ദില്ലി: കൊവിഡ് വ്യാപനം രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയ്ക്ക് മേൽ കനത്ത ആഘാതമേൽപ്പിച്ചെന്ന് ഓക്‌സ്ഫാം പഠനം. കൊവിഡ് വ്യാപനത്തോടെ രാജ്യത്തെ സമ്പന്നരുടെ ആസ്തി കുത്തനെ വർധിച്ചെന്നും ഇതേസമയം ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് തൊഴിൽ നഷ്ടമായെന്നും പഠനത്തിൽ പറയുന്നു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഓക്‌സ്‌ഫോം റിപ്പോർട്ട് അവതരിപ്പിച്ചത്.
കൊറോണ വൈറസ് പാൻഡെമിക് ഇന്ത്യയിലെ അതിസമ്പന്നരും അവിടുത്തെ കോടിക്കണക്കിന് അവിദഗ്ദ്ധ തൊഴിലാളികളും തമ്മിലുള്ള വരുമാന അസമത്വം വഷളാക്കിയിട്ടുണ്ട്. അവരിൽ പലരും ദീർഘകാലമായി തൊഴിലില്ലാത്തവരും അടിസ്ഥാന ആരോഗ്യ സംരക്ഷണവും ശുചിത്വവും ലഭ്യമാക്കാൻ പാടുപെടുന്നവരുമാണ്. ലാഭേച്ഛയില്ലാത്ത ഗ്രൂപ്പായ ഓക്സ്ഫാം തിങ്കളാഴ്ച ഒരു റിപ്പോർട്ടിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ അവതരിപ്പിച്ചു.
മണിക്കൂറിൽ തൊഴിൽ നഷ്ടം
ദ ഇൻ ഈക്വാലിറ്റി വൈറസ് എന്ന തലക്കെട്ടോടെയാണ് പഠനം. ലോക്ക്ഡൗൺ കാലത്ത് അതിസമ്പന്നരുടെ ആസ്തിയിൽ 35 ശതമാനം വർധനയുണ്ടായതായി പഠനം പറയുന്നു. എന്നാൽ 84 ശതമാനം കുടുംബങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വരുമാന നഷ്ടമുണ്ടായി. ഏപ്രിലിൽ മാത്രം ഓരോ മണിക്കൂറിലും 1.7 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായും പഠനം വെളിപ്പെടുത്തി.
സമ്പന്നർ മുമ്പോട്ട്
2020 മാർച്ച് മുതൽ രാജ്യത്തെ നൂറ് അതിസമ്പന്നരുടെ ആസ്തി വർധിച്ചു വരികയാണ് എന്നാണ് ഓക്‌സ്ഫാം പറയുന്നത്. ഇന്ത്യയിലെ 14 കോടി ദരിദ്രരിലെ ഓരോരുത്തർക്കും 94,045 രൂപയുടെ ചെക്ക് നൽകാൻ മാത്രം ആസ്തി വർധനയാണ് സമ്പന്നർക്ക് ഉണ്ടായിട്ടുള്ളത്. മുകേഷ് അംബാനി അടക്കം നൂറ് സമ്പന്നരുടെ ആസ്തിയിൽ 13 ലക്ഷം കോടിയാണ് വർധിച്ചത്.
തൊഴിൽ നഷ്ടം
രാജ്യത്ത് ഓരോ മണിക്കൂറിലും ശരാശരി 1.7 ലക്ഷം പേർക്കാണ് ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടമായത്. എന്നാൽ കുമാരമംഗലം ബിർള, ഗൗതം അദാനി, അസിം പ്രേംജി, സുനിൽ മിത്തൽ, ശിവ് നാടാർ, ലക്ഷ്മി മിത്തൽ, സിറസ് പൂനവാല, രാധാകൃഷ്ണ ധമാനി തുടങ്ങിയവരുടെ ആസ്തികളിൽ വൻ വർധനവും ഉണ്ടായിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധി
ഓക്സ്ഫോം റിപ്പോർട്ട് പ്രകാരം 12.2 ദശലക്ഷം പേർക്കാണ് കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമായത്. ഇതിൽ 75 ശതമാനം തൊഴിൽനഷ്ടവും അസംഘടിത മേഖലയിലാണ് സംഭവിച്ചിട്ടുള്ളത്. ഇതോടൊപ്പം 300ലധികം അസംഘടിത തൊഴിലാളികൾ ദാരിദ്ര്യം, ആത്മഹത്യ, റോഡ് അപകടം, പൊലീസ് ക്രൂരത എന്നിവ മൂലം മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. 2582 കേസുകൾ ഇക്കാലയളവിനുള്ളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ രജിസ്റ്റർ ചെയ്തതായും റിപ്പോർട്ട് പറയുന്നു.
ഇലോൺ മസ്‌കും ബെസോസും
കൊവിഡ് കാലത്ത് ആഗോള സമ്പന്നരുടെ ആസ്തിയിൽ 19 ശതമാനം വർധനയാണ് സംഭവിച്ചിട്ടുള്ളത്. ഈ വർഷം മാത്രം ലോകത്തെ 500 അതിസമ്പന്നർ 809 ബില്യൺ യുഎസ് ഡോളറാണ് നേടിയത്. നൂറ് ദശലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തിട്ടുണ്ട്. ജെഫ് ബെസോസിന്റെ ആസ്തിയിൽ 185.5 ബില്യൺ ഡോളറിന്റെയും ഇലോൺ മസ്‌കിന്റെ സമ്പത്തിൽ 197.2 ബില്യൺ ഡോളറിന്റെയും വർധനയാണ് ഉണ്ടായത്. 2020 ഡിസംബർ വരെ മുകേഷ് അംബാനിയുടെ സമ്പത്തിൽ 72 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പണമോ പാർപ്പിടമോ ഇല്ല
സാമ്പത്തിക വളർച്ചയുണ്ടായതോടെ ഓഗസ്റ്റിൽ, അംബാനിയെ ലോകത്തിലെ നാലാമത്തെ ധനികനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൌണിന് മുമ്പും ശേഷവുമുള്ള മാസങ്ങളിൽ കനത്ത തിരിച്ചടിയാണ് സാധാരണക്കാർക്കുണ്ടായത്. ലോകത്ത് മുന്നറിയിപ്പില്ലാതെ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് നടപ്പിലാക്കിയതിന് ശേഷം ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്കാണ് ജോലിയോ പണമോ ഭക്ഷണമോ പാർപ്പിടമോ ഇല്ലാതെ കഷ്ടത്തിലായത്.