ഓഹരി വിപണിയിലെ ചാഞ്ചാട്ടം സാധാരണ കാര്യമാണ്. ഇന്ന് മുന്നോട്ടെങ്കിൽ നാളെ താഴോട്ട് പതിക്കും. നേരെ തിരിച്ചും സംഭവിക്കാം. എന്നാൽ ഓഹരികളുടെ കാര്യത്തിൽ ചാഞ്ചാട്ടത്തിന്‍റെ തോത് ചിലപ്പോൾ കുറഞ്ഞിരിക്കും. ചില ഓഹരികൾ ഏറെ നാളുകൾ ലാഭം മാത്രം നൽകും. അങ്ങനെയുളള ഓഹരിയാണ് പുനരുപയോഗ ഊർജ കമ്പനികളുടെ ഓഹരികൾ. ഐനോക്സ് വിൻഡ് എനർജി, കെപിഐ ഗ്രീൻ എനർജി തുടങ്ങിയ ചില പുനരുപയോഗ ഊർജ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 450 മുതൽ 500 ശതമാനം വരെ ഉയർന്നു.
എസ്ആർഎം എനർജി, എസ്‌ജെവിഎൻ , ജെപി പവർ വെഞ്ച്വേഴ്‌സ്, അദാനി പവർ എന്നിവയും ഇതേ കാലയളവിൽ 200 മുതൽ 350 ശതമാനം ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 15-ൽ അധികം ഓഹരികളാണ് 100 ശതമാനത്തിലധികം ലാഭം നിക്ഷേപകർക്ക് നൽകിയത്. എന്താണ് പുനരുപയോഗ ഊർജ കമ്പനികളുടെ ഓഹരികളുടെ കുതിപ്പിന് കാരണമെന്ന് നമുക്ക് നോക്കാം.

സർക്കാർ നയം തന്നെ ഏറ്റവും വലിയ കരുത്ത്
കാർബൺ എമിഷൻ ഒഴിവാക്കുക എന്ന ലക്ഷ്യത്തിലേക്ക് ലോകം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതിന് പൂർണമായ പിന്തുണയുമായി ഇന്ത്യയും ഒപ്പം ചേർന്നിട്ടുണ്ട്. 2030 ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്ന് 50 ശതമാനം വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2070 ഓടെ 'നെറ്റ് സീറോ' എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഡീകാർബണൈസേഷൻ സ്ട്രാറ്റജി ലക്ഷ്യങ്ങൾക്കുള്ള ശക്തമായ സർക്കാർ പിന്തുണ ഈ മേഖലയിൽ നിക്ഷേപകരുടെ താൽപര്യം ഉയർത്തുന്ന ഒരു പ്രധാന ഘടകമാണ്.
കാർബൺ എമിഷൻ ഒഴിവാക്കുക എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിനായി നിരവധി കർമപദ്ധതികളും സർക്കാർ തലത്തിൽ തന്നെ രൂപം കൊണ്ടിട്ടുണ്ട്. സോളാർ റൂഫ്‌ടോപ്പ്, സംഭരണം, ജലവൈദ്യുത ആവശ്യങ്ങൾ എന്നിവയ്ക്ക് പ്രത്യേക നോഡൽ ഏജൻസികൾ അതായത് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ റിന്യൂവബിൾ എനർജി തുടങ്ങിയ രൂപീകരിച്ചിട്ടുണ്ടെന്ന കാര്യം ഈ അവസരത്തിൽ ഓർക്കുക.
ഈ മേഖലയിലെ സർക്കാർ നിരന്തര നിരീക്ഷണവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കാൻ സ്വീകരിച്ച നടപടികളും (40 GW സോളാർ പാർക്ക് സംരംഭം, 500 GW RE സംയോജനം, ഗ്രീൻ എനർജി കോറിഡോർ) തുടങ്ങിയവും പ്രാധാന്യം അർഹിക്കുന്ന കാര്യം തന്നെയാണ്.

മുഴുവൻ പോസിറ്റീവ്
പുനരുപയോഗ ഊർജം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും പുതിയ സർക്കാരിൻ്റെ ശ്രദ്ധാകേന്ദ്രമായി തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഭാരതീയ ജനതാ പാർട്ടി (ബിജെപി), അതിൻ്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ 'സങ്കൽപ് പത്ര'യിൽ, 2047-ഓടെ ഇന്ത്യ ഊർജ സ്വാതന്ത്ര്യം കൈവരിക്കുമെന്നും ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ സാധ്യതകൾ സർക്കാർ പ്രയോജനപ്പെടുത്തുമെന്നും ഊന്നിപ്പറയുന്നു. അതോടൊപ്പം 2047ഓടെ ഭാരതത്തിന് ഊർജസ്വാതന്ത്ര്യം കൈവരിക്കുമെന്നും ഇലക്‌ട്രിക് മൊബിലിറ്റി, ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല, പുനരുപയോഗ ഊർജ ഉൽപ്പാദനം, ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തൽ എന്നിവയിലൂടെ പെട്രോളിയം ഇറക്കുമതി കുറയ്ക്കുമെന്നും ബിജെപി പ്രകടനപത്രികയിൽ പറയുന്നു.
മെഗാ സോളാർ പാർക്കുകൾ, വിൻഡ് പാർക്കുകൾ, ഗ്രീൻ എനർജി കോറിഡോർ പദ്ധതി എന്നിവ സ്ഥാപിക്കുന്നതിലൂടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജം ലക്ഷ്യമിടുന്ന ഭാരതത്തിൻ്റെ പുനരുപയോഗ ഊർജ സാധ്യതകൾ അതുകൊണ്ടു തന്നെ ഈ മേഖലയിലെ കമ്പനികളുടെ വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാകും.
ഏത് ഓഹരി വാങ്ങണം..?
ദീർഘകാല നിക്ഷേപകർക്ക് ടാറ്റ പവർ , വാരി റിന്യൂവബിൾസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ വാങ്ങാമെന്നാണ് സ്വസ്തിക ഇൻവെസ്റ്റ്മാർട്ടിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് പ്രവേഷ് ഗൗർ അഭിപ്രായപ്പെടുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications