കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗവും സർക്കാരിന്റെ വരുമാന മേഖലകൾക്ക് തിരിച്ചടിയായതോടെ രണ്ടാം വർഷവും വമ്പൻ തുക വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ. നികുതിപിരിവിലെ കുറവുമൂലം സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താനാണിത്. നടപ്പ് സാമ്പത്തിവർഷം 1.58 ലക്ഷംകോടി രൂപ(21.7 ബില്യൺ ഡോളർ)അധിക വായ്പയെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
വെള്ളിയാഴ്ച ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) യോഗം മറ്റ് വിഷയങ്ങളോടൊപ്പം സംസ്ഥാനങ്ങൾക്കുള്ള നഷ്ട പരിഹാരം സംബന്ധിച്ചും ചർച്ച നടത്തും. രാജ്യവ്യാപകമായി ജിഎസ്ടി ഏർപ്പെടുത്തിയതുമൂലം വരുമാനനഷ്ടത്തിന് സംസ്ഥാനങ്ങൾക്ക് പണം നൽകാൻ കേന്ദ്ര സർക്കാർ സമ്മതിച്ച നഷ്ടപരിഹാരത്തിന്റെ ഭാഗമാണ് ഈ തുക. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്ക് നീങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം.
2.7 ലക്ഷം കോടി രൂപയോളമാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടിവരികയെങ്കിലും ഈയനത്തിൽ 1.1 ലക്ഷംകോടി രൂപയാണ് കേന്ദ്രത്തിന് അധികമായി വേണ്ടിവരിക. നടപ്പു ത്രൈമാസത്തിൽ ഒരു ട്രില്യൺ രൂപ ബോണ്ട് വാങ്ങൽ പദ്ധതി പ്രഖ്യാപിക്കൽ തുടങ്ങിയ വിവിധ നീക്കങ്ങളിലൂടെ ആർബിഐക്ക് ഇതുവരെ വരുമാനം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.
ധനകമ്മി പരിഹരിക്കാൻ ഈവർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ 12 ലക്ഷം കോടി രൂപയ്ക്കുപുറമെയാണ് 1.1 ലക്ഷംകോടി കേന്ദ്രം കണ്ടെത്തേണ്ടത്. ബോണ്ട് വാങ്ങൽ പദ്ധതിയിലൂടെ ഒരു ലക്ഷംകോടി രൂപ സമാഹരിച്ച് ഇതുവരെയുള്ള വരുമാന ചോർച്ചയ്ക്ക് ആശ്വാസമേകാൻ ആർബിഐക്ക് സാധിച്ചതാണ് വലിയ പ്രതിസന്ധി ഒഴിവാക്കിയത്. ബോണ്ട് ആദായം 20 ബേസിസ് പോയന്റ് താഴ്ത്തി 5.97ശതമാനത്തിലെത്തിക്കാനും റിസർവ് ബാങ്കിന് കഴിഞ്ഞിരുന്നു.