വമ്പന്‍ കുതിപ്പ് തുടര്‍ച്ചയായ രണ്ടാം ദിവസവും ആവര്‍ത്തിച്ച് വിപണികള്‍ തിരിച്ചുവരവിന്റെ പാതയില്‍. റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തുന്നില്ലെന്ന പ്രഖ്യാപനം വിപണിയെ വളരെ അനുകൂലമായി സ്വാധീനിച്ചു. നൂറിലേറ പോയിന്റ് നേട്ടത്തോടെ ബുധനാഴ്ച വ്യാപാരം ആരംഭിച്ച നിഫ്റ്റി, 293 പോയിന്റ് വര്‍ധനവോടെ 17,469-ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാനൂറോളം പോയിന്റ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച സെന്‍സ്‌ക്‌സ്,1,016 പോയിന്റ് ഉയര്‍ന്ന് 58,649-ല്‍ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് കണക്കാക്കുന്ന വോളാറ്റാലിറ്റി ഇന്‍ഡക്‌സ് (VIX) 5 ശതമാനം താഴ്ന്നതും ശുഭസൂചനയാണ്.
5 ഘടകങ്ങള്‍
>> പണപ്പെരുപ്പത്തിന്റെ വെല്ലുവിളികളുണ്ടെങ്കിലും അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റമില്ലെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനം വിപണികളെ വളരെ ഗുണപരമായി സ്വാധീനിച്ചു.
>> പണപ്പെരുപ്പത്തിന്റെ ഭീഷണിയുണ്ടെങ്കിലും യുഎസ് വിപണികളിലുണ്ടായ കുതിപ്പും അതിനെ തുടര്‍ന്ന് ആഗോളവ വിപണികളിലുണ്ടായ ഉണര്‍വ്
>> എല്ലാ വിധ സെക്ടര്‍ സൂചികകളും നേട്ടത്തിലായത്
>> ഹെവിവെയിറ്റ് ഇൻഡക്സ് സ്റ്റോക്ക്, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ഓഹരികളിലുണ്ടായ കുതിപ്പ്
>> നിര്‍ണായകമായ ടെക്‌നിക്കല്‍ റെസിസ്റ്റന്‍സ് മേഖലകള്‍ സൂചികകള്‍ ഭേദിച്ചത്.
ബാങ്ക്-നിഫ്റ്റി
റിസര്‍വ് ബാങ്കിന്റെ തുടര്‍ച്ചയായ ഒമ്പതാം ദ്വൈമാസ പണനയ അവലോകന യോഗവും പലിശനിരക്കുകല്‍ മാറ്റം വരുത്താതെ കടന്നു പോയത് ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക്-നിഫ്റ്റിയെ അനുകൂലമായി സ്വാധീനിച്ചു. നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന പൊതുവിശ്വാസം വിപണിയില്‍ ഉണ്ടായിരുന്നതിനാല്‍, 400-ഓളം പോയിന്റ്് ഉയര്‍ന്ന് 37,052-ലാണ് ബാങ്ക്-നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന ആര്‍ബിഐ ഗവര്‍ണറുടെ വാര്‍ത്താസമ്മേളന വേളയില്‍ സൂചികകളില്‍ ചാഞ്ചാട്ടം അനുഭവപ്പെട്ടെങ്കിലും 36,900 നിലവാരം കാത്തുസൂക്ഷിച്ച് ബാങ്ക്-നിഫ്റ്റി ക്രമാനുഗതമായി കയറുകയായിരുന്നു. 37,384-ലാണ് ഇന്നത്തെ ഉയര്‍ന്ന നിലവാരം. ഒടുവില്‍ 666 പോയിന്റ് നേട്ടത്തോടെ 37,284-ല്‍ ബാങ്ക്-നിഫ്റ്റി ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു.
മാര്‍ക്കറ്റ് മൂവ്‌മെന്റ്
ആര്‍ബിഐ പ്രഖ്യാപനം അനുകൂലമാകുമെന്ന പ്രതീക്ഷയോടെ ബുധനാഴ്ച വിപണി 149 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എങ്കിലും തൊട്ടുപിന്നാലെ, ആര്‍ബിഐ ഗവര്‍ണറുടെ വാര്‍ത്താസമ്മേളന വേളയില്‍ വിപണി താഴേക്കിറങ്ങിയപ്പോഴും 17,300 നിലവാരം കാത്തുസൂക്ഷിച്ചു. ഇതിനിടെ, ഇന്നത്തെ താഴ്ന്ന നിലവാരമായ 17,308-ഉം സൂചിക രേഖപ്പെടുത്തി. തുടര്‍ന്ന് നിരക്കുകളിൽ മാറ്റമില്ലെന്ന് വ്യക്തമായതോടെ നിഫ്റ്റി 17,400 നിലവാരം ഭേദിച്ച് മുന്നേറി. ഉച്ചയ്ക്കു ശേഷം ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,484-ല്‍ തൊട്ടു. തുടര്‍ന്ന് 293 പോയിന്റ് നേട്ടത്തോടെ 17,469-ല്‍ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സിലെ ഉയര്‍ന്ന നിലവാരം 58,702-ലും താഴ്ന്ന നിലവാരം 58,122-ലും രേഖപ്പെടുത്തി.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,080 ഓഹരികളില്‍ 1,,512 ഓഹരികളില്‍ വില വര്‍ധനയും 517 ഓഹരികളില്‍ വിലയിടിവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 2.92 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും നേട്ടത്തിലേക്ക് തിരിച്ചെത്തിയതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഇത്രയും ഉയരാന്‍ കാരണം. അതേസമയം, നിഫ്റ്റിയിലെ 50 ഓഹരികളില്‍ 45 എണ്ണവും നേട്ടമുണ്ടാക്കിയപ്പോള്‍, 5 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേരിയ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.
പ്രമുഖ ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, എസ്ബിഐ, ബജാജ് ഫിന്‍സേര്‍വ് എന്നിവയുടെ ഓഹരികളില്‍ മൂന്ന് ശതമാനത്തിലേറെ വില വര്‍ധനവ് രേഖപ്പെടുത്തി. ടാറ്റ സ്റ്റീല്‍, ബ്രിട്ടാണിയ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോര്‍സ്, അദാനി പോര്‍ട്സ് തുടങ്ങിയ മുന്‍നിര ഓഹരികളെല്ലാം രണ്ട് ശതമാനത്തിലേറെ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി 50-യില്‍ ഉള്‍പ്പെടുന്നവയില്‍ 5 ഓഹരികള്‍ മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ലൈഫ്, കൊട്ടക് മഹീന്ദ്ര, പവര്‍ഗ്രിഡ്, ഡിവീസ് ലാബ്, ഐഒസി, എന്നി ഓഹരികളാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.


Click it and Unblock the Notifications