വിപണിയില്‍ വന്‍ത്തകര്‍ച്ച, ഒപ്പം മോശം 'പ്രോഗ്രസ് കാര്‍ഡും'; പറയണോ പൂരം, 12% വിലയിടിവില്‍ ഈ ബാങ്ക് ഓഹരി!

വിപണി നടുവൊടിഞ്ഞ് നില്‍ക്കുന്ന സമയത്ത് 'പ്രോഗ്രസ് റിപ്പോര്‍ട്ട്' കൂടി മോശമായാലോ? പഞ്ചാബ് നാഷണല്‍ ബാങ്കിന് സംഭവിച്ചതും ഇതുതന്നെ. വിപണി തകര്‍ന്നുതരിപ്പണമായി നില്‍ക്കവെ മാര്‍ച്ച് പാദം നിറംകെട്ട സാമ്പത്തിക കണക്കുകള്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.

പിന്നെ പറയണോ പൂരം? നിന്നനില്‍പ്പില്‍ ബാങ്കിന്റെ ഓഹരി വില 12 ശതമാനത്തിലധികം കൂപ്പുകുത്തി. ബുധനാഴ്ച്ച 33.10 രൂപയില്‍ ക്ലോസ് ചെയ്ത പിഎന്‍ബി ഓഹരികള്‍ വ്യാഴാഴ്ച്ച 28.95 രൂപയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഇന്നു മാത്രം 4 രൂപയിലധികം വിലയിടിവ് ബാങ്ക് നേരിട്ടു.

അറ്റാദായം

ജനുവരി - മാര്‍ച്ച് കാലയളവില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റാദായം 65.5 ശതമാനമാണ് ഇടിഞ്ഞത്. ലാഭം 586.3 കോടിയില്‍ നിന്നും 201.6 കോടി രൂപയായി കുറഞ്ഞു. ഇതേസമയം, പലിശ വരുമാനത്തില്‍ 5 ശതമാനം വര്‍ധനവ് കാണാം. 6,956.8 കോടി രൂപയില്‍ നിന്നും 7,304.1 കോടി രൂപയായി അറ്റ പലിശ വരുമാനം കൂടി. മൊത്ത നിഷ്‌ക്രിയാസ്തി 92,448 കോടി രൂപ. അറ്റ നിഷ്‌ക്രിയാസ്തി 34,908.7 കോടി രൂപ.

പ്രോവിഷൻ

ഒരുഭാഗത്ത് നിഷ്‌ക്രിയാസ്തികള്‍ കുറഞ്ഞെങ്കിലും പ്രോവിഷണുകളിലേക്ക് ഉയര്‍ന്ന തുക നീങ്ങിയത് നാലാം പാദം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റാദായം കുത്തനെ ഇടിയാനുള്ള കാരണമാണ്. ഭാവിയില്‍ പ്രതീക്ഷിക്കുന്ന നഷ്ടം നികത്താന്‍ ബാങ്കുകള്‍ നീക്കിവെയ്ക്കുന്ന ഫണ്ടാണ് പ്രോവിഷന്‍. 2021 മാര്‍ച്ചില്‍ 586 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. കഴിഞ്ഞപാദം വരുമാനത്തിലും ഇടിവ് പിഎന്‍ബി രേഖപ്പെടുത്തുന്നുണ്ട്. വരുമാനം 21,386 കോടി രൂപയില്‍ നിന്നും 21,095 കോടി രൂപയായി കുറഞ്ഞു.

 
കിട്ടാക്കടം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പൂര്‍ണമായ ചിത്രമെടുത്താല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റാദായം 2,021.62 കോടിയില്‍ നിന്നും 3,456.96 കോടി രൂപയായി ഉയര്‍ന്നത് കാണാം. ആസ്തികളുടെ ഗുണനിലവാരവും മെച്ചപ്പെട്ടു. 2022 മാര്‍ച്ച് വരെയുള്ള കണക്കുകളില്‍ പിഎന്‍ബിയുടെ മൊത്ത നിഷ്‌ക്രിയാസ്തി 11.78 ശതമാനമാണ്. മുന്‍വര്‍ഷമിത് 14.12 ശതമാനമായിരുന്നു. കിട്ടാക്കടം 5.73 ശതമാനത്തില്‍ നിന്നും 4.8 ശതമാനമായും ചുരുങ്ങിയിട്ടുണ്ട്.

ലാഭവിഹിതം

ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ 4,851.47 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രോവിഷണുകള്‍ക്കായി നീക്കിവെച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 3,540.32 കോടി രൂപയായിരുന്നു പ്രോവിഷന്‍. മാര്‍ച്ച് പാദഫലത്തിനൊപ്പം ഓഹരിയുടമകള്‍ക്ക് ലാഭവിഹിതവും പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരികളുടെ 2 രൂപ മുഖവില അടിസ്ഥാനപ്പെടുത്തി 32 ശതമാനം അഥവാ 0.64 രൂപ ലാഭവിഹിതം നല്‍കാനാണ് തീരുമാനം.

ഓഹരി വില

എന്തായാലും നിറംകെട്ട സാമ്പത്തിക ഫലം കൂടി വന്നതോടെ പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികളുടെ എല്ലാ പ്രതിരോധവും തകര്‍ന്നുവീണു. ഓഹരികള്‍ വിറ്റൊഴിവാക്കുന്ന തിരക്കിലാണ് നിക്ഷേപകര്‍. വ്യാഴാഴ്ച്ച 52 ആഴ്ച്ച നിലവാരം പിഎന്‍ബി ഓഹരികള്‍ തിരുത്തി (28.55 രൂപ).

 
പിഇ അനുപാതം

ഇതേസമയം, ആഗോള ബ്രോക്കറേജായ മോര്‍ഗന്‍ സ്റ്റാന്‍ലി സ്‌റ്റോക്കിലെ റേറ്റിങ് മാറ്റിയിട്ടില്ല. 'ഇക്വല്‍-വെയ്റ്റ്' റേറ്റിങ്ങാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന് ഇവര്‍ കല്‍പ്പിക്കുന്നത്. 41 രൂപയുടെ ടാര്‍ഗറ്റ് വിലയും ബ്രോക്കറേജ് നിര്‍ദേശിക്കുന്നു. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില കണക്കാക്കുമ്പോള്‍ 41 ശതമാനം ഉയര്‍ച്ച സ്‌റ്റോക്കില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 48.20 വരെയുള്ള ഉയര്‍ച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് കാഴ്ച്ചവെച്ചിട്ടുണ്ട്. പിഇ അനുപാതം 7.36.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X