50 ദിവസത്തിവ് ശേഷം ഡൽഹിയിൽ ഡീസലിന്റെ വില ലിറ്ററിന് 7.10 രൂപയും പെട്രോൾ വില ലിറ്ററിന് 1.67 രൂപയും ഉയർന്നു. രണ്ട് ഇന്ധനങ്ങളുടെയും മൂല്യവർധിത നികുതി (വാറ്റ്) ഡൽഹി സർക്കാർ വർദ്ധിപ്പിച്ചതിനെ തുടർന്നാണ് വില കുതിച്ചുയർന്നത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ ഡീസലിൻ്റെ വില 69.39 രൂപയായി. നേരത്തെ 62.29 രൂപയായിരുന്നു. പെട്രോൾ വില 69.59 രൂപയിൽ നിന്നും 71.26 രൂപയായി ഉയർന്നു.
ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാൾ സർക്കാർ പെട്രോളിന്റെ വാറ്റ് 27 ശതമാനത്തിൽ നിന്ന് 30 ശതമാനമായും ഡീസലിന്റെ വാറ്റ് 16.75 ശതമാനത്തിൽ നിന്ന് 30 ശതമാനവുമായാണ് ഉയർത്തിയത്. മാർച്ച് 16 മുതൽ എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിൽപ്പന വിലയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല, എന്നാൽ പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട് തുടങ്ങിയ നിരവധി സംസ്ഥാന സർക്കാരുകൾ ഇന്ധനങ്ങളുടെ വാറ്റ് വർദ്ധിപ്പിച്ചതിനാൽ ചില്ലറ വില വർദ്ധനവിന് കാരണമായി.
പെട്രോൾ, ഡീസൽ എക്സൈസ് തീരുവ എട്ട് രൂപ ഉയർത്താൻ സർക്കാരിന് അനുമതി; ധനകാര്യ ബില്ലിന് അംഗീകാരം
കൊറോണ വൈറസ് ലോക്ക്ഡൌൺ സമയത്ത് ഇന്ധന മേഖലയിൽ വൻതോതിൽ വരുമാനനഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. നിരവധി സംസ്ഥാന സർക്കാരുകൾ നിലവിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയിൽ ഉൾപ്പെടാത്ത ഇന്ധനങ്ങളുടെ വാറ്റ് വർദ്ധിപ്പിച്ചിരുന്നു. ഹരിയാനയിൽ സർക്കാർ അടുത്തിടെ പെട്രോളിന് ഒരു രൂപയും ഡീസലിന് 1.1 രൂപയും നികുതി ഉയർത്തിയിരുന്നു. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 3.25 രൂപയും ഡീസലിന്റെ വില ലിറ്ററിന് 2.50 രൂപയും ഉയർത്തി.
ലോക്ക്ഡൌൺ കാലയളവിലുടനീളം പെട്രോൾ പമ്പുകൾ അവശ്യ സേവന വിഭാഗത്തിൽ പെട്ടിട്ടുണ്ടെങ്കിലും, വ്യവസായങ്ങൾ, ഓഫീസുകൾ, വാഹന ഗതാഗതം എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ വിൽപ്പന ഗണ്യമായി കുറഞ്ഞു. ഏപ്രിലിൽ പെട്രോൾ വിൽപ്പന 61 ശതമാനവും ഡീസൽ വിൽപ്പന 56.5 ശതമാനവും കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ പലയിടത്തും ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതിനാൽ ഈ മാസം ഇന്ധന ആവശ്യകത ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ക്രൂഡ് ഓയിൽ നിരക്ക് 60 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ടെങ്കിലും, ഇന്ത്യൻ ഇന്ധന റീട്ടെയിലർമാർ ഇന്ത്യൻ വിപണിയിൽ വില കുറച്ചിട്ടില്ല.