സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംയുക്ത സമരസമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിര്‍ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യബസുകള്‍ക്ക് സാമ്പത്തികനഷ്ടം തുടരുകയാണ്. കൊവിഡ് ഭീഷണിയെ തുടർന്ന് ആളുകൾ യാത്രകളും മറ്റും കുറച്ചതും ഇന്ധനവില വര്‍ധനവും സ്വകാര്യ ബസുകാർക്ക് പ്രതിസന്ധിയായി.
സര്‍വീസ് തുടരാനുള്ള സാമ്പത്തിക നേട്ടം ബസ് ഉടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉടമകള്‍ പറയുന്നു. പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായി. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള തീരുമാനമെന്ന് ബസ്സുടമകള്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പാക്കിയിട്ടും സംസ്ഥാനത്ത് പല ജില്ലകളിലും സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറങ്ങിയിരുന്നില്ല. കോട്ടയത്ത് സ്വകാര്യ ബസ് സര്‍വീസ് ഭാഗികമായാണ് നടക്കുന്നത്. തൃശ്ശൂരില്‍ വളരെ കുറച്ച് റൂട്ടുകളിലാണ് ബസുകൾ ഓടുന്നത്.
പത്തനംതിട്ടയില്‍ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കൊച്ചിയിൽ സ്വകാര്യ ബസ് സര്‍വ്വീസുകളുടെ എണ്ണത്തിൽ വന്‍ കുറവാണുള്ളത്. നഗരത്തിന് പുറത്തേക്കുള്ള പല പ്രധാന റൂട്ടുകളിലും ബസ് സര്‍വ്വീസുകൾ പൂര്‍ണമായും നിലച്ചു. നിയന്ത്രണങ്ങളോടെ ബസ് സർവ്വീസ് നടത്താനില്ലെന്ന് നേരത്തെ തന്നെ സ്വകാര്യ ബസ് ഉടമകൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഭാഗീക സർവ്വീസുകൾ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം.
70 ശതമാനം സ്വകാര്യ ബസ്സുടമകളും ഒരു വര്‍ഷത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവക്കുന്നതിന് ജിഫോം അപേക്ഷ നല്‍കിയിരുന്നു. 12,000- ത്തോളം സ്വകാര്യ ബസ്സുകളാണ് സംസ്ഥാനത്ത് സര്‍വ്വീസ് നടത്തിയിരുന്നത്.