10,000 രൂപയ്ക്ക് താഴെയുള്ള ലോണെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നുവെന്ന് റിപ്പോർട്ട്. നിലവിൽ ഇന്ത്യയിലെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം 10000 രൂപ ഒരു കുറഞ്ഞ തുക ആയിരിക്കാം. എന്നാൽ ഒരുപാട് പേർ ഈ തുക എടുത്തിട്ട് തിരിച്ചടയ്ക്കാതെ വരുമ്പോൾ അത് ബാങ്കുകൾക്ക് വലിയ ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്.
10,000 രൂപയില്‍ താഴെ മൂല്യമുള്ള ചെറുകിട വ്യക്തിഗത വായ്പകളുടെ തിരിച്ചടയ്ക്കല്‍ നിരക്കു ക്രമാതീതമായി കുറയുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലിയ ഈടുകളോ മറ്റോ ആവശ്യമില്ലാത്തത് കൊണ്ട് തന്നെ കുറഞ്ഞ വായ്പ്പകൾ ലഭിക്കാൻ വലിയ തടസങ്ങൾ ഒന്നുമില്ല. അതുകൊണ്ട് തന്നെ ധാരാളം ആളുകൾ വിവിധ ബാങ്കുകളിൽ നിന്നും ഇത്തരത്തിൽ പണം കൈപ്പറ്റിയിട്ടുണ്ട്. ഇങ്ങനെ പത്തുപേർ പണം തിരിച്ചടയ്ക്കുന്നത് മുടക്കിയാൽ ഒരു ലക്ഷം രൂപയാണ് ബാങ്കിന് നഷ്ടം വരുന്നത്.

2023 ഡിസംബറിനും, 2024 ജൂണിനും ഇടയില്‍ ഇത്തരം ചെറു വായ്പകള്‍ എടുത്തവരില്‍ നിരവധി ആളുകള്‍ തിരിച്ചടവ് മുടക്കിയെന്നാണ് നിലവിൽ പുറത്തുവന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2025 സെപ്റ്റംബര്‍ പാദ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ ബാങ്ക് അധികൃതർ വ്യക്തമാക്കിയത്.
നോൺ ബാങ്കിംഗ് ഫിനാൻസിങ് കമ്പനികൾ ആണ് ഇത്തരത്തിൽ വ്യക്തിഗത ലോണുകൾ നൽകുന്നവരിൽ മുന്നിൽ നിൽക്കുന്നത്. ഡിജിറ്റല്‍ വഴിയാണ് ഇവ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ കയ്യിൽ ഉള്ള എല്ലാവരും വായ്പ എടുക്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട് കാര്യങ്ങൾ. ഇത്തരം ചെറുകിട വായ്പകളെ സമൂഹത്തില്‍ ജനപ്രിയമാക്കി മാറ്റിയത് ഡിജിറ്റൽ രംഗത്തെ വളർച്ചയാണ്.
ലാൻഡുകൾ ഉപയോഗിച്ച് ലോൺ എടുക്കുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കുറവില്ല. 10 ലക്ഷത്തിൽ താഴെയാണ് ഇത്തരക്കാർ എടുക്കുന്ന ലോൺ തുക.
ചെറു നഗരങ്ങളിലും, ഗ്രാമങ്ങളിലും ഇത്തരം വായ്പകളുടെ ആവശ്യക്കാര്‍ വർധിക്കുന്നതായാണ് പുതിയ പഠനം. സമൂഹത്തിൽ വരുന്ന വിലക്കയറ്റവും, ജോലി ഇല്ലായ്മയും, നിശ്ചിത ശമ്പളത്തിലെ കുറവും ക്രെഡിറ്റ് സ്‌കോറുകളില്ലാത്ത വ്യക്തികളെയും കടം വാങ്ങുന്ന വ്യക്തികളെയും വര്‍ദ്ധിപ്പിച്ചിട്ടുണ്.
തിരിച്ചടവ് മുടങ്ങുന്ന ലോണുകളുടെ എണ്ണം കൂടുന്നത് എന്‍ബിഎഫ്‌സി മേഖലയുടെ വരും കാല നിലനിൽപ്പിനെ കാര്യമായിത്തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. തിരിച്ചടവ് മുടങ്ങുന്ന പക്ഷം പലിശ കൂടുകയും അത് സാധാരണക്കാരന് താങ്ങാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയും നിലവിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഈ പഠനത്തെ കാര്യമായി പരിഗണിക്കണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അല്ലെങ്കിൽ ഒരു മനുഷ്യന് അത്യാവശ്യ സമയത്ത് പണം നൽകാൻ കഴിവുള്ള എന്‍ബിഎഫ്‌സി ബാങ്കുകൾ ഇവിടെ ഉണ്ടാകില്ലെന്നും, അത് നശിപ്പിക്കരുതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സമൂഹത്തിൽ വന്ന സാമ്പത്തിക മാന്ദ്യത, തൊഴിൽ ലഭ്യതക്കുറവ്, ശമ്പളക്കുറവ് എന്നിവ മൂലം നിരവധി വെല്ലുവിളികൾ ഉടലെടുത്തത് കൊണ്ട് തന്നെ 2024 മാര്‍ച്ചിന് ശേഷം സാമ്പത്തിക കുറ്റകൃത്യങ്ങളും, തിരിച്ചടവ് മുടക്കങ്ങളും വര്‍ധിച്ചിട്ടുണ്ട്. സൈബർ തട്ടിപ്പുകൾക്കും ഈ സാമൂഹിക സാഹചര്യം വഴിയൊരുക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഈ കണക്കുകളില്‍ ഇനിയും വര്‍ധനവ് രേഖപ്പെടുത്തിയേക്കാം എന്നാണ് സൂചന.
10,000 ത്തിന് താഴെയുള്ള ലോണുകൾക്ക് ക്രെഡിറ്റ് സ്കോർ ഉം തിരിച്ചടവ് ശേഷിയും വലിയ പ്രാധാന്യം നൽകിയിരുന്നില്ലെങ്കിലും ഇനി ആ ഭാഗം കൂടി എന്‍ബിഎഫ്‌സി ബാങ്കുകൾ ശ്രദ്ധിക്കുമെന്നും. ക്രെഡിറ്റ് സ്കോർ നിർബന്ധിത മാനദണ്ഡമായി ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.


Click it and Unblock the Notifications