സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഓയോ ഹോട്ടലുകള്‍, ആഗോളതലത്തില്‍ 5,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അടുത്തിടെ അറിയിച്ചു. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ക്ക് തിരിച്ചടിയേറ്റതിനാലാണിത്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ജീവനക്കാരാവും പിരിച്ചുവിടപ്പെടുന്നവരില്‍ ഭൂരിഭാഗവും. ലാഭം വര്‍ദ്ധിപ്പികുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യമെന്നതിനാലും കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ വിപണി സാഹചര്യം മോശമായതിനാലും അമേരിക്കയിലെയും സ്വന്തം രാജ്യമായ ഇന്ത്യയിലെയും ജീവനക്കാരെയും കമ്പനി പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തുടക്കത്തില്‍ തന്നെ നഷ്ടം നേരിടേണ്ടി വന്നതിനാലാണ് ഈ നടപടികള്‍ സ്വീകരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയിലെയും ചൈനയിലെയും 2,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണെന്ന് ജനുവരി അവസാനത്തോടെ കമ്പനി അറിയിച്ചിരുന്നു. മാത്രമല്ല, കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളില്‍ 12,000 പേര്‍ക്ക് ജോലി നല്‍കാനായെന്നും ഓയോ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ ജീവനക്കാരില്‍ 3,000 പേരെ പിരിച്ചുവിടാനും കൂടാതെ വിവേചനാധികാരമുള്ള സ്റ്റാഫ് അംഗങ്ങളില്‍ 4,000 പേരെ താത്ക്കാലികമായി ഒഴിവാക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനയിലെ കൊവിഡ് 19 വ്യാപനം, രാജ്യത്ത് കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് ഓയോ സിഇഒ റിതേഷ് അഗര്‍വാള്‍ അറിയിച്ചു.
കേരളത്തിൽ സ്വർണ വില ഇന്ന് ഏറ്റവും പുതിയ റെക്കോർഡിൽ, പവന് 32000വും കടന്നു, വില ഇനി എങ്ങോട്ട്?
ഇന്ത്യയിലും ജീവനക്കാരെ കുറയ്ക്കുന്ന പ്രക്രിയ കമ്പനി സ്വീകരിക്കുന്നു. ഡല്‍ഹി, ജയ്പൂര്‍, ഗുരുഗ്രാം എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓയോയുടെ ആസ്ഥാനങ്ങളില്‍ ജനുവരിയില്‍ 1,200 ജീവനക്കാരെ പിരിച്ചുവിട്ടതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഹോട്ടല്‍ ശൃംഖലയായ ഓയോ, ചെലവുകള്‍ നിയന്ത്രിക്കാനും കമ്പനിയുടെ സാമ്പത്തിക നില ഉയര്‍ത്താനുമാണ് ഈ നടപടികള്‍ സ്വീകരിക്കുന്നത്. 5,000 പേരെ പിരിച്ചിവിട്ടതിന് ശേഷം കമ്പനിയ്ക്ക് 25,000 ജീവനക്കാരാവും ഉണ്ടാവുകയെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലും ചൈനയിലുമായി 20,000-22,000 ജീവനക്കാരണ് കമ്പനിയ്ക്കുള്ളത്. 2020 ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള പുനസംഘടനയുടെ ഭാഗമായുള്ള കണക്കാണിത്.
ഇന്ത്യ, ചൈന, യുഎസ് തുടങ്ങിയ എല്ലാ വിപണികളും ഉള്‍പ്പെട്ട കണക്കാണിതെന്നും ഓയോ വക്താവ് അറിയിച്ചു. 2018 -ല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഓയോ 600 മില്യണ്‍ ഡോളര്‍ ചൈനയില്‍ നിക്ഷേപിച്ചിരുന്നു. അതേ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഹോട്ടല്‍ ശൃംഖലയില്‍ 197 മില്യണ്‍ ഡോളറിന്റെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു. ഇത് 2018 സാമ്പത്തിക വര്‍ഷത്തില്‍ ഓയോ രേഖപ്പെടുത്തിയ ആഗോള നഷ്ടത്തിന്റെ 60 ശതമാനത്തിന് തുല്യമാണ്. ഓയോ ഹോട്ടല്‍ ശൃംഖലയ്ക്ക് കീഴില്‍ പതിനായരിത്തലധികം ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഹോട്ടലുകളില്‍ ചിലത് ഓയോ തങ്ങളുമായുള്ള കരാറുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. കൊവിഡ് 19 കാരണം ചൈനയിലെ ഹോട്ടല്‍ പങ്കാളികള്‍ വളരെ മോശം സമയങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.