കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ഇന്ന് മുതൽ വർദ്ധിപ്പിച്ചു. കൊറോണ വൈറസ് ലോക്ക്ഡൌൺ മൂലം ബിസിനസുകൾ അടച്ചുപൂട്ടുന്നതിലൂടെ നഷ്ടപ്പെടുന്ന വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നടപടിയാണ് പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ വർദ്ധനവ്. തീരുവ വർദ്ധനവിലൂടെ ഈ സാമ്പത്തിക വർഷം 1.6 ട്രില്യൺ രൂപ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സർക്കാരിന്റെ നേട്ടം
ചൊവ്വാഴ്ച വൈകുന്നേരമാണ് സർക്കാർ പെട്രോളിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും ഉയർത്തുന്നതായി പ്രഖ്യാപിച്ചത്. രണ്ട് മാസത്തിനുള്ളിൽ എക്സൈസ് തീരുവയിലെ രണ്ടാമത്തെ വർദ്ധനവാണിത്. 2019-20 ലെ ഉപഭോഗ നിലവാരത്തിൽ പ്രതിവർഷം 1.7 ട്രില്യൺ രൂപ അധിക വരുമാനം നേടാൻ ഇത് സർക്കാരിനെ സഹായിക്കുമെന്ന് വ്യവസായ ഉദ്യോഗസ്ഥർ പറയുന്നു. കൊറോണ വൈറസ് ലോക്ക്ഡൌൺ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മൂലം ഉപഭോഗത്തിലെ മാന്ദ്യം കണക്കിലെടുക്കുമ്പോൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന 11 മാസം (2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ) 1.6 ട്രില്യൺ രൂപയുടെ നേട്ടമുണ്ടാകുമെന്നും അവർ പറയുന്നു.
വാർഷിക വരുമാനം
മാർച്ച് 14 ന് എക്സൈസ് തീരുവ വർധിപ്പിച്ചതിലൂടെ 39,000 കോടി രൂപ വാർഷിക വരുമാനം സർക്കാർ നേടുമെന്നാണ് കണക്കാക്കിയിരുന്നത്. പെട്രോളിനും ഡീസലിനും 3 രൂപ വീതമാണ് സർക്കാർ അന്ന് വർദ്ധിപ്പിച്ചത്. ഇത് കൂടി കണക്കിലെടുക്കുമ്പോൾ രണ്ട് ട്രില്യൺ രൂപയുടെ നേട്ടം സർക്കാരിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
കമ്പനികൾ
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വിൽപ്പന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പ് (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ മാർച്ച് 16 മുതൽ പെട്രോൾ, ഡീസൽ വില മരവിപ്പിച്ചിരുന്നു. എക്സൈസ് തീരുവ വർദ്ധനവിലൂടെ അന്താരാഷ്ട്ര എണ്ണവില തുടർച്ചയായി കുറയുന്നതിലൂടെ കമ്പനികൾ നേടിയത് ഇല്ലാതാകും.
ബാധിക്കുന്നത് എങ്ങനെ?
നികുതി പരിഷ്കരണത്തിലൂടെ സാധാരണ ചില്ലറ വിൽപ്പന വിലയിൽ മാറ്റം വരുമായിരുന്നു. എന്നാൽ മാർച്ച് 14ലെ പോലെ തന്നെ ബ്രെൻറ് ക്രൂഡ് ഓയിൽ വില ബാരലിന് 18 ഡോളറായതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കാത്തതിനാൽ തന്നെ എക്സൈസ് തീരുവ വർദ്ധനവും ഉപഭോക്തക്കളെ ബാധിക്കില്ല. നികുതി വർദ്ധനവ് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് ഉയർന്ന പ്രവർത്തന മൂലധന ഒഴുക്കിന് കാരണമാകാം, ഇത് കുറഞ്ഞ മൂലധനച്ചെലവിൽ നിന്ന് പ്രവർത്തന മൂലധന ലാഭത്തെ ഭാഗികമായി ഇല്ലാതാക്കും.
വർദ്ധനവ് ഇങ്ങനെ
കേന്ദ്ര പരോക്ഷനികുതി, കസ്റ്റംസ് ബോർഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം പെട്രോളിന് പ്രത്യേക അധിക എക്സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപയും റോഡ് സെസ് ലിറ്ററിന് 8 രൂപയും ഉയർത്തി. ഡീസലിന്റെ കാര്യത്തിൽ പ്രത്യേക അധിക എക്സൈസ് തീരുവ ലിറ്ററിന് 5 രൂപയും റോഡ് സെസ് ലിറ്ററിന് 8 രൂപയും ഉയർത്തി. ഇതോടെ പെട്രോളിന് എക്സൈസ് തീരുവ മൊത്തം ലിറ്ററിന് 32.98 രൂപയായും ഡീസലിന് 31.83 രൂപയായും ഉയർന്നു.