പേടിഎം ഓഹരിയുടെ കഷ്ടകാലം തീരുന്നില്ല. വിപണിയിൽ ഇടിവിൽ നിന്നും ഇടിവിലേക്ക് കൂപ്പ് കുത്തുകയാണ് കമ്പനി. ഈ വർഷം ഇതുവരെ 45 ശതമാനം ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ചയും ഇടിവിലാണ് പേടിഎം വിപണി അവസാനിപ്പിച്ചത്. ഇന്നത്തെ ഇടിവിന്‍റെ കാരണമെന്താണെന്നും ഓഹരിയുടെ നിലവിലെ അവസ്ഥയെന്താണെന്നും നമുക്ക് വിശദായി പരിശോധിക്കാം.
ഇന്ന് ഇടിഞ്ഞത് 5 ശതമാനം
തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ 5 ശതമാനം ഇടിവാണ് പേടിഎം ഓഹരിക്ക് സംഭവിച്ചത്. അതോടെ വില 351.40 രൂപയിലേക്കെത്തി. പേടിഎം സിഒഒയും പ്രസിഡൻ്റുമായ ഭവേഷ് ഗുപ്തയുടെ രാജിക്ക് പിന്നാലെയാണ് ഓഹരി വിപണി ഇടിഞ്ഞത്. 2024 മെയ് 31 ന് ജോലി സമയം അവസാനിക്കുമ്പോൾ തന്‍റെ രാജി പ്രാബല്യത്തിൽ വരുമെന്നാണ് ഭവേഷ് ഗുപ്തയുടെ കത്തിൽ പറയുന്നത്. അതേ സമയം പേടിഎമിന്‍റെ ഭാവിയിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
അതിനിടെ, പേടിഎം മണിയുടെ പുതിയ സിഇഒ ആയി രാകേഷ് സിങ്ങിനെ നിയമിച്ചതായും പേടിഎം അറിയിച്ചു. നിലവിലുള്ള സിഇഒ വരുൺ ശ്രീധറിനെ പേടിഎം സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ (പിഎസ്പിഎൽ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.

ഓഹരി വിപണിയിലെ പ്രകടനം
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.38 ശതമാനം ഇടിവാണ് പേടിഎം ഓഹരി നേരിട്ടത്. ഒരു മാസത്തിനിടെ 14.75 ശതമാനം ഇടിവും ഓഹരി രേഖപ്പെടുത്തി. ആറ് മാസത്തിനിടെ 60 ശതമാനം ഇടിവാണ് പേടിഎം നേരിട്ടത്. ഒരു വർഷത്തിനിടെ 51.41 ശതമാനം നഷ്ടവും പേടിഎം ഓഹരി വാങ്ങിയവർക്കുണ്ടായി.
998.30 രൂപയാണ് 52 ആഴ്ചയിലെ ഓഹരിയുടെ ഏറ്റവും ഉയർന്ന വില. 318.05 രൂപയാണ് ഏറ്റവും കുറഞ്ഞ ഓഹരി വില.
പേടിഎം വളർച്ചയും തളർച്ചയും
2000 ത്തിൽ അന്നത്തെ 8 ലക്ഷം രൂപയ്ക്കാണ് വിജയ് ശേഖർ ശർമ്മ പേടിഎമ്മിൻ്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് സ്ഥാപിക്കുന്നത്. 2016ൽ നോട്ട് നിരോധനത്തോടെ ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുയർന്നതോടെ പേടിഎമ്മിന്‍റെ തലവര മാറി. 2017 ൽ പേടിഎം പേയ്മെന്‍റ് ബാങ്കിന് ലൈസൻസും ലഭിച്ചതോടെ മറ്റു പേയ്മെന്‍റ് ആപ്പുകളിൽ നിന്ന് മാറി ബിസിനസ് വിപുലീകരിക്കാൻ പേടിഎമ്മിനായി.
ബാങ്കിംഗ് ലൈസൻസ് നേടിയ ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ നിർദ്ദേശ പാലിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പേടിഎം പേയ്‌മെൻ്റ് ബാങ്കും പേടിഎമ്മും തമ്മിലുള്ള പണവും ഡാറ്റാ ട്രാഫിക്കും സംബന്ധിച്ച ആശങ്കകൾ ആർബിഐ ഓഡിറ്റ് ഫ്ലാഗ് ചെയ്‌തതായി റിപ്പോർട്ട് ചെയ്‌തെങ്കിലും അവ പരിഹരിക്കപ്പെട്ടില്ല.

എവിടെയാണ് പാളിയത്?
വിപണിയിലെ മത്സരത്തെ അതിജീവിക്കാൻ പേടിഎമ്മിന് കഴിയാതെ വന്നത് കമ്പനിക്ക് തിരിച്ചടിയായി. ഡിജിറ്റൽ പെയ്മെന്‍റ് രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാതെ ബാങ്കിങ് ബിസിനസിലേക്ക് കടന്നതും വെല്ലുവിളിയായി. ഫോണ്‍പേ, ഗൂഗിൾ പേ, ആമസോണ്‍ പേ, എന്നിവയിൽനിന്നും പേടിഎം കടുത്ത മത്സരം നേരിടുന്നതിനിടയിലാണ് ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റ് മേഖലകളിലേക്ക് കമ്പനി തിരിഞ്ഞത്. കമ്പനിയുടെ വ്യാപാര മോഡലിലെ അനിശ്ചിതത്വവും നഷ്ടവും ഓഹരി വിൽപ്പനയിലും പ്രതിഫലിച്ചു. പിന്നീട് പേടിഎം ഓഹരികളിൽ കയറ്റിറക്കങ്ങൾ ഉണ്ടായെങ്കിലും ഓഹരികൾ ഇപ്പോഴും നഷ്ടം ആവർത്തിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications