാൽ സീനിയോറിറ്റി നഷ്ടപ്പെടുന്നവർ, മെഡിക്കൽ/വരുമാന/ജാതി സർട്ടിഫിക്കറ്റുകളിലെ അപാകത തുടങ്ങിയ കാരണങ്ങളാൽ യഥാസമയം ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ വരികയും പിന്നീട്ട് ഇവ പരിഹരിക്കപ്പെടുകയും ചെയ്‌തവർ