ഉപഭോക്തൃ സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്കില്‍ നേരിയ ആശ്വാസം. സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ മന്ത്രാലയം ഇന്നു വൈകുന്നേരത്തോടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, മേയ് മാസത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 7.04 ശതമാനത്തിലേക്ക് താഴ്ന്നു.

കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഏപ്രില്‍ മാസത്തെ പണപ്പെരുപ്പ നിരക്ക് എട്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് (7.79 %) എത്തിയിരുന്നു. എങ്കിലും ഇത് തുടര്‍ച്ചയായ അഞ്ചാം മാസമാണ് റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്കിന്റെ അനുവദനീയ പരിധിക്ക് മുകളില്‍ തുടരുന്നത്. അതേസമയം മൊത്തവില സൂചികയെ (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ചൊവ്വാഴ്ച പുറത്തുവിടും.
റിസര്‍വ് ബാങ്കിന്റെ പണനയത്തെ നേരിട്ട് സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക്. മേയ് മാസത്തിലെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് പൊതുവില്‍ പ്രതീക്ഷിച്ചതിലും താഴ്ന്ന നിരക്കിലാണ് വന്നത്. 7.10 ശതമാനം നിരക്കിലായിരിക്കും പണപ്പെരുപ്പം എന്നായിരുന്നു വിപണിയിലെ വിലയിരുത്തല്‍. പ്രതീക്ഷിച്ചതിലും താഴെ പണപ്പെരുപ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഓഹരി വിപണിക്കും ആശ്വാസമേകുന്ന വിഷയമാണ്.
പണപ്പെരുപ്പം അനുവദനീയ പരിധി (2 -6%) കവിഞ്ഞ് തുടരുന്നതിനാല്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ രണ്ടു തവണയാണ് റിസര്‍വ് ബാങ്ക് പണലഭ്യത നിയന്ത്രിക്കാനായി അടിസ്ഥാന പലിശ നിരക്കുകളിലൊന്നായ റിപ്പോ റേറ്റ് ഉയര്‍ത്തിയത്. 5 ആഴ്ചത്തെ ഇടവേളയ്ക്കിടയില്‍ 2 തവണയായി 90 അടിസ്ഥാന പോയിന്റ് അഥവാ 0.90 ശതമാനമാണ് റിപ്പോ നിരക്കില്‍ ആര്‍ബിഐ വര്‍ധന നടപ്പാക്കിയത്.
കൂടാതെ ഇക്കഴിഞ്ഞ പണനയ യോഗത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്കിന്റെ അനുമാനം 5.7 ശതമാനത്തിൽ നിന്നും 6.7 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ഇതു പ്രകാരം 2022 ഏപ്രില്‍- ജൂണ്‍ കാലയളവില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7.5 ശതമാനമായിരിക്കും എന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.
ഇതിനിടെ, ഓഹരി വിപണയില്‍ വമ്പന്‍ തകര്‍ച്ച. ആഗോള വിപണികളിലെ തകര്‍ച്ചയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണികളിലും രൂക്ഷമായ ഇടിവ് നേരിട്ടത്. ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്‌സ് 1,456 പോയിന്റ് ഇടിഞ്ഞ് 52,847-ലും എന്‍എസ്ഇയുടെ മുഖ്യ സൂചിക നിഫ്റ്റി-50, 427 പോയിന്റ് താഴ്ന്ന് 15,774-ലും ക്ലോസ് ചെയ്തു. എല്ലാ വിഭാഗം ഓഹരി സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കില്‍ പണപ്പെരുപ്പം തുടരുന്നതിനാല്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടുമെന്ന വിലയിരുത്തലാണ് വിപണിയില്‍ തിരിച്ചടിയായത്.


Click it and Unblock the Notifications