തുടര്‍ച്ചയായ രണ്ടാം പണനയ അവലോകോന യോഗത്തിലും അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. വായ്പകളെ നേരിട്ട് സ്വാധീനിക്കാവുന്ന അടിസ്ഥാന പലിശ നിരക്കായ റിപ്പോ റേറ്റ് 50 അടിസ്ഥാന പോയിന്റ് അഥവാ 0.50 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ 4.90 ശതമാനയി റിപ്പോ റേറ്റ് ഉയര്‍ന്നു. പണനയ സമിതിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു എന്നും ഇന്ന് രാവിലെ 10 മണിക്ക് മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
റിപ്പോ റേറ്റില്‍ വര്‍ധന വരുത്തിയതോടെ സ്റ്റാന്‍ഡിങ് ഡെപോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) റേറ്റും വര്‍ധിച്ചു. 4.15 ശതമാനത്തില്‍ നിന്നും 4.65 ശതമാനത്തിലേക്കാണ് എസ്ഡിഎഫ് റേറ്റ് വര്‍ധിച്ചത്. ഇതിനോടൊപ്പം മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) റേറ്റ് 4.65 ശതമാനത്തില്‍ നിന്നും 5.15 ശതമാനത്തിലേക്കും വര്‍ധിച്ചു. സിആര്‍ആര്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമായി. സമ്പദ്ഘടനയുടെ വളര്‍ച്ചയെ ബാധിക്കാതെ, പണപ്പെരുപ്പ വെല്ലുവിളി നേരിടാനുള്ള നടപടി തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.
നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ചാ അനുമാനം 7.2 ശതമാനമായി നിലനിര്‍ത്തി. ഒന്നാം സാമ്പത്തിക പാദത്തില്‍ 16.2 ശതമാനം നിരക്കിലും രണ്ടാം പാദത്തില്‍ 6.2 ശതമാനവും മൂന്നാം പാദത്തില്‍ 4.1 ശതമാനവും നാലാം പാദത്തില്‍ 4 ശതമാനം നിരക്കില്‍ വളര്‍ച്ച നേടുമെന്നും റിസര്‍വ് ബാങ്ക് കണക്കുക്കൂട്ടുന്നു. അതുപോലെ പണപ്പെരുപ്പത്തിന്റെ അനുമാനം 6.7 ശതമാനമായും റിസര്‍വ് ബാങ്ക് നിശ്ചയിച്ചു. സാധാരണ തോതില്‍ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന നിഗമനത്തിലും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളര്‍ ആയിരിക്കുമെന്ന വിലയിരുത്തലിലാണ് പണപ്പെരുപ്പ അനുമാനം കണക്കുക്കൂട്ടിയിരിക്കുന്നത്.
വായ്പാ നിരക്കുകള്‍ നിശ്ചയിക്കുന്നതിനായി 60-ലധികം വാണിജ്യ ബാങ്കുകളും ആര്‍ബിഐയുടെ റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള എക്‌സ്റ്റേണല്‍ ബെഞ്ച് റേറ്റ് (ഇബിആര്‍) സംവിധാനത്തിലേക്ക് മാറിയിരുന്നു. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം 40% ഭവന വായ്പകളും റിപ്പോ നിരക്ക് പോലുള്ള ബാഹ്യ മാനദണ്ഡങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ റിപ്പോ നിരക്കുകളിലെ വര്‍ധന പൊതുജനങ്ങളേയും വേഗത്തില്‍ ബാധിക്കും. കൂടാതെ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പക്കാര്‍ക്കും റിപ്പോ നിരക്ക് വര്‍ദ്ധനവ് സമ്മര്‍ദ്ദം സൃഷ്ടിക്കാം. പല മുന്‍നിര ബാങ്കുകളും അടുത്തിടെ എംസിഎല്‍ആര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.
ആവശ്യ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ സ്വീകരിക്കുന്നതിന് വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റീപര്‍ച്ചേസ് എഗ്രിമെന്റ് റേറ്റ് അഥവാ റിപ്പോ നിരക്ക്. അതുപോലെ വാണിജ്യ ബാങ്കുകളുടെ കൈവശമുള്ള അധിക പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ലഭ്യമാകുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. സമാനമായി ബാങ്കിന്റെ കൈവശം നിക്ഷേപമായി എത്തുന്നതില്‍ നിന്നും പണമായി തന്നെ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട അനുപാതമാണ് കരുതല്‍ ധനാനുപാതം അഥവാ സിആര്‍ആര്‍. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി വിപണിയിലെ പണലഭ്യത നിയന്ത്രിക്കുക എന്നതാണ് കേന്ദ്രബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹ്രസ്വകാല വായ്പ
എപ്പോഴൊക്കെയാണോ പലിശ നിരക്കില്‍ വര്‍ധന വരുത്തുന്നത്, അപ്പോഴൊക്കെ ഹ്രസ്വകാല, ഇടക്കാലയളവിലേക്കുള്ള വായ്പകളിലാണ് ഏറ്റവുമാദ്യം പലിശ നിരക്കുയരുന്നതും കണ്ടിട്ടുള്ളത്. ദീര്‍ഘകാല വായ്പകള്‍ എത്രക്കാലത്തോളം താഴ്ന്നു നില്‍ക്കുമോ അത്രയും വേഗത്തില്‍ ഇതിലെ പലിശ നിരക്കിലും വര്‍ധന പ്രതീക്ഷിക്കാം.
ഉക്രൈന്‍- റഷ്യ യുദ്ധത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുകയും പിന്നാലെ പൊതു വിപണിയില്‍ വിലക്കയറ്റവും അനന്തര ഫലമായി പണപ്പെരുപ്പവും അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് പണപ്പെരുപ്പം വര്‍ഷങ്ങള്‍ക്കിടയിലെ ഉയര്‍ന്ന നിലയിലേക്കേ് കുതിച്ചുയര്‍ന്നതോടെ മേയ് ആദ്യ വാരത്തില്‍ പണനയ അവലോകന സമിതി അടിയന്തര യോഗം ചേര്‍ന്ന് റിപ്പോ നിരക്കില്‍ 0.40 ശതമാനവും സിആര്‍ആര്‍ നിരക്കില്‍ 0.50 ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2018-ന് ശേഷം ആദ്യമായാട്ടായിരുന്നു അടിസ്ഥാന പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചത്.
ഇതിനിടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കിന്റെ അനുമാനം ലോക ബാങ്ക് താഴ്ത്തി നിശ്ചയിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി നിരക്ക് 7.5 ശതമാനത്തിലേക്കാണ് താഴ്ത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'ഗ്ലോബല്‍ എക്കണോമിക് പ്രോസ്പക്ടസ്' റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ വളര്‍ച്ചാ അനുപാതം പുനര്‍ നിശ്ചയിച്ചത്. നേരത്തെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി, 8.7 ശതമാനം നിരക്കില്‍ വളരുമെന്നായിരുന്നു ലോക ബാങ്കിന്റെ അനുമാനം.


Click it and Unblock the Notifications