50,000 രൂപയിൽ താഴെയുള്ള ചെറിയ വ്യക്തിഗത വായ്പകൾക്ക് ആർബിഐ മുന്നറിയിപ്പ്; കാരണമിതാണ്
ചെറിയ വ്യക്തിവായ്പകൾക്കായുള്ള ചട്ടം കൂടുതൽ കർശനമാക്കാനുള്ള നടപടികളിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനിടെയാണ് 50,000 രൂപയിൽ താഴെയുള്ള ചെറിയ വ്യക്തിഗത വായ്പകൾക്ക് മുന്നറിയിപ്പും നൽകിയിരിക്കുന്നത്. ബാങ്കുകളോട് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട ആർബിഐ ചെറിയ വായ്പകളെക്കുറിച്ച വിശദമായി പഠിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പുകൾ നടക്കുമ്പോൾ എന്തുകൊണ്ടായിരിക്കും റിസർവ് ബാങ്ക് ചെറിയ വായ്പകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് പറയുന്നതെന്നാണ് പൊതുജനങ്ങൾക്കിടയിലെ പ്രധാന സംശയം. എന്നാൽ ഇതിന് വ്യക്തമായ ഉത്തരം നൽകുകയാണ് രാജ്യത്തെ മുൻനിര ക്രെഡിറ്റ് ബ്യൂറോയായ സിആർഐഎഫ്.
2023 ജൂൺ വരെയുള്ള കണക്കുകളനുസരിച്ച് 50,000 രൂപയിൽ താഴെയുള്ള വായ്പകളുടെ പേയ്‌മെന്റ് ക്രമക്കേട് 8.1 ശതമാനമാണെന്ന് സിആർഎഫ്ഐ ക്രെഡിറ്റ് ബ്യൂറോ വ്യക്തമാക്കുന്നു. 2023 മാർച്ച് വരെയുള്ള മറ്റെല്ല റീടെയിൽ ലോണുകളുടെയും 1.4 ശതമാനമെന്ന അനുപാതത്തേക്കാൾ വളരെ കൂടതലാണിതെന്ന് റിസർവ് ബാങ്ക് കണക്കുകൾ പറയുന്നു.

സാധാരണ ഗതിയിൽ വരുമാനവും ചെലവും തമ്മിലുള്ള അന്തരം നികത്താനാണ് 10,000 മുതൽ 50,000 രൂപ വരെയുള്ള ചെറിയ വായ്പകൾ ആളുകൾ പ്രയോജനപ്പെടുത്തുന്നത്. അതായത് കുറഞ്ഞ വരുമാനമുള്ള വ്യക്തികൾ അവരുടെ ജീവിതശൈലി ചെലവുകൾക്ക് അധിക പണം കണ്ടെത്തേണ്ടി വരുന്നു. അത്തരം സാഹചര്യത്തിൽ ഹ്രസ്വകാല വായ്പകളെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. നേരത്ത ഒക്ടോബറിൽ ദ്വൈമാസ പണനയ ഫലത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, മേഖലാ അടിസ്ഥാനത്തിൽ, സേവനങ്ങളും വ്യക്തിഗത വായ്പകളുമാണ് ബാങ്ക് ക്രെഡിറ്റ് വിന്യാസത്തിന്റെ പ്രധാന വഴികളെന്നും മൊത്തം വർദ്ധിച്ചുവരുന്ന ക്രെഡിറ്റ് ഓഫ്ടേക്കിലെ അവരുടെ വിഹിതമാണെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം 50,000 രൂപയിൽ താഴെയുള്ള ചെറിയ വ്യക്തിഗത വായ്പകളെടുക്കുന്നവർ നേരിടാൻ സാധ്യതയുള്ള അപകടങ്ങൾ പരിഗണിച്ചാണ് റിസർവ് ബാങ്കിന്റെ ജാഗ്രത മുന്നറിയിപ്പെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. തിരിച്ചടയ്ക്കാമെന്ന കണക്കുകൂട്ടലിൽ വായ്പയെടുക്കുന്ന ഭൂരിഭാഗം ആളുകൾക്കും അതിന് സാധിക്കാറില്ല. കാരണം നിലവിലെ വരവ് - ചെലവ് അന്തരം നികത്താൻ വായ്പയെടുക്കുന്നവർക്ക് ഇത് കൂടുതൽ അന്തരം സൃഷ്ടിക്കുകയേയുള്ളൂ. ഈ വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ കുതിച്ചുചാട്ടവും ബാങ്കുകൾക്ക് കൂടുതൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
എന്നാൽ രാജ്യത്ത് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി വായ്പ വിതരണം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലടക്കം ഇതിന്റെ പ്രതിഫലനം വ്യക്തമാണ്. ഇസാഫ്, ആശീർവാദ് മുതലായ സ്ഥാപനങ്ങൾ വഴിയാണ് കൂടുതൽ പണം വ്യക്തികൾക്ക് ചെറിയ വായ്പകളായി ലഭിക്കുന്നത്. എന്നിരുന്നാലും, ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും അവരുടെ ആഭ്യന്തര നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും അപകടസാധ്യതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും അവരുടെ സ്വന്തം താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും ആർബിഐ നിർദേശം നൽകിയിരുന്നു.


Click it and Unblock the Notifications


