കഴിഞ്ഞവാരം വലിയ ചാഞ്ചാട്ടങ്ങള്‍ക്കാണ് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. പ്രാരംഭഘട്ടത്തില്‍ 16,800 നിലയിലേക്ക് പരീക്ഷിക്കപ്പെട്ട എന്‍എസ്ഇ നിഫ്റ്റി, ആഴ്ചയുടെ പകുതി എത്തിയപ്പോഴേക്കും 17,400 മാര്‍ക്ക് തിരിച്ചുപിടിച്ചു. എന്നാല്‍ വെള്ളിയാഴ്ച്ച വീണ്ടും കാര്യങ്ങള്‍ തകിടം മറിഞ്ഞു. അവസാന സെഷനില്‍ 17,200 മാര്‍ക്കിന് താഴേക്ക് സൂചിക ഇടറി.
ജൂണില്‍ 50 ബേസിസ് പോയിന്റ് പലിശ നിരക്കുകള്‍ കൂട്ടുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നല്‍കിയ സൂചനയാണ് രണ്ടു ദിവസത്തെ നേട്ടങ്ങള്‍ ഉപേക്ഷിച്ച് വിപണി തിരിച്ചിറങ്ങാന്‍ കാരണം.
തിങ്കളാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലാണോ അതോ നേട്ടത്തിലാണോ തുറക്കുക? നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്. ആഗോള സൂചനകള്‍, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് എക്‌സ്പയറി, കമ്പനികളുടെ നാലാംപാദ കണക്കുകള്‍ എന്നിവയായിരിക്കും പുതിയവാരം ഇന്ത്യന്‍ ഓഹരി വിപണിയുടെ ഗതി നിര്‍ണയിക്കുക. ഈ അവസരത്തില്‍ അടുത്തവാരം വിപണിയില്‍ ട്രെന്‍ഡ് നിശ്ചയിക്കുന്ന അഞ്ച് നിര്‍ണായക സംഭവവികാസങ്ങള്‍ ചുവടെ അറിയാം.
1. റിലയന്‍സ് വില
ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള 24,700 കോടി രൂപയുടെ കരാറില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) പിന്മാറ്റം അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഈ നീക്കം സ്വാധീനം ചെലുത്തും.
'സെന്‍സെക്‌സിന് കരുത്തുനല്‍കുന്ന ഹെവിവെയ്റ്റ് സ്റ്റോക്കാണ് റിലയന്‍സ്. ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള റീടെയില്‍ ബിസിനസ് കരാര്‍ റിലയന്‍സ് റദ്ദുചെയ്ത സാഹചര്യത്തില്‍ തിങ്കളാഴ്ച്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും റിലയന്‍സ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം കണ്ടേക്കും. അതുകൊണ്ട് തിങ്കളാഴ്ച്ച മാര്‍ക്കറ്റ് തുറക്കുമ്പോള്‍ റിലയന്‍സ് ഓഹരികളുടെ വിലയില്‍ നിക്ഷേപകര്‍ക്ക് ഒരു കണ്ണുവേണം', പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്‌കര്‍ പറയുന്നു.
2. വിദേശ നിക്ഷേപകരുടെ ചലനം
'ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി തുടരുകയാണ്. അമേരിക്കയില്‍ പലിശ നിരക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകരുടെ അടുത്ത കരുനീക്കങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് ഏറെ നിര്‍ണായകമാവും', സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ അറിയിക്കുന്നു. 2021 ഒക്ടോബര്‍ തൊട്ട് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ സൂചികകളിലെ പതിവ് വില്‍പ്പനക്കാരാണ്. 2022 ഏപ്രിലില്‍ ഇതുവരെ 29,206.19 കോടി രൂപയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റുകഴിഞ്ഞു. വിപണി ഉയരുമ്പോഴെല്ലാം വില്‍ക്കുന്നതാണ് വിദേശ നിക്ഷേപകരുടെ സമീപകാല രീതി.
'ഡെറിവേറ്റീവ് ഡാറ്റ പരിശോധിച്ചാല്‍ പുട്ട്-കോള്‍ അനുപാതം 0.91 നിലയിലാണുള്ളത്; ഇന്‍ഡക്‌സ് ഫ്യൂച്ചറില്‍ വിദേശ നിക്ഷേപകര്‍ക്ക് 47 ശതമാനം പങ്കുണ്ട്. ഇപ്പോള്‍ ഇവ രണ്ടും ഓവര്‍സോള്‍ഡ് സോണിലേക്കാണ് നീങ്ങുന്നത്', സന്തോഷ് മീണ ചൂണ്ടിക്കാട്ടുന്നു.
3. അമേരിക്കയിലെ ജിഡിപി കണക്കുകള്‍
ഏപ്രില്‍ 28 -ന് അമേരിക്കയിലെ ആഭ്യന്തര വളര്‍ച്ചാ കണക്കുകള്‍ (ജിഡിപി) പുറത്തുവരും. 'ജിഡിപി കണക്കുകള്‍ നിരാശാജനകമെങ്കില്‍ പണപ്പെരുപ്പ ഭീതി ഇനിയും ഉയരും; ദലാല്‍ സ്ട്രീറ്റ് അടക്കം ആഗോള ഓഹരി വിപണികളിലെല്ലാം ശക്തമായ വില്‍പ്പന സമ്മര്‍ദ്ദം രൂപംകൊള്ളും', പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിലെ അവിനാഷ് ഗോരാക്ഷ്‌കര്‍ മുന്നറിയിപ്പ് നല്‍കുന്നു.
4. നാലാംപാദ കണക്കുകള്‍
'ഐസിഐസിഐ ബാങ്കിന്റെ നാലാം പാദത്തിലെ വരുമാന കണക്കുകൾ ശനിയാഴ്ച വന്നുകഴിഞ്ഞു. ബജാജ് ഫൈനാന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഓട്ടോ, ഹിന്ദുസ്താന്‍ യുണിലെവര്‍, അംബുജ സിമന്റ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, വേദാന്ത, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, അള്‍ട്രാടെക്ക് സിമന്റ്, വിപ്രോ കമ്പനികളുടെ ഫലപ്രഖ്യാപനങ്ങളും അടുത്തവാരമുണ്ട്', സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ സന്തോഷ് മീണ സൂചിപ്പിക്കുന്നു.
5. ഡോളര്‍ സൂചിക
നിക്ഷേപകര്‍ ഡോളര്‍ സൂചികയിലും നോട്ടം വെയ്ക്കണം. റെക്കോര്‍ഡ് നിലയായ 101 -ലേക്ക് ഡോളര്‍ സൂചിക എത്തിക്കഴിഞ്ഞു. ഡോളര്‍ സൂചിക ഇനിയും ഉയര്‍ന്നാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വന്‍വില്‍പ്പന നടത്തും. 'ഡോളര്‍ സൂചിക ഉയരുമ്പോഴെല്ലാം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ വില്‍പ്പന കുറിച്ചിട്ടുണ്ട്. ഇപ്പോള്‍ റെക്കോര്‍ഡ് ഉയരത്തിലാണ് ഡോളര്‍ സൂചികയുള്ളത്. ഡോളര്‍ ഇനിയും നേട്ടം കൊയ്യുകയാണെങ്കില്‍ വിദേശ നിക്ഷേപകരില്‍ നിന്നുള്ള അതിശക്തമായ വില്‍പ്പന സമ്മര്‍ദ്ദം ഇന്ത്യന്‍ ഓഹരികള്‍ നേരിടും', അവിനാഷ് ഗോരാക്ഷ്‌കര്‍ അഭിപ്രായപ്പെടുന്നു.


Click it and Unblock the Notifications