സാധാരണക്കാരായ തീവണ്ടി യാത്രക്കാർക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്ര ഒരുക്കാൻ ഇന്ത്യൻ റെയിൽവെ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. സാധാരണക്കാർക്ക് മാത്രമായുള്ള നോൺ-എസി തീവണ്ടികളും കുറഞ്ഞ ചെലവിലുള്ള ഭക്ഷണങ്ങളും അവതരിപ്പിക്കാൻ റെയിൽവെ ബോർഡ് തീരുമാനിച്ചു. രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികൾ അടക്കമുള്ള താഴ്ന്ന വരുമാനക്കാർക്ക് വേണ്ടി, എയർകണ്ടീഷൻ ചെയ്യാത്ത ജനറൽ ട്രെയിനുകൾ അവതരിപ്പിക്കാനാണ് റെയിൽവേ ബോർഡ് പദ്ധതിയിടുന്നുന്നത്.
കുറഞ്ഞ വരുമാനക്കാരായ യാത്രക്കാർ കൂടുതലുള്ള സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ നീണ്ട കാലയളവ് വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് തുടരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവെ ബോർഡ് നീക്കങ്ങളെന്ന് വാർത്ത ഏജൻസികളെ ഉദ്ദരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രത്യേക ട്രെയിനുകൾ സ്ഥിരമാക്കും
നേരത്തെ ഉത്സവകാലങ്ങളിലും തിരക്കേറിയ സമയങ്ങളിലും മാത്രമാണ് ഇത്തരം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയിരുന്നത്. പാസഞ്ചർ ട്രെയിനുകളിലെ തിരക്ക് ആശങ്കാജനകമായ സാഹചര്യത്തിൽ ഈ ക്രമീകരണം സ്ഥിരമാക്കാനാണ് റെയിൽവെ ബോർഡിന്റെ നിർദ്ദേശം. പുതിയ തീവണ്ടി സർവീസുകൾ 2024 ജനുവരി മുതൽ ഓടിത്തുടങ്ങാനാണ് സാധ്യത. ഈ ട്രെയിനുകൾക്ക് റെയിൽവെ ഇതുവരെ പേര് നൽകിയിട്ടില്ല.

കോച്ചുകളുടെ ഘടന
സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകൾ മാത്രമാണ് പുതിയ തീവണ്ടി സർവീസുകളിൽ ഉണ്ടാവുക. ഇതിനായി പുതിയ എൽഎച്ച്ബി കോച്ചുകളാണ് ഉപയോഗിക്കുക. ഇനി മുതലുള്ള തീവണ്ടി സർവീസുകളിൽ എൽഎച്ച്ബി, വന്ദേഭാരത് കോച്ചുകളാണ് ഉപയോഗിക്കുക. അറ്റകുറ്റപണി കുറഞ്ഞ കോച്ചുകളാണെന്നതിനാൽ ചെലവ് കുറഞ്ഞ് ഉപയോഗിക്കാം എന്നതാണ് ഗുണം.
തീവണ്ടികൾക്ക് കുറഞ്ഞത് 22 മുതൽ പരമാവധി 26 കോച്ചുകൾ ഉണ്ടായിരിക്കും. ഇവ സീസണിൽ ഓടുന്നതിനുപകരം വർഷം മുഴുവനും സ്ഥിരമായി ഓടിക്കും. അവ സാധാരണ ടൈംടേബിളിൽ ഉൾപ്പെടുത്തി യാത്രക്കാർക്ക് മുൻകൂട്ടി റിസർവേഷൻ ചെയ്യാനുള്ള സൗകര്യമൊരുക്കും.
സർവീസുകൾ കൂടുതലും ഇവിടങ്ങളിൽ
നേരത്തെ, കൊറോണ പ്രതിസന്ധി ഘട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിച്ചിരുന്നു. കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉള്ള ഇടങ്ങളിൽ നിന്നാണ് തീവണ്ടി സർവീസുകൾ ആരംഭിക്കുക.
ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ, പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് സർവീസ് ആരംഭിക്കാൻ റെയിൽവെ ബോർഡ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്നാാണ് കൂടുതൽ തൊഴിലാളികൾ മെട്രോ നഗരങ്ങളിലേക്ക് ജോലി തേടിയെത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
ചെലവ് കുറഞ്ഞ ഭക്ഷണവും
ജനറൽ കോച്ചിൽ (അൺറിസർവ്ഡ് കോച്ച്) യാത്ര ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണവും കുപ്പി വെള്ളവും നൽകാനാണ് റെയിൽവെയുടെ മറ്റൊരു തീരുമാനം. കുറഞ്ഞ നിരക്കിൽ ഭക്ഷണം വിളമ്പുന്ന കൗണ്ടറുകൾ ജനറൽ കോച്ചുകൾ നിർത്തുന്ന ഭാഗത്തായി പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിക്കും. രണ്ട് തരം ഭക്ഷണങ്ങളാണ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക.
ഏഴ് പൂരിയും ഉരുളകിഴങ്ങും അച്ചാറും ഉൾപ്പെടുന്ന ഭക്ഷണ പൊതി 20 രൂപ നിരക്കിൽ ലഭ്യമാക്കുന്നതാണ് ഒരു തരം. 50 രൂപ വില വരുന്ന ഊൺ ആണ് രണ്ടാമത്തെതരം ഭക്ഷണം. ഇത് കൂടാതെ രാജ്മ, ഛോലെ, ഖിച്ചി, കുൽചെ, ഭാതുരെ, പാവോ-ഭാജി, മസാല ദോശ എന്നിവയും യാത്രക്കാർക്ക് ഒരുക്കും.
ഇതിനായി അൺറിസർവ്ഡ് കോച്ചുകൾ നിർത്തുന്ന പ്ലാറ്റ്‌ഫോമിൽ കൗണ്ടറുകൾ സ്ഥാപിക്കും. ഇതുവഴിയാണ് ഇക്കോണമി മീൽസും മിതമായ നിരക്കിൽ പാക്കേജ് ചെയ്ത കുടിവെള്ളവും ലഭ്യമാക്കുക. ഇതിനായി റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


Click it and Unblock the Notifications