'ഗൾഫിൽ മഴ പെയ്താൽ കേരളത്തിലുള്ളവർക്കും ജലദോഷം'; ഗൾഫിലെ മാന്ദ്യം കേരളത്തിന് കനത്ത പ്രഹരം
"ഗൾഫിൽ മഴ പെയ്താൽ കേരളത്തിലിരിക്കുന്ന മലയാളിക്കും ജലദോഷം പിടിക്കുമെന്ന്" ഒരു ചൊല്ലുണ്ട്. ഇതേ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കേരളം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. ഏപ്രിലിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതോടെ, ഗൾഫ് മേഖലയിലെ നിരവധി പ്രവാസികൾക്കാണ് ജോലി നഷ്ടപ്പെടുകയും ശമ്പളം കിട്ടാതാകുകയും ചെയ്തിരിക്കുന്നത്.
പ്രവാസികളുടെ നാട്
കേരളത്തിലെ ഓരോ അഞ്ചാമത്തെ വീട് എടുത്താലും അത് ഗൾഫിലേക്ക് കുടിയേറിയ ഒരു വ്യക്തിയുടേതായിരിക്കും. 2019 ൽ ഒരു ട്രില്യൺ ഡോളർ ആണ് ഗൾഫുകാർ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണം. കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ 36% വരും ഇത്. സംസ്ഥാനത്തിന്റെ കടത്തിന്റെ 60% ന് തുല്യമാണ് ഈ തുകയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സമ്പന്നർ മുതൽ പാവപ്പെട്ടവർ വരെ
കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക ആഘാതം ക്രൂഡ് ഓയിൽ വിപണികളിൽ കോളിളക്കമുണ്ടാക്കിയപ്പോൾ അത് സമ്പന്നർ മുതൽ ഗൾഫിലെ ദരിദ്രരായ പ്രവാസികളെ വരെ ഒരുപോലെ ബാധിച്ചു. കേരളത്തിലെ ഏറ്റവും സമ്പന്നനായ പ്രവാസി ബിസിനസുകാരിൽ ഒരാളും ഇന്നോവ റിഫൈനിംഗ് ആന്റ് ട്രേഡിംഗ് എഫ്സെഡ് ഉടമയുമായ ജോയ് അറയ്ക്കൽ രണ്ടാഴ്ച മുമ്പ് സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ആത്മഹത്യ ചെയ്തു.
പ്രവാസികളുടെ ദുരിതം
ജോയി അറയ്ക്കൽ ആത്മഹത്യ ചെയ്തതിന്റെ പിറ്റേന്ന്, പാവപ്പെട്ട ഒരു പ്രവാസി മലയാളി റേഡിയോ ഏഷ്യ നെറ്റ്‌വർക്കിലേയ്ക്ക് വിളിച്ചു. മഹാമാരി തന്നെ എങ്ങനെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നുവെന്നാണ് അദ്ദേഹം റേഡിയോയിലൂടെ വിശദീകരിച്ചത്. തൃശൂർ സ്വദേശിയായ ഇദ്ദേഹത്തിന് ഭാര്യയും നാല് മക്കളുമാണുള്ളത്. ഈ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇയാൾ. മറ്റ് പലരെയും പോലെ, രാജ്യം ലോക്ക്ഡൌണിലേക്ക് പോയപ്പോൾ യുഎഇയിൽ ജോലി നഷ്ടപ്പെട്ട ഒരു സാധാരണക്കാരനാണിയാൾ.
ഗൾഫിൽ മാന്ദ്യം
ഒരു പുതിയ ജോലിയെക്കുറിച്ച് ഇദ്ദേഹത്തിന് വലിയ പ്രതീക്ഷയില്ല. ഗൾഫ് സമ്പദ്‌വ്യവസ്ഥ മഹാമാരി മൂലമുള്ള സാമ്പത്തിക തകർച്ചയ്ക്ക് വിധേയമാകുമ്പോൾ തകർന്ന നിരവധി പേരിൽ ഒരാളാണ് ഇയാൾ. മാന്ദ്യം നേരത്തെ തന്നെ ആരംഭിച്ചു. ജനുവരി മുതൽ ശമ്പളം ലഭിച്ചിട്ടില്ലെന്ന് റേഡിയോ ഏഷ്യയിലേയ്ക്ക് വിളിച്ച ഈ പ്രവാസി മലയാളി പറയുന്നു. ജോലിയും പണവും ഇല്ലാതായതോടെ നാട്ടിലേയ്ക്ക് മടങ്ങാൻ കേരള സർക്കാരിൽ രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഇദ്ദേഹവും.
ഗൾഫ് വരുമാനം
സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, ഗൾഫിൽ നിന്ന് നിലവധിയാളുകൾ പാലായനം ചെയ്യുന്നത് ഗൾഫ് വരുമാനത്തെ സാരമായി ബാധിക്കും. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ട പ്രഹരമാണ്. ഉള്ള ജോലി നഷ്ടപ്പെടുകയും ഇനി ഗൾഫിലേയ്ക്ക് മടങ്ങാനാകുമോ എന്നതുമാണ് വെല്ലുവിളി ഉയർത്തുന്നത്.


Click it and Unblock the Notifications


