ഇന്ത്യന്‍ വിപണിയിലും ആഗോള വിപണികളിലും ഒരുപോലെ ആധിപത്യം കയ്യാളുന്ന കെമിക്കല്‍ കമ്പനിയാണ് ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി. ഇന്ത്യയിലെ ചെലവുകുറഞ്ഞ ഉത്പാദന സാഹചര്യമാണ് സ്‌പെഷ്യാലിറ്റി കെമിക്കല്‍ രംഗത്ത് ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് മേല്‍ക്കൈ നല്‍കുന്നത്. കടബാധ്യത ഒട്ടുമില്ലാത്ത ഈ കമ്പനിയുടെ ഓഹരികള്‍ വാങ്ങിയാല്‍ നിക്ഷേപകര്‍ നിരാശപ്പെടില്ലെന്നാണ് ബ്രോക്കറേജായ റെലിഗേര്‍ ബ്രോക്കിങ്ങിന്റെ പക്ഷം. സ്റ്റോക്കില്‍ 'ബൈ' റേറ്റിങ്ങും ഇവര്‍ നിര്‍ദേശിക്കുന്നുണ്ട്.
'ഓര്‍ഡറുകള്‍ എന്തുവിധേനെയും സമയക്രമമായി പൂര്‍ത്തീകരിക്കാന്‍ ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ശുഷ്‌കാന്തി കാട്ടാറുണ്ട്. ഇക്കാരണത്താല്‍ നിരവധി ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിക്ക് ബന്ധമുണ്ട്. അപകടസാധ്യത കുറഞ്ഞ ബിസിനസ് മോഡല്‍, വിവിധ ഉത്പന്നനിരകളില്‍ പുലര്‍ത്തുന്ന നേതൃസ്ഥാനം, വിപുലീകരണം എന്നിവ ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് കരുത്തപകരും. കമ്പനിയുടെ സാമ്പത്തിക നില ഭദ്രമാണ്. കടങ്ങളൊട്ടുമില്ല', ബ്രേക്കറേജ് റിപ്പോര്‍ട്ട് പറയുന്നു.
സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് കല്‍പ്പിക്കുന്ന റെലിഗേര്‍ ബ്രോക്കിങ് 2,509 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് പങ്കുവെയ്ക്കുന്നത്. ഇന്‍ഡസ്ട്രീ ട്രെന്‍ഡ് ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് അനുകൂലമാണ്. മത്സരക്ഷമമാര്‍ന്ന നിരക്കുകള്‍, ഉയര്‍ന്ന കയറ്റുമതി, ശക്തമായ ഉത്പന്ന പോര്‍ട്ട്‌ഫോളിയോ എന്നീ ഘടകങ്ങള്‍ ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പോസിറ്റീവ് സൂചകങ്ങളാണ്. ആഗോള വിപണികളില്‍ സ്‌പെഷ്യാലിറ്റി കെമിക്കലുകള്‍ക്ക് ഡിമാന്‍ഡ് പതിയെ വര്‍ധിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഇതിനാല്‍ ഉയരുകയാണ്.
ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് ഈ പശ്ചാത്തലത്തില്‍ പ്രധാന ഗുണഭോക്താവായി മാറുന്നത്. നിലവില്‍ കമ്പനിയുടെ വരുമാനത്തില്‍ 67 ശതമാനത്തോളം കയറ്റുമതിയില്‍ നിന്നാണ്. ചൈനയാണ് ക്രിട്ടിക്കല്‍ സ്‌പെഷ്യാലിറ്റി കെമിക്കലുകളുടെ ഏറ്റവും വലിയ വിപണി. യൂറോപ്യന്‍, അമേരിക്കന്‍ വിപണികളിലും സ്‌പെഷ്യാലിറ്റി കെമിക്കലുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ചൈനയില്‍ പരിസ്ഥിതി നിയന്ത്രങ്ങള്‍ കടുപ്പമാവുന്നതും ചൈന+1 സ്ട്രാറ്റജിയും മുന്‍നിര്‍ത്തി വന്‍കിട കമ്പനികളെല്ലാം ഇന്ത്യയിലേക്കാണ് ഇപ്പോള്‍ കണ്ണെത്തിക്കുന്നത്.
അസംസ്‌കൃത വസ്തുക്കള്‍ക്കുള്ള കുറഞ്ഞ ചെലവും വേതനവ്യവസ്ഥയും ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. ഇതിനാല്‍ത്തന്നെ സ്‌പെഷ്യാലിറ്റി കെമിക്കലുകളുടെ വന്‍തോതിലുള്ള കയറ്റുമതിക്കാണ് ഇന്ത്യ വേദിയാവുന്നത്. 'മുന്നോട്ടുള്ള നാളുകളില്‍ ഉത്പാദന ശേഷി വിപുലീകരിക്കാനും ചെലവ് കുറഞ്ഞ ഉത്പാദന രീതികള്‍ തേടാനും ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്ക് ആലോചനയുണ്ട്. വര്‍ധിക്കുന്ന ആഗോള ആവശ്യങ്ങള്‍ കണക്കിലെടുത്ത് വിതരണശൃഖല മെച്ചപ്പെടുത്തുകയും പുതിയ മാര്‍ക്കറ്റുകളിലേക്ക് കടന്നുചെല്ലുകയും കമ്പനിയുടെ അജണ്ടകളിലുണ്ട്', റെഗിലേര്‍ ബ്രോക്കിങ് പറയുന്നു.
കഴിഞ്ഞവര്‍ഷം ജൂലായിലാണ് ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. പൂനെയാണ് കമ്പനിയുടെ ആസ്ഥാനം. പെര്‍ഫോര്‍മന്‍സ് കെമിക്കലുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റര്‍മീഡിയറ്റുകള്‍, എഫ്എംസിജി കെമിക്കലുകള്‍ പോലുള്ള ക്രിട്ടിക്കല്‍ സ്‌പെഷ്യാലിറ്റി കെമിക്കലുകളുടെ ഉത്പാദനത്തിലാണ് ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രധാനമായും ഏര്‍പ്പെടുന്നത്.
ബുധനാഴ്ച്ച 2,014 രൂപയിലാണ് കമ്പനിയുടെ ഓഹരിയിടപാടുകള്‍ക്ക് തുടക്കം. 2022 -ല്‍ ഇതുവരെ 20 ശതമാനത്തോളം വിലത്തകര്‍ച്ച ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓഹരികള്‍ നേരിടുന്നുണ്ട്. ജനുവരി 3 -ന് 2,482 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഇതേസമയം, അരങ്ങേറ്റത്തിന് ശേഷം ഇതുവരെ ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓഹരികള്‍ 26 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 2,705 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 1,422.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications