രണ്ട് കോടി ഡോളർ വിലമതിക്കുന്ന പോർഷെ 911 സ്‌പോർട്‌സ് കാറിന്റെ ഉടമയ്ക്ക് 27.68 ലക്ഷം രൂപയുടെ പിഴ. നമ്പർ പ്ലേറ്റില്ലാതെ വാഹനം നിരത്തിലിറക്കിയതിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയത്. 27.68 ലക്ഷം രൂപ നൽകിയതിന് ശേഷമാണ് ഉടമയ്ക്ക് കാർ വിട്ടു നൽകിയത്. സാധുവായ രേഖകളില്ലാത്തതും 2017 മുതൽ രജിസ്ട്രേഷൻ ഇല്ലാതെ വാഹനം ഓടിച്ചതിനും ചേർത്തുള്ള പിഴയാണ് ഉടമയിൽ നിന്ന് ഈടാക്കിയത്.
അഹമ്മദാബാദിൽ
അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർടിഒ) പണം നൽകിയ ശേഷം, കാർ ഉടമ രഞ്ജിത് ദേശായി ചൊവ്വാഴ്ച സിറ്റി ട്രാഫിക് പോലീസിൽ നിന്ന് ആർടിഒ രസീത് ഹാജരാക്കിയ ശേഷം കാർ വീണ്ടെടുത്തു. കഴിഞ്ഞ വർഷം നവംബറിലാണ് കാർ പൊലീസ് പിടിച്ചെടുത്തത്.
ഏറ്റവും വലിയ പിഴ
രാജ്യത്തെ തന്നെ ഏറ്റവും വലിയ പിഴത്തുകയാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആർടിഒ രസീതിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ച അഹമ്മദാബാദ് ട്രാഫിക് പോലീസ് 27.68 ലക്ഷം രൂപ പിഴ എന്നത് ഇന്ത്യയിലെ തന്നെ എക്കാലത്തെയും ഉയർന്ന നിരക്കാണെന്ന് അവകാശപ്പെട്ടു. രസീത് അനുസരിച്ച്, കാർ ഉടമ മോട്ടോർ വാഹന നികുതിയായി 16 ലക്ഷം രൂപയും അടയ്ക്കാത്ത നികുതിയുടെ പലിശയായി 7.68 ലക്ഷവും പിഴയായി 4 ലക്ഷവുമാണ് നൽകിയിരിക്കുന്നത്.
സംഭവം ഇങ്ങനെ
നമ്പർ പ്ലേറ്റുകൾ ഇല്ലാത്തതിനാൽ നവംബർ 28 ന് ഹെൽമെറ്റ് ക്രോസ്റോഡിൽ വച്ചാണ് പൊലീസ് കാർ പിടിച്ചെടുത്തത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ വാഹനത്തിന്റെ സാധുതയുള്ള രേഖകൾ ഹാജരാക്കാനും ഉടമസ്ഥന് കഴിഞ്ഞില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ കാർ തടഞ്ഞുവയ്ക്കുകയും മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ഒരു ആർടിഒ മെമ്മോ നൽകുകയും ചെയ്തു. ഇതിനർത്ഥം അയാൾ പിഴ ആർടിഒയിൽ നിക്ഷേപിക്കുകയും വാഹനം തിരികെ ലഭിക്കാൻ രസീതുമായി പൊലീസിന്റെ പക്കൽ എത്തുകയും വേണം എന്നാണ്.
രേഖകളില്ല
തുടക്കത്തിൽ 9.8 ലക്ഷം രൂപയായിരുന്നു പിഴ. എന്നാൽ ഉടമ ആ തുക നിക്ഷേപിക്കാൻ എത്തിയപ്പോൾ, ആർടിഒ മറ്റ് രേഖകൾ ആവശ്യപ്പെട്ടു. ഇതു ഹാജരാക്കാൻ കഴിയാതെ വന്നതോടെ 27.68 ലക്ഷം രൂപ പിഴ ചുമത്തി, ഇന്ത്യയിലെ ഏറ്റവും ഉയർന്ന പിഴയാണിത്. ഈ കാർ 2017 ലാണ് ഇറക്കുമതി ചെയ്തത്. ഉടമ ആദ്യം വാഹനം ഹരിയാനയിൽ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കാർ പിടികൂടിയപ്പോൾ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ല.


Click it and Unblock the Notifications