കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ കടപ്പത്രം നല്‍കി 5000 കോടി രൂപ സമാഹരിക്കും. ഇഷ്യു ജനുവരി 15-ന് ആരംഭിച്ച് 29-ന് അവസാനിക്കും. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും.
ആയിരം രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാവാത്ത സെക്യൂവേഡ് കടപ്പത്രങ്ങള്‍ക്ക് 7.15 ശതമാനം വരെ കൂപ്പണ്‍ റേറ്റ് ലഭിക്കും. ഡീമാറ്റ് ഫോമിലാണ് കടപ്പത്രം ലഭിക്കുക. കുറഞ്ഞതു 10 കടപ്പത്രത്തിന് അപേക്ഷിക്കണം. കെയര്‍ റേറ്റിംഗ്‌സ് ലിമിറ്റഡ്, ക്രിസില്‍ ലിമിറ്റഡ്, ഇക്ര ലിമിറ്റഡ് എന്നീ റേറ്റിംഗ് ഏജന്‍സികള്‍ ട്രിപ്പിള്‍ എ സ്റ്റേബിള്‍ റേറ്റിംഗ് കടപ്പത്രത്തിനു നല്‍കിയിട്ടുണ്ട്.

മൂന്ന്, അഞ്ച്, 10, 15 വര്‍ഷങ്ങള്‍ കാലദൈര്‍ഘ്യമുള്ള കടപ്പത്രങ്ങളാണ് കമ്പനി ഇഷ്യു ചെയ്യുന്നത്. മൂന്നുവര്‍ഷക്കാലത്ത് കൂപ്പന്‍ നിരക്ക് 4.65- 4.80 ശതമാനമാണ്. അഞ്ചുവര്‍ഷക്കാലയളവുള്ളവയ്ക്ക് 5.65-5.80 ശതമാനവും പത്തുവര്‍ഷക്കാലത്ത് 6.63-7 ശതമാനവും 15 വര്‍ഷക്കാലത്ത് 7.15 ശതമാനവുമാണ് കൂപ്പണ്‍ നിരക്ക്. പത്തുവര്‍ഷക്കാലയളവില്‍ ഫിക്‌സ്ഡ നിരക്കും ഫ്‌ളോട്ടിംഗ് നിരക്കും ലഭ്യമാണ്. ഇഷ്ടമുള്ളതു നിക്ഷേപകനു തെരഞ്ഞെടുക്കാം.
നേരത്തെ, ഇന്ത്യന്‍ റെയില്‍വേയുടെ വായ്പയെടുക്കല്‍ വിഭാഗമായ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് ഐപിഒ ജനുവരി 18-ന് ആരംഭിച്ച് 20-ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യുവില 25 രൂപ മുതല്‍ 26 രൂപ വരെയാണ്. പത്തു രൂപ മുഖവിലയുള്ള 1,782,069,000 ഓഹരികളാണ് ഇഷ്യു വഴി വിറ്റഴിക്കുന്നത്. 1,188,046,000 വരെയുളള ഇക്വിറ്റി ഷെയറുകളുടെ ഫ്രഷ് ഇഷ്യുവും, റെയില്‍വേ മന്ത്രാലയത്തിന്റെ 594,023,000 ഇക്വിറ്റി ഓഹരികളും ചേര്‍ന്നതാണ് പ്രാരംഭ പബ്‌ളിക് ഇഷ്യു.
ഓഹരികള്‍ ബിഎസ്ഇ, എന്‍എസ്ഇ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. കുറഞ്ഞത് 575 ഓഹരിക്ക് അപേക്ഷിക്കണം. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായി അപേക്ഷിക്കാം. കമ്പനിയുടെ ഭാവിയിലെ ധനകാര്യ ആവശ്യങ്ങള്‍. മറ്റു പൊതു ആവശ്യങ്ങള്‍ എന്നിവയ്ക്കാണ് ഇഷ്യുവഴി ലഭിക്കുന്ന തുക ഉപയോഗിക്കുക.
ഡാം ക്യാപിറ്റല്‍ അഡൈ്വസേഴ്സ് ലിമിറ്റഡ് (മുമ്പ് ഐഡിഎഫ്‌സി സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു), എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് എന്നിവരാണ് ലീഡ് മാനേജര്‍മാര്‍.


Click it and Unblock the Notifications