ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്‍റെ പദ്ധതികളുടെ ഭാഗമായി രാജ്യത്ത് ഒക്ടോബറിൽ മാത്രം 2.5 ലക്ഷം കോടി വായ്പ പൊതുമേഖലാ ബാങ്കുകൾ നൽകിയതായി നിർമ്മല സീതാരാമൻ. 1.1 ലക്ഷം കോടി രൂപയാണ് പുതിയ ടേം ലോണായി വിതരണം ചെയ്തിരിക്കുന്നത്ത്. 46,800 കോടി രൂപ പുതിയ പ്രവർത്തന മൂലധന വായ്പയായും വിതരണം ചെയ്തിട്ടുണ്ട്.
പുതിയ ടേം ലോണും വർക്കിംഗ് ക്യാപിറ്റൽ ലോണും ആകെ വായ്പാ വിതരണത്തിന്റെ 60% വരും. ഒക്ടോബറിൽ എൻബിഎഫ്‌സിക്ക് ക്രെഡിറ്റ് ഒരു കോടി രൂപയായിരുന്നു. 19,627 കോടി രൂപയാണ് ധനകാര്യ സേവന വകുപ്പിന്റെ കണക്ക്. രാജ്യത്തെ 374 ജില്ലകളിൽ നടത്തിയ വായ്പാ മേളകളിലൂടെയാണ് ഇത്രയും തുക വിപണിയിലെത്തിച്ചത്. 2,52,589 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ വായ്പയായി വിതരണം ചെയ്തത്. ഒന്നാം ഘട്ടത്തിൽ 226 ജില്ലകളിലും രണ്ടാം ഘട്ടത്തിൽ 148 ജില്ലകളിലും പൊതുമേഖല ബാങ്കുകൾ മറ്റ് ബാങ്കുകളുമായും എൻബിഎഫ്‌സികളുമായും സഹകരിച്ച് വായ്പാ വിതരണത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു.
ഭവന-വാഹന വായ്പയുടെ പലിശ എങ്ങനെ കുറക്കാം?
കണക്കുകൾ പ്രകാരം കോർപ്പറേറ്റ് വായ്പ 1.22 ലക്ഷം കോടിയും കാർഷിക വായ്പ 40504 കോടിയും ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പ 37210 കോടിയുമാണ്. ഭവന വായ്പ വിഭാഗത്തിൽ 12166 കോടിയും വാഹന വായ്പ വിഭാഗത്തിൽ 7058 കോടിയും വിതരണം ചെയ്തു.
രാജ്യത്തെ സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് പലിശനിരക്ക് തുടർച്ചയായി അഞ്ച് തവണ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും നിരക്ക് കുറയ്ക്കുന്നതിന്റെ ഗുണം ഉപയോക്താക്കൾക്ക് കൈമാറുന്നതിൽ ബാങ്കുകൾ മന്ദഗതിയിലാണ്. സമ്പദ്‌വ്യവസ്ഥ ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കിയതിനെത്തുടർന്നാണ് വായ്പാ വിതരണവും മറ്റും വർദ്ധിപ്പിക്കാൻ സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയത്.