1 വര്‍ഷം കൊണ്ട് മള്‍ട്ടിബാഗര്‍മാരായ 5 പെന്നി സ്റ്റോക്കുകള്‍

ഓഹരി വിപണിയില്‍ 'പിച്ചവെയ്ക്കുന്ന' കാലത്ത് പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപിച്ചായിരിക്കും പലരും ആദ്യാക്ഷരങ്ങള്‍ പഠിച്ചിട്ടുണ്ടാവുക. 50 രൂപയ്ക്ക് താഴെയുള്ള ഓഹരികളാണ് ഇന്ത്യന്‍ വിപണിയില്‍ പെന്നി സ്റ്റോക്കുകളെന്ന് അറിയപ്പെടുന്നത്. പെന്നി സ്റ്റോക്കില്‍ ഗൗരവമായി നിക്ഷേപിക്കുന്നത് സുരക്ഷിതമോ? ഇക്കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്.

പൊതുവേ പെന്നി സ്റ്റോക്ക് ഗണത്തില്‍പ്പെടുന്ന കമ്പനികളുടെ വിപണി മൂല്യം കുറവായിരിക്കും. ഈ കമ്പനികളുടെ ഓഹരികള്‍ കൈവശം വെയ്ക്കുന്നവരുടെ എണ്ണവും താരതമ്യേന കുറവാണ്. അതായത്, പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഓഹരികള്‍ വില്‍ക്കണമെന്ന് കരുതിയാല്‍ ഉടനടി വാങ്ങാന്‍ ആളെ കിട്ടണമെന്നില്ല; ലിക്വിഡിറ്റി അഥവാ പണലഭ്യത കുറവായിരിക്കുമെന്ന് സാരം.

പെന്നി സ്റ്റോക്കുകൾ

എന്നാല്‍ പെന്നി സ്റ്റോക്കുകളുടെ വില നേരിയ തോതില്‍ ഉയര്‍ന്നാല്‍ പോലും വലിയ ലാഭമായിരിക്കും നിക്ഷേപകന് കിട്ടുക. ഉദ്ദാഹരണത്തിന് 5 രൂപയുടെ 10,000 ഓഹരികള്‍ നിക്ഷേപകന്‍ വാങ്ങിയെന്ന് കരുതുക; ആകെ നിക്ഷേപിച്ച തുക 50,000 രൂപ. പെട്ടെന്നൊരു ദിവസം കമ്പനിയുടെ ഓഹരി വില 5 രൂപയില്‍ നിന്നും 8 രൂപയായി ഉയര്‍ന്നാല്‍ നിക്ഷേപകന് ഓഹരിക്ക് 3 രൂപ വീതം ലാഭം ലഭിക്കും. അതായത്, ഒറ്റയടിക്ക് 30,000 രൂപയായിരിക്കും ഇദ്ദേഹത്തിന് ലാഭം കിട്ടുക.

5 സ്റ്റോക്കുകൾ

ഇതേസമയം, വിപണിയില്‍ വലിയ വളര്‍ച്ചയില്ലാത്ത പെന്നി സ്റ്റോക്കുകള്‍ ധാരാളമുണ്ടെന്ന കാര്യവും ഇവിടെ പ്രത്യേകം ഓര്‍മിക്കണം. ഈ അവസരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 'മള്‍ട്ടിബാഗര്‍' തൊപ്പിയിട്ട പെന്നി സ്റ്റോക്കുകള്‍ ഏതാല്ലാമെന്ന് ചുവടെ കാണാം (5,000 കോടി രൂപയിലേറെ വിപണി മൂല്യമുള്ളവ).

 
1. രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ്

1. രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ്

ദില്ലി ആസ്ഥാനമായ രത്തന്‍ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായ രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ് ചുരുങ്ങിയ കാലയവിലാണ് ഓഹരി വിപണിയില്‍ വലിയ ഉയരങ്ങള്‍ വെട്ടിപ്പിടിച്ചത്. പവര്‍ ജനറേഷന്‍, കണ്‍സ്യൂമര്‍ ഫൈനാന്‍സ്, റിന്യൂവബിള്‍ എനര്‍ജി, ഇലക്ട്രിക് മൊബിലിറ്റി മേഖലകളില്‍ കമ്പനി ബിസിനസ് നടത്തുന്നുണ്ട്. നിലവില്‍ -7,264.3 ആണ് കമ്പനിയുടെ പ്രൈസ് ടു ഏര്‍ണിങ് (പിഇ അനുപാതം). ഇതേ വ്യവസായത്തിലുള്ള മറ്റു കമ്പനികളുടെ ശരാശരി പിഇ സംഖ്യ 21.37 ആണ്. വരുമാനത്തിന്റെ എത്രയിരട്ടിയാണ് വിപണി വില എന്ന കാര്യം പിഇ അനുപാതം പറഞ്ഞുവെയ്ക്കുന്നു.

ഏപ്രിലിൽ

ഏറ്റവുമൊടുവിലെ കണക്കുപ്രകാരം 6,503 കോടി രൂപ വിപണി മൂല്യം രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ് അവകാശപ്പെടുന്നുണ്ട്. ഏപ്രിലില്‍ 5.15 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ജൂലായ് 30 -ന് രത്തന്‍ഇന്ത്യ എനര്‍പ്രൈസസ് ഓഹരികള്‍ 66.80 രൂപ വരെയ്ക്കും ഉയരുകയുണ്ടായി. വെള്ളിയാഴ്ച്ച 46 രൂപയിലാണ് കമ്പനി വ്യാപാരം നടത്തുന്നതും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 800 ശതമാനത്തിലേറെ നേട്ടം കുറിക്കാന്‍ രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ് ലിമിറ്റഡിന് സാധിച്ചിട്ടുണ്ട്.

2. പൂനാവാല ഫിന്‍കോര്‍പ്പ്

2. പൂനാവാല ഫിന്‍കോര്‍പ്പ്

13,142 കോടി രൂപ വിപണി മൂല്യം അവകാശപ്പെടുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് പൂനാവാല ഫിന്‍കോര്‍പ്പ്. അടുത്തിടെ സംഭവിച്ച മാനേജ്‌മെന്റ് മാറ്റത്തെത്തുടര്‍ന്ന് ഒരുപിടി ബ്രോക്കറേജുകള്‍ പൂനാവാല ഫിന്‍കോര്‍പ്പില്‍ ബുള്ളിഷ് ട്രെന്‍ഡ് പ്രവചിക്കുന്നുണ്ട്. ഇതേസമയം, ഓഹരി വിപണിയില്‍ കൃത്രിമം കാട്ടിയതിന് സെബി കമ്പനിയുടെ മാനേജിങ് ഡയറക്ടറെ വിലക്കിയത് രണ്ടു ദിവസം മുന്‍പാണ്. ഇതിനെത്തുടര്‍ന്ന് പൂനാവാല ഫിന്‍കോര്‍പ്പ് ഷെയറുകള്‍ വിപണിയില്‍ തകര്‍ച്ച കുറിക്കുന്നത് കാണാം.

 
തകർച്ച

വെള്ളിയാഴ്ച്ച രാവിലെത്തന്നെ കമ്പനി 5 ശതമാനം ലോവര്‍ സര്‍ക്യൂട്ട് തൊട്ടു. 163.35 രൂപയിലാണ് പൂനവാല ഫിന്‍കോര്‍പ്പിന്റെ ഇന്നത്തെ നില്‍പ്പ്. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 10 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 15 ശതമാനവും ഇടര്‍ച്ച കമ്പനി രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് 37.65 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. അവിടുന്നു നിന്നാണ് 163 രൂപയിലേക്കുള്ള പൂനാവാല ഫിന്‍കോര്‍പ്പിന്റെ പ്രയാണവും. സ്വകാര്യ വായ്പകള്‍, വാണിജ്യ വായ്പകള്‍ എന്നിവയ്ക്ക് പുറമെ ഇന്‍ഷുറന്‍സ് സേവനങ്ങളും സമര്‍പ്പിക്കുന്ന കമ്പനിയാണ് പൂനാവാല ഫിന്‍കോര്‍പ്പ്.

3. എച്ച്എഫ്‌സിഎല്‍

3. എച്ച്എഫ്‌സിഎല്‍

ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളില്‍ ഒന്നാണ് എച്ച്എഫ്‌സിഎല്‍. ടെലികോം ഉപകരണങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍, ഇന്റലിജന്റ് പവര്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലൂടെയാണ് കമ്പനി പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ഇപ്പോള്‍ 5ജി സാങ്കേതികവിദ്യയിലും എച്ച്എഫ്‌സിഎല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നിലവില്‍ 32.49 ആണ് കമ്പനിയുടെ പ്രൈസ് ടു ഏര്‍ണിങ് (പിഇ അനുപാതം). ഇതേസമയം, എച്ച്എഫ്‌സിഎല്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയുടെ പിഇ സംഖ്യ 88.18 ആണ്.

പ്രയാണം

വെള്ളിയാഴ്ച്ച 4 ശതമാനത്തിലേറെ തകര്‍ച്ച നേരിട്ടുകൊണ്ടാണ് കമ്പനിയുടെ വ്യാപാരം. രാവിലെ 77 രൂപയ്ക്ക് തുടങ്ങിയ ഇടപാടുകള്‍ 11 മണിയോടെ 73.20 രൂപയിലേക്കെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തിലും 1.81 ശതമാനം ഇടര്‍ച്ച എച്ച്എഫ്‌സിഎല്ലിന് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം മാത്രം നിക്ഷേപകര്‍ക്ക് 182 ശതമാനം ലാഭം തിരിച്ചുനല്‍കിയ സ്റ്റോക്കാണിത്. ജനുവരി 1 -ന് 25.90 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കൃത്യം ഒരു വര്‍ഷം മുന്‍പുള്ള ചിത്രം പരിശോധിച്ചാല്‍ 15.40 രൂപയില്‍ നിന്നാണ് 73 രൂപയിലേക്കുള്ള എച്ച്എഫ്‌സിഎല്ലിന്റെ പ്രയാണമെന്ന് കാണാം.

4. ടാറ്റ സ്റ്റീല്‍ ബിഎസ്എല്‍

4. ടാറ്റ സ്റ്റീല്‍ ബിഎസ്എല്‍

ഭൂഷണ്‍ സ്റ്റീല്‍ എന്നറിയപ്പെട്ടിരുന്ന കമ്പനിയെ 2018 -ലാണ് ടാറ്റ സ്റ്റീല്‍ ഏറ്റെടുത്തത്. ഇതോടെ ടാറ്റ സ്റ്റീല്‍ ബിഎസ്എല്‍ എന്നായി കമ്പനിയുടെ പേരും. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ 'സെക്കണ്ടറി സ്റ്റീല്‍' നിര്‍മാതാക്കളാണിവര്‍. പ്രതിവര്‍ഷം 5.6 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ടാറ്റ സ്റ്റീല്‍ ബിഎസ്എല്ലിനുണ്ട്. ഹോട്ട് റോള്‍ഡ് കോയില്‍, സിആര്‍സിഎ, സിആര്‍എഫ്എച്ച്, ഗാല്‍വനൈസ്ഡ് കോയില്‍ ഷീറ്റ്, ഗാല്യും കോയില്‍ ഷീറ്റ്, കളര്‍ കോയിലുകള്‍, കളര്‍ ടൈലുകള്‍, ഹൈ ടെന്‍സൈല്‍ സ്റ്റീല്‍ സ്ട്രിപ്പുകള്‍, പ്രിസിഷ്യന്‍ ട്യൂബുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. നിലവില്‍ 1.8 ആണ് കമ്പനിയുടെ പ്രൈസ് ടു ഏര്‍ണിങ് (പിഇ അനുപാതം). ഇതേസമയം, ടാറ്റ സ്റ്റീല്‍ ബിഎസ്എല്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയുടെ പിഇ സംഖ്യ 4.43 ആണ്.

 
ഒരു വർഷം മുൻപ്

വെള്ളിയാഴ്ച്ച 2 ശതമാനത്തിലേറെ തകര്‍ച്ചയിലാണ് കമ്പനിയുടെ വ്യാപാരം. രാവിലെ 94 രൂപയ്ക്ക് തുടങ്ങിയ ഇടപാടുകള്‍ 11 മണിയോടെ 90.75 രൂപയിലേക്കെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തിലും 4 ശതമാനം ഇടര്‍ച്ച ടാറ്റ സ്റ്റീല്‍ ബിഎസ്എല്ലിന് സംഭവിച്ചിട്ടുണ്ട്. ഒരു മാസത്തെ ചിത്രത്തില്‍ 8 ശതമാനം ഇടര്‍ച്ചയും കാണാം. എന്നാല്‍ ഈ വര്‍ഷം മാത്രം നിക്ഷേപകര്‍ക്ക് 127 ശതമാനം ലാഭം തിരിച്ചുനല്‍കിയ സ്റ്റോക്കാണിത്. ജനുവരി 1 -ന് 39.85 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കൃത്യം ഒരു വര്‍ഷം മുന്‍പുള്ള ചിത്രം പരിശോധിച്ചാല്‍ 23.40 രൂപയില്‍ നിന്നാണ് 90 രൂപയിലേക്കുള്ള ടാറ്റ സ്റ്റീല്‍ ബിഎസ്എല്ലിന്റെ കുതിപ്പെന്ന് കാണാം. വളര്‍ച്ച 287 ശതമാനം!

5. ശ്രീ രേണുക ഷുഗര്‍സ്

5. ശ്രീ രേണുക ഷുഗര്‍സ്

ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ശ്രീ രേണുക ഷുഗര്‍സ്. മുംബൈയാണ് കമ്പനിയുടെ ആസ്ഥാനം. ഹെഡ് ഓഫീസ് ബെല്‍ഗാമിലും. ആഗോളതലത്തില്‍ കാര്‍ഷിക, ബയോ എനര്‍ജി കോര്‍പ്പറേഷന്‍ ബിസിനസുകള്‍ കമ്പനി നടത്തിവരികയാണ്. ഇതിന് പഞ്ചാസര സംസ്‌കരണ ശാലകളും ശ്രീ രേണുക ഷുഗര്‍സിനുണ്ട്. എഥനോള്‍ കലര്‍ന്ന ഇന്ധനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുംഭാവിയില്‍ ശ്രീ രേണുക ഷുഗര്‍സിന്റെ കുതിപ്പിന് വഴിതെളിക്കുമെന്നാണ് സൂചന. നിലവില്‍ 20 ആണ് കമ്പനിയുടെ പ്രൈസ് ടു ഏര്‍ണിങ് (പിഇ അനുപാതം). ഇതേസമയം, ശ്രീ രേണുക ഷുഗര്‍സ് പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയുടെ പിഇ സംഖ്യ 13.27 ആണ്.

വില ചിത്രം

വെള്ളിയാഴ്ച്ച 4 ശതമാനത്തിലേറെ തകര്‍ച്ചയിലാണ് കമ്പനിയുടെ വ്യാപാരം. രാവിലെ 30.50 രൂപയ്ക്ക് തുടങ്ങിയ ഇടപാടുകള്‍ 11 മണിയോടെ 29.10 രൂപയിലേക്കെത്തി. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 10 ശതമാനം വളര്‍ച്ച ശ്രീ രേണുക ഷുഗര്‍സ് കാഴ്ചവെക്കുന്നുണ്ട്. ഒരു മാസത്തെ ചിത്രത്തില്‍ 9 ശതമാനം കുതിപ്പ് കാണാം. ഈ വര്‍ഷം മാത്രം നിക്ഷേപകര്‍ക്ക് 140 ശതമാനം ലാഭം തിരിച്ചുനല്‍കിയ സ്റ്റോക്കാണിത്. ജനുവരി 1 -ന് 11.95 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കൃത്യം ഒരു വര്‍ഷം മുന്‍പുള്ള ചിത്രം പരിശോധിച്ചാല്‍ 9.30 രൂപയില്‍ നിന്നാണ് 28 രൂപയിലേക്കുള്ള ശ്രീ രേണുക ഷുഗര്‍സിന്റെ കുതിപ്പെന്ന് കാണാം. വളര്‍ച്ച 207 ശതമാനം! ഇതിനിടെ ജൂലായ് 5 -ന് കമ്പനിയുടെ ഓഹരി വില 45.50 രൂപ വരെയ്ക്കും ഉയരുകയുണ്ടായി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X