ഒറ്റയടിക്ക് ഓഹരി വിലയിലേക്ക് കൂട്ടിച്ചേര്‍ത്തത് 2,500 രൂപയിലേറെ. പറഞ്ഞുവരുന്നത് പേജ് ഇന്‍ഡസ്ട്രീസെന്ന 'ഭീകരനെ' കുറിച്ചാണ്. പേജ് ഇന്‍ഡസ്ട്രീസ് എന്ന് കേള്‍ക്കുമ്പോള്‍ സംശയമുണ്ടോ? വിഖ്യാത അടിവസ്ത്ര ബ്രാന്‍ഡായ ജോക്കി ഇന്റര്‍നാഷണലിന്റെ ലൈസന്‍സ് കൈവശം വെയ്ക്കുന്ന ഏക കമ്പനിയാണിത്.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഒമാന്‍, ഖത്തര്‍, മാലിദ്വീപ്, ഭൂട്ടാന്‍, യുഎഇ എന്നീ രാജ്യങ്ങളില്‍ ജോക്കി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും മാര്‍ക്കറ്റു ചെയ്യുന്നതും ഇവര്‍ തന്നെ.
ജോക്കിക്ക് പുറമെ ഇന്ത്യയില്‍ സ്പീഡോ ഇന്റര്‍നാഷണല്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനും പേജ് ഇന്‍ഡസ്ട്രീസിന് ലൈസന്‍സുണ്ട്.
എന്തായാലും വെള്ളിയാഴ്ച്ച വിപണിയില്‍ പറക്കുകയാണ് പേജ് ഇന്‍ഡസ്ട്രീസ്. രാവിലെ 43,150 രൂപയില്‍ ഇടപാടുകള്‍ തുടങ്ങി. ഏറെക്കഴിയും മുന്‍പ് 45,100 രൂപയിലേക്ക് സ്റ്റോക്ക് വെച്ചുപ്പിടിച്ചു. ഉയര്‍ച്ച 7 ശതമാനത്തിനരികെ. കാരണം എന്തെന്നല്ലേ?
മാര്‍ച്ച് പാദം ഗംഭീര കണക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് കമ്പനി. ജനുവരി - മാര്‍ച്ച് കാലയളവില്‍ നികുതിക്ക് ശേഷമുള്ള ലാഭം 65 ശതമാനം കൂടി. പിന്നെ പറയണോ പൂരം? വിപണിയില്‍ അജാനുബാഹുവായ പേജ് ഇന്‍ഡസ്ട്രീസ് കണ്ണുംപൂട്ടിയൊരു കയറ്റം. 44,000 രൂപയും കടന്ന് 45,000 -ത്തിലേക്ക്.
കഴിഞ്ഞ ത്രൈമാസപാദം 190.5 രൂപയാണ് പേജ് ഇന്‍ഡസ്ട്രീസ് നികുതിക്ക് ശേഷം ലാഭം കണ്ടെത്തിയത്. അറ്റ മാര്‍ജിന്‍ 400 ബേസിസ് പോയിന്റ് വര്‍ധനവോടെ 17.1 ശതമാനമായി.
ഡിസംബര്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 240 ബേസിസ് പോയിന്റ് ഉയര്‍ച്ച കണക്കുപുസ്തകത്തില്‍ കാണാം. വരുമാനത്തിലുമുണ്ട് വര്‍ധനവ്. മാര്‍ച്ചില്‍ വരുമാനം 26.2 ശതമാനം കൂടി 1,111 കോടി രൂപയായി. വിവിധ ഉത്പന്ന വിഭാഗങ്ങളില്‍ ഡിമാന്‍ഡ് ഉണര്‍ന്നതാണ് പേജ് ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചയ്ക്ക് വളമിട്ടത്.
സാമ്പത്തിക ഫലം മുന്‍നിര്‍ത്തി വെള്ളിയാഴ്ച്ച രാവിലെ 7 ശതമാനത്തിലധികം കയറാന്‍ പേജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് കഴിഞ്ഞു. 2021 മാര്‍ച്ച് പാദം 115.56 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം; വരുമാനം 880.76 കോടി രൂപയും. ഇക്കുറി കമ്പനിയുടെ ചെലവുകളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദം 733.69 കോടിയില്‍ നിന്നും 870.04 കോടി രൂപയായാണ് ചെലവുകള്‍ വര്‍ധിച്ചത്.
എന്തായാലും 2022 സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ചിത്രത്തില്‍ കമ്പനിയുടെ അറ്റാദായം 340.58 കോടിയില്‍ നിന്നും 536.53 കോടി രൂപയിലേക്ക് എത്തി; 57.53 ശതമാനം ഉയര്‍ച്ച. പ്രവര്‍ത്തന വരുമാനം കൂടിയതാകട്ടെ --- 2,832.96 കോടിയില്‍ നിന്ന് 3,886.46 കോടി രൂപയിലേക്കും.
മാര്‍ച്ച് പാദത്തിലെ ഫലം പ്രഖ്യാപിക്കുന്നതിനിടെ നാലാമത്തെ ഇടക്കാല ലാഭവിഹിതവും പേജ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ഓഹരിക്കും 70 രൂപ വീതം ലാഭവിഹിതം നല്‍കാനാണ് കമ്പനിയുടെ തീരുമാനം.
നിലവില്‍ ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസ് പേജ് ഇന്‍ഡസ്ട്രീസിന് 'ബൈ' റേറ്റിങ്ങാണ് നല്‍കുന്നത്. ടാര്‍ഗറ്റ് വില 46,000 രൂപ. ഇതേസമയം, മറ്റൊരു ബ്രോക്കറേജായ മോത്തിലാല്‍ ഒസ്വാള്‍ സ്‌റ്റോക്കില്‍ 'ന്യൂട്രല്‍' നിലപാടാണ് പങ്കുവെയക്കുന്നത്.
Also Read: ട്രെന്‍ഡാണ് ഫ്രണ്ട്! ചടുല നീക്കത്തിനു തയ്യാറെടുക്കുന്ന 2 ഓഹരികളിതാ; നോക്കുന്നോ?
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 39 ശതമാനം ആദായം തിരിച്ചുകൊടുക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞിട്ടുണ്ട്. 2021 മെയ് കാലത്ത് 31,000 രൂപയായിരുന്നു പേജ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വിലനിലവാരം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 46,737.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 29,119.95 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. പിഇ അനുപാതം 106.88. ഡിവിഡന്റ് യീല്‍ഡ് 0.68 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രം നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.