യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് യുഎസ് യാത്രാ നിരോധനം ഏർപ്പെടുത്തിയതും കൊറോണ വൈറസിനെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിനെത്തുടർന്നും ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് കനത്ത നഷ്ടം. ബിഎസ്‌ഇ സെൻസെക്സ് 2,919 പോയിൻറ് കുറഞ്ഞ് 32,778ലും എൻഎസ്‌ഇ നിഫ്റ്റി 868 പോയിൻറ് കുറഞ്ഞ് 9,590ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിലെ തകർച്ച മണിക്കൂറുകൾക്കുള്ളിൽ 11.27 ലക്ഷം കോടി രൂപയുടെ ഓഹരി നിക്ഷേപത്തെ തകർത്തു. വിപണിയിലെ വൻതോതിലുള്ള വിൽപ്പനയ്ക്ക് കാരണമായത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
കൊറോണ വൈറസ്: ഒരു മഹാമാരി
ലോകാരോഗ്യ സംഘടന കൊറോണ വൈറസ് പകർച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിച്ചത് ലോകമെമ്പാടുമുള്ള വിപണികളിൽ കോളിളക്കം സൃഷ്ടിച്ചു. മിക്ക രാജ്യങ്ങളെയും ബാധിച്ച ലോകവ്യാപക പകർച്ചവ്യാധിയായാണ് കൊറോണയെ കണക്കാക്കിയിരിക്കുന്നത്. മഹാമാരി എന്നത് നിസ്സാരമായോ അശ്രദ്ധമായോ ഉപയോഗിക്കുന്നതിനുള്ള ഒരു പദമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിലെ കേസുകളുടെ എണ്ണം 1,24,000 ആയി ഉയർന്നു. 4,500 ൽ അധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിലെയും ഇറ്റലിയിലെയും മരണനിരക്ക് ഉൾപ്പെടെയാണിത്.
യാത്രാ നിരോധനം
ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തോടെ, കൊറോണ വൈറസ് പടരുന്നത് തടയാൻ അടുത്ത 30 ദിവസത്തേക്ക് യുകെ ഒഴികെയുള്ള യൂറോപ്പിൽ നിന്നുള്ള എല്ലാ യാത്രകളും വെള്ളിയാഴ്ച മുതൽ അമേരിക്ക നിർത്തിവയ്ക്കും. ഇത് ബിസിനസ്സുകളുടെ സുഗമമായ പ്രവർത്തനത്തെ ഭീഷണിപ്പെടുത്തുന്ന ഒന്നാണ്. എന്നിരുന്നാലും, നിയന്ത്രണങ്ങൾ വ്യാപാരത്തെ ബാധിക്കില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, വിപണികൾ പരിഭ്രാന്തരായി അവരുടെ ഓഹരികൾ ഇന്ന് വിറ്റത് യുഎസ് ഓഹരി വിപണിയിലും ഇടിവിന് കാരണമായി. കൊറോണ വൈറസ് പടരാതിരിക്കാൻ ഏപ്രിൽ 15 വരെ ഇന്ത്യ എല്ലാ വിസകളും താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം ഇപ്പോൾ 60 കടന്നു.
എഫ്ഐഐ വിൽപ്പന തടസ്സമില്ലാതെ തുടരുന്നു
ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് അഥവാ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ഇന്ത്യൻ ഓഹരികൾ വിൽക്കുന്നത് തുടരുകയാണ്. മാർച്ചിൽ മാത്രം ആഭ്യന്തര വിപണിയിൽ നിന്ന് 20,831 കോടി രൂപ ഇവർ പിൻവലിച്ചു. ഇടിഎഫ് വീണ്ടെടുക്കലാണ് വിൽപ്പനയ്ക്ക് കാരണമെന്ന് ദലാൽ സ്ട്രീറ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടു. നിക്ഷേപകർ അവരുടെ നിക്ഷേപം പൂർണമായും ഇല്ലാതാക്കുന്നതോടെ, ആഭ്യന്തര ഓഹരികളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും.
ബോണ്ട് വിപണിയിലെ അനിശ്ചിതത്വം
റിസർവ് ബാങ്കിന്റെ അനുകൂലമല്ലാത്ത ചില നിർദ്ദേശങ്ങൾ കാരണം ബോണ്ട് വിപണിയും ചില അനിശ്ചിതത്വങ്ങളിലാണ്. ബാങ്കിംഗ് റെഗുലേറ്ററായ റിസർവ് ബാങ്ക് അഡീഷണൽ ടയർ I (AT1) ബോണ്ടുകൾ എഴുതിത്തള്ളാൻ നിർദ്ദേശിച്ചത് മണി മാനേജർമാരെ അത്ഭുതപ്പെടുത്തി. റിസർവ് ബാങ്ക് നിർദേശങ്ങളുമായി മുന്നോട്ട് പോയാൽ നിരവധി മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് നഷ്ടമുണ്ടാകും.
ആഗോള വിപണി
പ്രധാന വിപണികളെല്ലാം കനത്ത ഇടിവാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് ഡോവ് ജോൺസ് വ്യാവസായിക ശരാശരി 1,464.94 പോയിൻറ് അഥവാ 5.86 ശതമാനം ഇടിഞ്ഞ് 23,553.22 ലെത്തി. എസ് ആന്റ് പി 500 ന് 140.85 പോയിൻറ് അഥവാ 4.89 ശതമാനം നഷ്ടം നേരിട്ട് 2,741.38 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 392.20 പോയിൻറ് അഥവാ 4.7 ശതമാനം ഇടിഞ്ഞ് 7,952.05 ലും എത്തി. യൂറോ സ്റ്റോക്സ് 50 ഫ്യൂച്ചറുകൾ 2016 പകുതിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. 8.3 ശതമാനം ഇടിവാണ് യൂറോപ്യൻ ഓഹരികൾ രേഖപ്പെടുത്തിയിരിക്കുന്നത്.