ചൊവ്വാഴ്ചയുണ്ടായ വിപണിയുടെ തിരിച്ചുവരവിന്റെ ചുവടുപിടിച്ച് ഇന്നും നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നിഫ്റ്റി 47 പോയിന്റ് ഉയര്‍ന്ന് 17,550 നിലവാരത്തിലും സെന്‍സെക്‌സ് 175 പോയിന്റ് ഉയര്‍ന്ന് 58,839 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ, കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും സ്വകാര്യവത്കരണ നീക്കങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരികളില്‍ മുന്നേറ്റം ദൃശ്യമാണ്. നിഫ്റ്റിയിലെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലൈയിന്‍ റോഷ്യോ മികച്ച തോതിലാണ്. ഇത് കാണിക്കുന്നത് മാര്‍ക്കറ്റിന്റെ മിക്ക മേഖലകളിലും നിക്ഷേപകരുടെ വാങ്ങല്‍ താത്പര്യം തുടരുന്നുവെന്നതാണ്. സൂചികകള്‍ക്ക് ആ നിലവാരം കാത്തുസൂക്ഷിക്കാനായാല്‍ വിപണിയില്‍ കുറച്ചുകൂടെ മുന്നേറ്റം പ്രതീക്ഷിക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
സപ്പോര്‍ട്ട് & റെസിസ്റ്റന്‍സ്
>> ചൊവ്വാഴ്ചത്തെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തിലുള്ള ടെക്‌നിക്കല്‍ അനാലിസിസ് പ്രകാരം, നിഫ്റ്റിയുടെ സപ്പോര്‍ട്ട് 17,350/ 17,200 എന്ന നിലവാരങ്ങളില്‍ പ്രതീക്ഷിക്കാം അതേസമയം. നിഫ്റ്റിയുടെ റെസിസ്റ്റന്‍സ് മേഖലകള്‍ 17,650/ 17,777 നിലവാരങ്ങളിലുമുണ്ടാകാം.
>> ബാങ്ക് നിഫ്റ്റിയുടെ സപ്പോര്‍ട്ട് മേഖലകള്‍ 36,650/ 36,500 നിലവാരങ്ങളിലും റെസിസ്റ്റന്‍സ് 38,000/ 38,250 മേഖലകളിലുമായിരിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട ഓഹരികള്‍
>> ഇടക്കാല ഡിവിഡന്റിനുള്ള എക്‌സ-ഡേറ്റ്-: നാഷണല്‍ അലുമിനിയം കോര്‍പ്പറേഷന്‍, അമരരാജ ബാറ്ററീസ്, ക്രിസില്‍, പവര്‍ ഫിനാന്‍സ്, ഗുജറാത്ത് പിപാവാവ്, ഗ്രാനൂള്‍സ് ഇന്ത്യ, ഗുജറാത്ത് തെമിസ് ബയോസിന്‍, ഹിന്ദുജ ഗ്ലോബല്‍, മണപ്പുറം ഫിനാന്‍സ്, പോളിപ്ലെക്‌സ് കോര്‍പ്പറേഷന്‍, രാഷ്ട്ര്ീയ കെമിക്കല്‍സ് ആല്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ്, റൈറ്റ്‌സ്.
>> സ്‌പെഷ്യല്‍ ഡിവിഡന്റിനുള്ള എക്‌സ്-ഡേറ്റ്-: ഗുജറാത്ത തെമിസ് ബോയിസന്‍, മോര്‍ഗനൈറ്റ് ക്രൂസിബിള്‍ (ഇന്ത്യ).
>> ഇടക്കാല ഡിവിഡന്റിനുള്ള റെക്കോര്‍ഡ്-ഡേറ്റ്: സിഎഎംസി, നാറ്റ്‌കോ ഫാര്‍മ, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ലിഖിത ഇന്‍ഫ്രാസ്ട്രക്ചര്‍, ഓയില്‍ ഇന്ത്യ.
എഫ്&ഒ ട്രേഡിങ്ങില്‍ ഇന്ന് നിരോധനമുള്ളവ
1. എസ്‌കോര്‍ട്ട്‌സ് (ESCORTS)
2. വൊഡഫോണ്‍ ഐഡിയ (IDEA)
<< ഒരു ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റിലെ ഓപ്പണ്‍ പൊസിഷനുകളുടെ എണ്ണം മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റിന്റെ 95 ശതമാത്തിലെത്തുമ്പോഴാണ് ആ കോണ്‍ട്രാക്റ്റിലെ വ്യാപാരം എക്‌സ്‌ചേഞ്ച് നിര്‍ത്തിവയ്ക്കുന്നത്. ലളിതമായി പറഞ്ഞാല്‍, ഡെറിവേറ്റീവ് വിഭാഗത്തിലുള്ള ഓഹരിയുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ഒരു സമയം ഓപ്പണ്‍ പൊസിഷനായി നിലനിര്‍ത്താന്‍ അനുവദിച്ചിരിക്കുന്ന ആകെ കോണ്‍ട്രാക്റ്റുകളുടെ എണ്ണമാണ് മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ ലിമിറ്റ് >>
ക്രിപ്‌റ്റോ കറന്‍സിക്ക് നിയമം
രാജ്യത്ത് ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാടുകള്‍ നിയന്ത്രിക്കാനുള്ള നിയമം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ക്രിപ്‌റ്റോ കറന്‍സി നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ, ക്രിപ്‌റ്റോ കറന്‍സിക്ക് നികുതി ചുമത്താനും സര്‍ക്കാര്‍ തയ്യറെടുക്കുകയാണ്. വരുനന ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാക്കി കണക്കാക്കാനും ഇടപാടുകള്‍ക്ക് സ്രോതസ്സില്‍ നിന്നും നികുതി ഈടാക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി രാജ്യത്തെ ആദായ നികുതി നിയമങ്ങളിലും വേണ്ട ഭേദഗതികള്‍ കൊണ്ടുവരും.
ഇന്നലെ സംഭവിച്ചത്
ചൊവ്വാഴ്ച മാര്‍ക്കറ്റിലെ എല്ലാവിഭാഗം മേഖലയിലേയും ഓഹരികളിലും ചെറുകിട നിക്ഷേപകരുടെ വാങ്ങല്‍ താത്പര്യം ദൃശ്യമായിരുന്നു. നാല് ദിവസങ്ങളില്‍ തുടര്‍ച്ചയായ ഇടിവിന് ശേഷം നിഫ്റ്റി 86 പോയിന്റ് ഉയര്‍ന്ന് നിര്‍ണായകമായ 17,503-ലും സെന്‍സെക്‌സ് 198 പോയിന്റ് വര്‍ധിച്ച് 58,664-ലും ചൊവ്വാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, ഊര്‍ജം, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലും ഇടത്തരം, ചെറുകിട വിഭാഗത്തിലുമുളള ഓഹരികളിലെ കുതിച്ചുകയറ്റമാണ് വിപണികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. അതേസമയം, ബാങ്ക് ഓഹരികളുടെ സൂചികയായ ബാങ്ക്-നിഫ്റ്റി 144 പോയിന്റ് മാത്രമാണ് ഉയര്‍ന്നത്. വിദേശ സ്ഥാപനങ്ങൾ 4,477 കോടിയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,412 കോടിയുടെ ഓഹരികൾ വാങ്ങി.