പാപ്പരായ ഈ ടെക്‌സ്‌റ്റൈല്‍ കമ്പനിയെ ഏറ്റെടുക്കാന്‍ റിലയന്‍സ്, കുതിച്ചുയര്‍ന്ന് ഓഹരി വില!

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. എണ്ണ ബിസിനസാണ് റിലയന്‍സിന്റെ പ്രധാന വരുമാനമാര്‍ഗം. എന്നാല്‍ വരുംഭാവിയില്‍ മറ്റു പല മേഖലകളിലും ഒരു കൈ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ്. ടെലികോം ബിസിനസില്‍ ജിയോ കുത്തക സ്ഥാപിച്ചുകഴിഞ്ഞു. ഹരിതോര്‍ജം, ഫാഷന്‍ സെക്ടറുകളിലും ആധിപത്യം നേടാന്‍ കമ്പനി കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി നഷ്ടത്തില്‍ കഴിയുന്ന തുണിത്തര നിര്‍മാതാക്കളായ സിന്‍ടെക്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. അസറ്റ്‌സ് കെയര്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എന്റര്‍പ്രൈസ് ലിമിറ്റഡുമായി ചേര്‍ന്ന് പാപ്പരായ സിന്‍ടെക്‌സ് ഇന്‍ഡസ്ട്രീസിനെ ലേലത്തില്‍ നേടിയെടുക്കാന്‍ റിലയന്‍സ് രംഗത്തുവന്നുകഴിഞ്ഞു.

സിൻടെക്സ് ഇൻഡസ്ട്രീസ്

കോടതി നിയമിച്ച പാപ്പരത്ത പരിഹാര നടപടിക്ക് കീഴിലാണ് ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിന്‍ടെക്‌സിനെ വാങ്ങാന്‍ റിലയന്‍സ് ശ്രമം നടത്തുന്നത്. റിലയന്‍സിനെ കൂടാതെ ഈസിഗോ ടെക്‌സ്‌റ്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ജിഎച്ച്‌സിഎല്‍ ലിമിറ്റഡ്, ഹിമത്‌സിങ്ക വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും സിന്‍ടെക്‌സ് ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാനുള്ള മത്സരത്തില്‍ ശക്തമായി രംഗത്തുണ്ട്. ഏകദേശം 8,000 കോടി രൂപയുടെ കടമാണ് സിന്‍ടെക്‌സിന് അടച്ചുതീര്‍ക്കാനുള്ളത്.

 
രണ്ടാം തവണ

ഇതു രണ്ടാം തവണയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാപ്പരായ ഒരു കമ്പനിയില്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. മുന്‍പ്, ജെഎം ഫൈനാന്‍ഷ്യല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് അലോക് ഇന്‍ഡസ്ട്രീസിനെ റിലയന്‍സ് വാങ്ങിയിരുന്നു. 2019 സെപ്തംബറില്‍ മുതലും പലിശയും ഇനത്തില്‍ 15 കോടി രൂപയുടെ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്നാണ് ഇന്‍വെസ്‌കോ അസറ്റ് മാനേജ്‌മെന്റ് സിന്‍ടെക്‌സ് ഇന്‍ഡസ്ട്രീസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 2021 ഏപ്രില്‍ ആറിന് പാപ്പരത്ത നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

ഫാഷൻ നിക്ഷേപം

ഈ വര്‍ഷമാദ്യം ഇന്ത്യയില്‍ ഐതിഹാസിക ലീ കൂപ്പര്‍ ബ്രാന്‍ഡ് ഉപയോഗിക്കുന്നതിന് ആവശ്യമായ ബൗദ്ധിക സ്വത്തവകാശം റിലയന്‍സ് സ്വന്തമാക്കിയിരുന്നു. പ്രശസ്ത ഫാഷന്‍ സ്റ്റൈലിസ്റ്റുകളുടെയും ബോളിവുഡ് താരങ്ങളുടെയും ഫാഷന്‍ കമ്പനികളിലും റിലയന്‍സ് നിക്ഷേപം നടത്തിയിട്ടുണ്ട്. അര്‍മാനി, ഹ്യുഗോ ബോസ്, ഡീസല്‍, ബര്‍ബറി തുടങ്ങിയ വിശ്വവിഖ്യാതമായ ആഢംബര ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് ഫാബ്രിക്ക് നല്‍കുന്ന കമ്പനികളില്‍ ഒന്നാണ് സിന്‍ടെക്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.

ഏറ്റെടുക്കൽ

സിന്‍ടെക്‌സിനെ ഏറ്റെടുക്കുക വഴി ആഗോള ഫാഷന്‍ രംഗത്ത് പുതിയ ചുവടുകള്‍ വെയ്ക്കാന്‍ റിലയന്‍സിന് എളുപ്പം സാധിക്കും. നിലവില്‍ ബര്‍ബറി, ഹ്യൂഗോ ബോസ്, ടിഫാനി പോലുള്ള ആഗോള ആഢംബര ബ്രാന്‍ഡുകളുമായി റിലയന്‍സിന് സഹകരണമുണ്ട്. എന്തായാലും കമ്പനിയെ വാങ്ങാന്‍ റിലയന്‍സും മത്സരിക്കുന്നുണ്ടെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സിന്‍ടെക്‌സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ചൊവാഴ്ച്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് തൊട്ടത് കാണാം. നിലവില്‍ 11 രൂപയാണ് കമ്പനിയുടെ ഓഹരി വില.

 
വ്യാപാരം

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 15.18 ശതമാനം ഉയര്‍ച്ച സ്‌റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. ഒരു മാസത്തെ ചിത്രത്തില്‍ 24.29 ശതമാനം ഉയര്‍ച്ചയും കമ്പനി പറഞ്ഞുവെയ്ക്കുന്നു. നവംബര്‍ 26 -ന് 12.85 രൂപ വരെയ്ക്കും കമ്പനിയുടെ ഓഹരി വില ഉയര്‍ന്നിരുന്നു. ആറു മാസത്തെ ചിത്രത്തില്‍ 115.69 ശതമാനവും ഈ വര്‍ഷം ഇതുവരെ 144.44 ശതമാനവും നേട്ടമാണ് സിന്‍ടെക്‌സ് ഓഹരികള്‍ കുറിക്കുന്നത്. ജനുവരി ഒന്നിന് 4.50 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 13.45 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 3.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

റിലയൻസ്

ചൊവാഴ്ച്ച 1.13 ശതമാനം തകര്‍ച്ചയിലാണ് റിലയന്‍സ് വ്യാപാരം അവസാനിപ്പിച്ചത്. 2,380 രൂപയില്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് 2,382.50 രൂപയില്‍ തിരശ്ശീല വീണു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.38 ശതമാനവും ഒരു മാസം കൊണ്ട് 7.58 ശതമാനവും വീതം വീഴ്ച്ച സ്റ്റോക്ക് നേരിടുന്നുണ്ട്. ഇതേസമയം, ആറു മാസം കൊണ്ട് 5.89 ശതമാനം നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്.

ഈ വര്‍ഷം ഇതുവരെ 19.87 ശതമാനം ഉയര്‍ച്ച റിലയന്‍സ് ഓഹരികള്‍ കാഴ്ച്ചവെക്കുന്നത് കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,751.35 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,830 രൂപ വരെയുള്ള താഴ്ച്ചയ്ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സാക്ഷിയാണ്. പിഇ അനുപാതം 30.14. ഡിവിഡന്റ് യീല്‍ഡ് 0.29 ശതമാനം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X