വ്യഴാഴ്ചയിലെ വ്യാപാരം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞുപോയ ആഴ്ച വിപണികള്‍ക്ക് വളരെ അനുകൂലവും ശുഭ പ്രതീക്ഷ നല്‍കുന്നതുമാണ്. പ്രധാന സൂചികകള്‍ക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ചു. രണ്ടു മാസത്തോളം നീണ്ടുനിന്ന ചാഞ്ചാട്ടങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ശേഷം സൂചികകള്‍ക്ക് നിര്‍ണായക റെസിസ്റ്റന്‍സ് മേഖലകള്‍ ഭേദിച്ച് മുന്നേറ്റം നടത്താനായി. ഏറെക്കാലം അടിഞ്ഞു കിടന്നിരുന്ന ബാങ്കിംഗ് ഓഹരികളിലെ ഉണര്‍വാണ് കഴിഞ്ഞയാഴ്ചയിലെ ഏറ്റവും വലിയ സവിശേഷത. കോര്‍പ്പറേറ്റ് കമ്പനികളുടെ മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങളും പുറത്തു വരുന്നതു കൊണ്ട് സീമപകാലത്തേക്കുള്ള വിപണിയുടെ ഗതിയും തീരുമാനിക്കപ്പെടാം. അതിനാല്‍ ഈയാഴ്ചയും വിപണികള്‍ക്ക് വളരെ നിര്‍ണായകമാണ്.
പോയവാരം
കഴിഞ്ഞയാഴ്ചയിലും വിപണിയില്‍ നേട്ടം ആവര്‍ത്തിക്കപ്പെട്ടു. പ്രധാന സൂചികകള്‍ 3 ശതമാനത്തോളം നേട്ടം കൈവരിച്ചു. നിഫ്റ്റിയുടെ 20 വീക്ക് ഡിഎംഎ ആയ 17,553 നിലവാരം അനായാസം മറികടന്നിരുന്നു. വിപണിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ശാക്തിക ഉണര്‍വിന്, സമീപകാല ടെക്‌നിക്കല്‍ പുള്‍ബാക്ക് റാലിക്ക് വരും ദിവസങ്ങളിലും ജീവന്‍ നല്‍കാനായേക്കും. കഴിഞ്ഞയാഴ്ച പ്രധാന സൂചികയായ നിഫ്റ്റിയില്‍ 650-ഓളം പോയിന്റ് വ്യത്യാസങ്ങള്‍ക്കിടെയാണ് വ്യാപാരം ചെയ്യപ്പെട്ടത്. സൂചികകള്‍ക്ക് നിര്‍ണായക നിലവാരങ്ങള്‍ക്ക് മുകളില്‍ നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ശ്രദ്ധേയം.
'ടെക്‌നിക്കലാ'യി പറഞ്ഞാല്‍
ടെക്‌നിക്കല്‍ സൂചികകളായ ആര്‍എസ്‌ഐ (RSI), ആഴ്ച കണക്കിന്റെ അടിസ്ഥാനത്തില്‍ 59.6 ആണ്. വിപണിയിലെ ഉദാസീനതയാണ് (Neutral) കാണിക്കുന്നത്. എന്നാല്‍ എംഎസിഡി (MACD) ബുള്ളിഷ് ട്രെന്‍ഡ് നല്‍കുന്നുണ്ട്. അതായത്, സൂചികകളിലെ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡ് തുടരുമെങ്കിലും ഒരു കണ്‍സോളിഡേഷന്‍ ഘട്ടത്തിലേക്ക് വിപണി നീങ്ങാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ചൂരുക്കം. കഴിഞ്ഞയാഴ്ചയേക്കാള്‍ വലിയ റേഞ്ചില്‍ സൂചികകള്‍ നീങ്ങാം. 18,000-ന് മുകളില്‍ നിലനില്‍ക്കാനും ക്ലോസ് ചെയ്യാനും സധിച്ചെങ്കിലെ പുതിയ ഉയരത്തിലേക്ക് നീങ്ങാന്‍ സാധിക്കുകയുള്ളൂ. എങ്കിലും താഴേക്കുള്ള സാധ്യത പരിമിതപ്പെട്ടു വരികയാണെന്നാണ് സൂചന. ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുക്കാന്‍ ശ്രമിക്കുന്നതും തെരഞ്ഞെടുത്ത ഓഹരികളിലെ നിക്ഷേപമെന്ന ശൈലിയും പിന്തുടരാം. ഷോര്‍ട് സെല്‍ തത്കാലം ഒഴിവാക്കുന്നതായിരിക്കും ഉചിതം
ഓപ്ഷന്‍ ഡാറ്റ
നിലവില്‍ കോള്‍ ഓപ്ഷനില്‍ ഏറ്റവും കൂടുതല്‍ ഓപ്പണ്‍ ഇന്ററസ്റ്റ് ഉള്ളത് 18,000 സ്‌ട്രൈക്കിലാണ്. അതിനാല്‍ ഇവിടെ ശക്തമായ റെസിസ്റ്റന്‍സ് അനുഭവപ്പെടാം. 18,000- 18,080 നിലവാരത്തില്‍ പ്രതിരോധം അനുഭവപ്പെടാം. അതുപോലെ പുട്ട് ഓപ്ഷനില്‍ ഏറ്റവും കൂടുതല്‍ ഓപ്പണ്‍ ഇന്ററസ്റ്റ് ഉള്ളത് 17,500 സ്‌ട്രൈക്കിലാണ്. ഇത് ശക്തമായ പിന്തുണ നല്‍കുന്ന നിലവാരമായും വര്‍ത്തിക്കാം. അതിനാല്‍ 17,710- 17,565 നിലവാരങ്ങള്‍ സൂചികയ്ക്കു വേണ്ട പിന്തുണ നല്‍കിയേക്കാം.
മൂന്നാം പാദ ഫലങ്ങള്‍
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ പ്രവര്‍ത്തന ഫലം ഈയാഴ്ച മുതല്‍ പുറത്തുവന്നു തുടങ്ങും. 68 കമ്പനികളാണ് ഈയാഴ്ചയില്‍ സാമ്പത്തിക ഫലം പ്രഖ്യാപിക്കുന്നത്. ഇതില്‍ നിഫ്റ്റി സൂചികയില്‍ 25 ശതമാനം വെയിറ്റേജ് ഉള്ള കമ്പനികളും ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. വന്‍കിട ഐടി കമ്പനികളുടെയെല്ലാം ഫലം ഈയാഴ്ച പുറത്തു വരുന്നുണ്ട്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ലാര്‍ജ് കാപ് ക്മ്പനികള്‍ ജനുവരി 12-ന് ഫലം പ്രഖ്യാപിക്കും. എച്ചിസിഎല്‍ ടെക് ജനുവരി 14-നും ഫലം പുറത്തുവിടും. അതിനാല്‍ ഈയാഴ്ച ഐടി വിഭാഗം സ്റ്റോക്കുകള്‍ പ്രത്യേകിച്ച് ഇടത്തരം, ചെറുകിട കമ്പനികളും ശ്രദ്ധാകേന്ദ്രമാകും. പൊതുവേ മികച്ച പ്രവര്‍ത്തന ഫലമാണ് ഐടി കമ്പനികളിൽ നിന്നും വിപണി പ്രതീക്ഷിക്കുന്നത്. അതുപോലെ ലാര്‍ജ് കാപ് ബാങ്കിംഗ് ഓഹരിയായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പ്രവര്‍ത്തന ഫലം ജനുവരി 15-ന് പുറത്തുവരും. അതിനാല്‍ കഴിഞ്ഞയാഴ്ചത്തെ പോലെ ഈയാഴ്ചയും ബാങ്കിംഗ് ഓഹരികളും ട്രേഡേഴ്സിന്റെ ശ്രദ്ധാകേന്ദമാകും.
എക്കണോമിക് ഡാറ്റ
വിപണിയെ സ്വാധീനിക്കാവുന്ന സാമ്പത്തിക സൂചകങ്ങളും ഈയാഴ്ച പ്രസിദ്ധീകരിക്കപ്പെടും. അതില്‍ പ്രധാനമായത് ഡിസംബറിലെ ഉപഭോക്തൃ പണപ്പെരുപ്പ സൂചികയും (CPI) വ്യാവസായിക ഉത്പാദന സൂചികയും (IIP) ബുധനാഴ്ച (ജനുവരി 12) പ്രസിദ്ധപ്പെടുത്തും. മൊത്ത വില സൂചികയെ (WPI) അടിസ്ഥാനപ്പെടുത്തിയ പണപ്പെരുപ്പ നിരക്ക് വെള്ളിയാഴ്ച (ജനുവരി 14) പുറത്തുവരും. ഇവയെല്ലാം റിസര്‍വ് ബാങ്കിന്റെ വരാനുള്ള ദ്വൈമാസ ധനനയ അവലോകന യോഗത്തെ സ്വാധീനിക്കാവുന്നതുമാണ്. അതുപോലെ ഡിസംബര്‍ 24-ന് അവസാനിച്ച രണ്ടാഴ്ചക്കാലത്തെ ബാങ്ക് നിക്ഷേപ/ വായ്പ വളര്‍ച്ച, ജനുവരി 7 അടിസ്ഥാനപ്പെടുത്തിയുള്ള വിദേശനാണ്യ ശേഖരത്തിന്റെ സ്ഥിതിവിവര കണക്കും ഡിസംബര്‍ മാസത്തിലെ ബാലന്‍സ് ഓഫ് ട്രേഡും വെളളിയാഴ്ച (ജനുവരി 14) പ്രസിദ്ധീകരിക്കും.
ആഗോള സൂചനകള്‍
ഈയാഴ്ച ആഗോള സാമ്പത്തിക ശക്തികളായ അമേരിക്കയിലേയും ചെനയിലേയും പണപ്പെരുപ്പ നിരക്ക് പുറത്തുവരും. ബുധനാഴ്ചയാണ് (ജനുവരി 12-നാണ്) പണപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിക്കുന്നത്. ഇതിനിടെ അമേരിക്കന്‍ ബോണ്ട് നിരക്ക് 1.51 ശതമാനത്തില്‍ നിന്നും 1.76-ലേക്ക് ഉയര്‍ന്നത് ഓഹരി വിപണികളില്‍ ആശങ്ക കൂട്ടുന്ന ഘടകമാണ്. യൂറോപ്പിലെ തൊഴിലില്ലായ്മ നിരക്ക് തിങ്കളാഴ്ചയും ജപ്പാനിലെ പിപിഐ ഡാറ്റ വെള്ളിയാഴ്ചയും പുറത്തുവരും.
ഒമിക്രോണ്‍
ഇന്ത്യയില്‍ കോവിഡ് പ്രതിദിന രോഗനിരക്ക് മാസങ്ങള്‍ക്കു ശേഷം ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ചു. ശനിയാഴ്ച 1.6 ലക്ഷമാണ് കോവിഡ് ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആറ് മാസങ്ങളിലെ ഉയര്‍ന്ന നിരക്കാണിത്. എങ്കിലും മരണനിരക്കും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന നിരക്കും കുറവായതിനാല്‍ ആശ്വാസമേകുന്നുണ്ട്. നിലവിലുളള നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കുകയോ കടുപ്പിക്കുന്ന സാഹചര്യമുണ്ടായാലും വിപണിയെ സ്വാധീനീക്കാം. ഇതിനോടൊപ്പം ആഗോള കോവിഡ് നിരക്കുകളും സാഹചര്യങ്ങളും വിലയിരുത്തുന്നതും വിപണിയില്‍ പ്രതിഫലിക്കാം.
വിദേശ നിക്ഷേപകര്‍
ആഴ്ചകള്‍ക്കു ശേഷം വിദേശ നിക്ഷേപകര്‍ ഓഹരി വാങ്ങുന്നതിന് താത്പര്യം കാണിച്ചു. ഇതും കഴിഞ്ഞയാഴ്ച വിപണിയുടെ കുതിപ്പിന് പിന്തുണയേകിയ ഘടകമായിരുന്നു. ജനുവരി ആദ്യ ആഴ്ചയില്‍ 3,202 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. സമാനമായി കടപ്പത്ര വിപണിയിലും വിദേശ നിക്ഷേപകര്‍ 183 കോടി രൂപയുടെ നിക്ഷേപം നടത്തി. ഡിസംബര്‍ പാദത്തില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വിറ്റൊഴിഞ്ഞത് 38,521 കോടി രൂപയുടെ ഓഹരികളായിരുന്നു. ഈയാഴ്ചയും വിദേശ നിക്ഷേപകരുടെ നിലപാട് വിപണിയെ സംബന്ധിച്ച് നിര്‍ണായകമാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications