ദില്ലി: ഇന്ധന വില അടുത്തൊന്നും കുറയുമെന്ന് വാഹന പ്രേമികളോ വാഹനം ഉപയോഗിക്കുന്നവരോ പ്രതീക്ഷിക്കേണ്ട. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. എണ്ണ കമ്പനികളാണ് തീരുമാനിക്കുന്നതെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ഇന്ധന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് ആദ്യം വേണ്ടത്. അതല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക. ഇത് രണ്ടിനും സര്‍ക്കാര്‍ മടിച്ച് നില്‍ക്കുകയാണ്.
ജിഎസ്ടി പരിധിയിലേക്ക് ഇന്ധനത്തെ കൊണ്ടുവരണമെങ്കില്‍ സംസ്ഥാനങ്ങളുടെ പിന്തുണയും ആവശ്യമാണ്. നിലവില്‍ കേന്ദ്ര നികുതി ഉയര്‍ന്നും അതിന് ആനുപാതികമായി സംസ്ഥാന നികുതിയും വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് കേന്ദ്ര നികുതി കുറയ്ക്കാതെ സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍. അതേസമയം അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില വര്‍ധിച്ചതോടെ ഇന്ത്യയിലെ വില വര്‍ധന വളരെ വേഗത്തിലാണ് കുതിക്കുന്നത്.
35 തവണയാണ് മെയ് ആദ്യ ആഴ്ച്ച വരെ കേന്ദ്രം നിരക്ക് വര്‍ധിപ്പിച്ചത്. 7-8 രൂപ വരെ ഈ കാലയളവില്‍ ഇന്ധനത്തിന് വില വര്‍ധിച്ചു. ജൂണില്‍ നിരക്ക് കുറയ്ക്കാനായിരുന്നു സര്‍ക്കാര്‍ പ്ലാന്‍. എന്നാല്‍ ആഗോള തലത്തില്‍ ക്രൂഡോയില്‍ വലി വര്‍ധിച്ചതോടെ കേന്ദ്രത്തിന് ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. ഒഎംസി വില നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ നടക്കുന്നില്ല. കാരണം അന്താരാഷ്ട്ര തലത്തില്‍ പിടിത്തം വിട്ടാണ് വില വര്‍ധിക്കുന്നത്. ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളും ഒപ്പെക്കും തമ്മിലുള്ള കരാറും ഫലപ്രദമായി വന്നിട്ടില്ല. ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.
ഒപ്പെക്കിന് നിരക്കിന്റെ കാര്യത്തില്‍ കൃത്യമായ സ്വഭാവം കൊണ്ടുവരാന്‍ കരാറില്ലാതെ സാധിക്കില്ല. ഒപ്പെകിനോട് വില കുറയ്ക്കണമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2018ന് ശേഷം ബെന്‍ഡ് ക്രൂഡോയില്‍ വില ബാരലിന് 77 ഡോളറിലെത്തി. നാല് ലക്ഷത്തോളം ബാരലുകള്‍ കൂടുതലായി എണ്ണ ഉല്‍പ്പാദിപ്പിക്കാനാണ് സൗദി അറേബ്യയും റഷ്യയും ആഗ്രഹിക്കുന്നത്. വിതരണം ആവശ്യകതയുടെ അത്രയും വന്നിട്ടില്ലെങ്കില്‍ വില നൂറ് ഡോളര്‍ കടക്കും. ഇത് 80 ഡോളര്‍ കടന്നാല്‍ പോലും ഇന്ത്യയില്‍ വന്‍ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. കാരണം അത്രയും വിലയ ഇന്ത്യയില്‍ ഇന്ധനത്തിനായി നല്‍കുന്നുണ്ട്.