മുംബൈ: രാജ്യത്ത് ഏപ്രിൽ 1 മുതൽ പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് സൂചന. വാഹനങ്ങള്‍ ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറുന്ന സാഹചര്യത്തിലാണ് ഇന്ധന വില വർധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിംഗ് ഇതുസംബന്ധിച്ചുള്ള സൂചന നല്‍കി. എന്നാൽ വിലയില്‍ എത്രമാത്രം വര്‍ധനവുണ്ടാകുമെന്നതിനെക്കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.
പൊതുമേഖല എണ്ണ വിപണന കമ്പനികൾ (ഒഎംസി) അവരുടെ റിഫൈനറികൾ നവീകരിക്കുന്നതിനായി 35,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള എഞ്ചിനുകള്‍ക്ക് മലിനീകരണം കുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാനായാണ് ഇത്. അതില്‍ ഐഒസിക്കുമാത്രം ചെലവായത് 17,000 കോടി രൂപയാണ്. ഈ ആഴ്ച തുടക്കത്തിൽ 7,000 കോടി രൂപ ചെലവായതായി ബിപിസിഎലും വ്യക്തമാക്കിയിരുന്നു. സള്‍ഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തില്‍ 50 പിപിഎം സള്‍ഫറാണ് അടങ്ങിയിട്ടുള്ളത്. വാഹനങ്ങള്‍ ബിഎസ് 6 നിലവാരത്തിലേക്ക് മാറുന്നതോടെ ഇത് 10 പിപിഎം മാത്രമായി കുറയും.
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ നിക്ഷേപിച്ചാൽ — അറിയണം ഇക്കാരൃങ്ങൾ
ബിഎസ് 6-ന്റെ വരവോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവും പകുതിയിലധികം കുറയുന്നതായിരിക്കും. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക.