ഇന്ത്യയുടെ വാരന്‍ ബഫെറ്റായ രാകേഷ് ജുന്‍ജുന്‍വാല ഏഴു വര്‍ഷത്തിലേറെയായി മുറുക്കെപ്പിടിക്കുന്ന ഓഹരിയാണ് എസ്‌കോര്‍ട്ട്‌സ്. 2019 ഓഗസ്റ്റ് തൊട്ട് ഈ ട്രാക്ടര്‍ കമ്പനി സ്വപ്‌നത്തേരോട്ടമാണ് വിപണിയില്‍ നടത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 300 ശതമാനത്തിലേറെ ഉയര്‍ച്ച ഓഹരികള്‍ കൈക്കലാക്കി. കോവിഡിന് ശേഷം ട്രാക്ടര്‍ ഡിമാന്‍ഡ് ഉണര്‍ന്നതോടെ സ്‌റ്റോക്ക് വെച്ചടി വെച്ചടി കയറി.
എന്നാല്‍ 2022 ഏപ്രില്‍ മുതല്‍ എസ്‌കോര്‍ട്ട്‌സിന്റെ നടുവൊടിഞ്ഞത് കാണാം. 1,900 രൂപയില്‍ നിന്നും ഒറ്റ വീഴ്ച്ച 1,500 രൂപയിലേക്ക്. അവിടുന്നിങ്ങോട്ട് വീര്യം ചോര്‍ന്ന മട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്. ഏപ്രിലിലെ ഉയരങ്ങളില്‍ നിന്നും 14 ശതമാനം തിരുത്തല്‍ കമ്പനി നേരിടുന്നുണ്ട്. ഇക്കാലത്ത് സെന്‍സെക്‌സ് പോലും 8 ശതമാനം മാത്രമേ തിരിച്ചിറങ്ങിയിട്ടുള്ളൂ.
ട്രാക്ടര്‍ ഡിമാന്‍ഡിലെ ചാഞ്ചാട്ടം, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, കുറഞ്ഞ മാര്‍ജിന്‍ പ്രതീക്ഷകള്‍ എന്നിവ എസ്‌കോര്‍ട്ട്‌സ് ഓഹരികളില്‍ ഭാരം ചെലുത്തുകയാണ്. ഇതിനിടെ കിട്ടിയ അവസരത്തില്‍ രാകേഷ് ജുന്‍ജുന്‍വാലയും സ്‌റ്റോക്കില്‍ നിന്നും 'തലയൂരി'. കമ്പനിയുടെ 3.57 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇദ്ദേഹം കയ്യൊഴിഞ്ഞത്. എസ്‌കോര്‍ട്ട്‌സിന്റെ പുതിയ പ്രമോട്ടര്‍മാരായ കുബോട്ട കോര്‍പ്പറേഷന്റെ ഓപ്പണ്‍ ഓഫര്‍ സ്വീകരിച്ച് 47,19,362 ഓഹരികള്‍ വിറ്റ് ജുന്‍ജുന്‍വാല ലാഭമെടുത്തു.
2022 ഫെബ്രുവരി 18 വരെയുള്ള കണക്കുകളില്‍ എസ്‌കോര്‍ട്ട്‌സിന്റെ 5.68 ശതമാനം ഓഹരി പങ്കാളിത്തം രാകേഷ് ജുന്‍ജുന്‍വാല കയ്യടക്കിയിരുന്നു. തീര്‍ത്തും നിരാശജനകമായ സാമ്പത്തിക ഫലമാണ് മാര്‍ച്ച് പാദം എസ്‌കോര്‍ട്ട്‌സ് അറിയിച്ചത്. ജനുവരി - മാര്‍ച്ച് കാലയളവില്‍ ലാഭത്തില്‍ 28 ശതമാനവും വില്‍പ്പനയില്‍ 32 ശതമാനവും ഇടിവ് കമ്പനി നേരിട്ടു.
നിലവില്‍ 22 അനലിസ്റ്റുകള്‍ എസ്‌കോര്‍ട്ട്‌സില്‍ റേറ്റിങ് നല്‍കുന്നുണ്ട്. ഇതില്‍ 9 പേര്‍ 'ഹോള്‍ഡും' 9 പേര്‍ 'ബൈയുമാണ്' നിര്‍ദേശിക്കുന്നത്. സ്റ്റോക്കിലെ ശരാശരി ടാര്‍ഗറ്റ് വില 1,853.75 രൂപ. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ 13 ശതമാനം ഉയര്‍ച്ചയാണിത്. ട്രാക്ടറുകളുടെ വില്‍പ്പനയില്‍ നിന്നാണ് കമ്പനിയുടെ ഭൂരിപക്ഷം വരുമാനം (77 ശതമാനം). ട്രാക്ടറുകള്‍ക്ക് പുറമെ മണ്ണുമാന്തി യന്ത്രങ്ങള്‍, ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകള്‍, റെയില്‍വേ എഞ്ചിനുകള്‍ എന്നിവയുടെയും ബിസിനസിലും കമ്പനി ഏര്‍പ്പെടുന്നുണ്ട്.
Also Read: ഓഹരി വിലയില്‍ ഒറ്റ ദിവസം കൊണ്ട് 2,500 രൂപ കൂടി; കാശുവാരി നിക്ഷേപകര്‍, അറിയാം ഈ 'ഭീകരനെ'
'കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എസ്‌കോര്‍ട്ട്‌സിന്റെ ഓഹരി വില 19 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് കയ്യടക്കുന്നത്. 2017 മേയില്‍ 650 രൂപയായിരുന്നു ഓഹരി വില. ട്രാക്ടര്‍ വിപണി മന്ദഗതിയിലാണ് നീങ്ങുന്നതെങ്കിലും പുതിയ പ്രമോട്ടറായ കുബോട്ട ആവിഷ്‌കരിക്കുന്ന ഇടക്കാല വളര്‍ച്ചാ പദ്ധതിയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. സ്‌റ്റോക്കില്‍ ഹോള്‍ഡ് റേറ്റിങ്ങും ഇതിനാല്‍ നിലനിര്‍ത്തുന്നു', 1,840 രൂപ ടാര്‍ഗറ്റ് വില അറിയിച്ചുകൊണ്ട് ഐസിഐസിഐ ഡയറക്ട് അടുത്തിടെ വ്യക്തമാക്കി.
2023 സാമ്പത്തിക വര്‍ഷം ട്രാക്ടര്‍ വില്‍പ്പന 2 ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കുകയുള്ളൂവെന്നാണ് റിലയന്‍സ് സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. ആഭ്യന്തര വില്‍പ്പന വാര്‍ഷികാടിസ്ഥാനത്തില്‍ ഫ്‌ളാറ്റായിരിക്കും. കയറ്റുമതിയില്‍ 30 ശതമാനം വളര്‍ച്ച ബ്രോക്കറേജ് പ്രതീക്ഷിക്കുന്നുണ്ട്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ചാ സാധ്യത എസ്‌കോര്‍ട്ട്‌സിനുണ്ടെന്നാണ് ചോളമണ്ഡലം സെക്യുരിറ്റീസ് സൂചിപ്പിക്കുന്നത്. ദൃഢമായ ബാലന്‍സ് ഷീറ്റും ഉയര്‍ന്ന റിട്ടേണ്‍ അനുപാതങ്ങളും കുബോട്ടയുടെ ശൃഖലയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിക്ക് ഗുണം ചെയ്യും. സ്റ്റോക്കില്‍ ബൈ റേറ്റിങ്ങാണ് ബ്രോക്കറേജ് നല്‍കുന്നത്. ടാര്‍ഗറ്റ് വില 1,970 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രം നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.