പണപ്പെരുപ്പം ഉയരും; വളര്‍ച്ച അനുമാനം താഴ്ത്തി; റിസര്‍വ് ബാങ്ക് യോഗം

അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റം വരുത്താതെ 2022- 23 സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബാങ്കിന്റെ ആദ്യ പണനയ സമിതി (എംപിസി) യോഗം സമാപിച്ചു. സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്‍കി, അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള സാമ്പത്തിക ഉത്തേജന നയരീതി (അക്കോമഡേറ്റിവ് സ്റ്റാന്‍സ്) തുടരാനും ആറ് അംഗങ്ങളുള്ള എംപിസി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ചേര്‍ന്ന എംപിസി യോഗത്തിന്റെ തീരുമാനം, വെള്ളിയാഴ്ച രാവിലെ ആര്‍ബിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചത്.

പണപ്പെരുപ്പം ഉയരും; വളര്‍ച്ച അനുമാനം താഴ്ത്തി; റിസര്‍വ് ബാങ്ക് യോഗം

ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. അടുത്ത രണ്ടു മാസത്തേക്കുള്ള പണ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്. 2020 മേയ് മാസം ചേര്‍ന്ന എംപിസി യോഗത്തിലാണ് ഏറ്റവും ഒടുവിലായി റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയത്. അതിനു ശേഷം ചേര്‍ന്ന 11 യോഗങ്ങളിലും അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ ബാങ്കുകളുടെ വായ്പ- നിക്ഷേപ പലിശ നിരക്കുകള്‍ ഇപ്പോഴത്തെ നിലയില്‍ തുടരും. റിസര്‍വ് ബാങ്കിന്റെ അടുത്ത പണനയ അവലോകന യോഗം ജൂണ്‍ 6 മുതല്‍ 8 വരെയായിരിക്കും ചേരുക.

അതേസമയം, 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ നിരക്കിലെ അനുമാനം 7.8 ശതമാനത്തില്‍ നിന്നും 7.2 ശതമാനത്തിലേക്ക് റിസര്‍വ് ബാങ്ക് താഴ്ത്തി. ക്രൂഡ് ഓയില്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള വെല്ലുവിളി ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് അനുമാനം പുനഃക്രമീകരിച്ചത്. ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.8 ശതമാനം ആയിരിക്കുമെന്നാണ് സമിതി കഴിഞ്ഞ യോഗത്തില്‍ വിലയിരുത്തിയത്.

സമാനമായി 2022- 23 സാമ്പത്തിക വര്‍ഷത്തിലെ ഉപഭോക്തൃ സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച അനുമാനവും റിസര്‍വ് ബാങ്ക് ഉയര്‍ത്തി. 2023 സാമ്പത്തിക വര്‍ഷത്തിലേക്ക് നേരത്തെ ആര്‍ബിഐ നല്‍കിയിരുന്ന പണപ്പെരുപ്പ് നിരക്ക് 4.5 ശതമാനത്തില്‍ നിന്നും 5.7 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്.

100 ഡോളറിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്രൂഡ് ഓയില്‍ പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തുന്നുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സിപിഐ പണപ്പെരുപ്പ നിരക്ക് 6.07 ശതമാനമായി ഉയര്‍ന്നിരുന്നു. ജനുവരിയില്‍ ഇത് 6.01 ശതമാനമായിരുന്നു.

അതേസമയം 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) 7.5 ശതമാനം നിരക്കില്‍ വളര്‍ച്ച നേടുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) വിലയിരുത്തി. 2023-24 സാമ്പത്തിക വര്‍ഷം എട്ടു ശതമാനത്തിലേക്ക് വളര്‍ച്ചാ നിരക്ക് ഉയരാമെന്നും എഡിബി പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

റഷ്യ- ഉക്രൈന്‍ യുദ്ധം വളര്‍ച്ചയുടെ പാതയിലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ക്രൂഡ് ഓയില്‍ പോലുള്ളവയുടെ വിലക്കയറ്റം മിക്ക രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും തുടങ്ങിയത് ഭീഷണിയാണ്. എങ്കിലും ഇതിനോടകം തന്നെ ഭൂരിഭാഗം രാജ്യങ്ങളും അവരുടെ ഏറ്റവും മോശം അവസ്ഥയെ അതിജീവിച്ച് കരകയറി തുടങ്ങിയതായും എഡിബി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X