കുറഞ്ഞ നികുതി നിരക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ ആദായനികുതി സ്ലാബ് തിരഞ്ഞെടുക്കുന്നവര്‍ക്ക്, തൊഴിലുടമ നല്‍കുന്ന സൗജന്യ ഭക്ഷണത്തിന് ഇളവ് അവകാശപ്പെടുന്നതിനുള്ള നിയമങ്ങളില്‍ ആദായനികുതി വകുപ്പ് മാറ്റം വരുത്തി. വകുപ്പ് 115 ബിഎസി പ്രകാരം പുതിയ നികുതി സ്ലാബ് തിരഞ്ഞെടുക്കുന്ന ജീവനക്കാര്‍ക്ക് ഭക്ഷണ കൂപ്പണുകളിലോ വൗച്ചറുകളിലോ നികുതി ഇളവ് ലഭിക്കില്ലെന്ന് ഒരു വിജ്ഞാപനത്തില്‍ ആദായനികുതി വകുപ്പ് അറിയിച്ചു. '2020-21 സാമ്പത്തിക വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന നികുതി വ്യവസ്ഥയില്‍, ഒരു ജീവനക്കാരന് പണമടച്ച വൗച്ചറുകള്‍ വഴി നല്‍കുന്ന ഭക്ഷണ കൂപ്പണുകള്‍ക്ക് ഇളവ് അവകാശപ്പെടാനാവില്ല.
ഒരു നേരത്തെ ഭക്ഷണത്തിന് 50 രൂപയാണ് ഇളവ് നല്‍കുന്നതെന്ന് ക്ലിയര്‍ടാക്‌സ് സ്ഥാപകനും സിഇഒയുമായ ആര്‍ക്കിത് ഗുപ്ത വ്യക്തമാക്കി. ഓഫീസ് സമയങ്ങളില്‍ ഒരു തൊഴിലുടമ ജീവനക്കാര്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷണമോ പാനീയങ്ങളോ ജീവനക്കാര്‍ക്കുള്ള വ്യക്തിപരമായ ആനുകൂല്യങ്ങളാണെന്നും ഇവ ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ചെലവായിട്ടല്ല ആദായനികുതി കണക്കാക്കുന്നതെന്നും നികുതി വിദഗ്ധന്‍ ശൈലേഷ് കുമാര്‍ പറയുന്നു. ക്ലിയര്‍ടാക്‌സിന്റെ വിശകലനം അനുസരിച്ച്, ഇനിപ്പറയുന്ന ഇളവുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭിക്കുന്നതായിരിക്കും;
1. ഓഫീസിലോ ബിസിനസ് പരിസരങ്ങളിലോ ജോലിസമയത്ത് ഒരു തൊഴിലുടമ നല്‍കുന്ന സൗജന്യ ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വില.
2. ജോലിസമയത്ത് നല്‍കുന്ന ചായയും ലഘുഭക്ഷണവും.
3. ഒരു വിദൂര പ്രദേശത്ത് അല്ലെങ്കില്‍ ഒരു ഓഫ്‌ഷോര്‍ ഇന്‍സ്റ്റളേഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലി സമയങ്ങളില്‍ സൗജന്യ ഭക്ഷണവും പാനീയങ്ങളും നല്‍കുന്നു.
നോട്ടുകള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ — മാറ്റിയെടുക്കാൻ 3 എളുപ്പ മാര്‍ഗ്ഗങ്ങള്‍
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച, പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന ശമ്പളക്കാര്‍ക്ക് ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുന്നതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അടുത്തിടെ ഒരു വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു. സൗജന്യ ഭക്ഷണം/ പാനീയങ്ങള്‍/ ഭക്ഷണ കൂപ്പണുകള്‍ ഒഴികെ, റൂള്‍ 3 പ്രകാരം വ്യക്തമാക്കിയ മറ്റ് ആനുകൂല്യങ്ങളായ സൗജന്യ താമസം, മോട്ടോര്‍ കാറുകള്‍, സൗജന്യ വിദ്യാഭ്യാസ സൗകര്യം, ടെലിഫോണ്‍, നിരക്ക് കുറഞ്ഞ വായ്പകള്‍, സമ്മാനങ്ങള്‍, ക്ലബ്ബ് അംഗത്വം മുതലായവ തൊഴിലുടമ നല്‍കുന്നത് പഴയ നികുതി വ്യവസ്ഥയിലും പുത്തന്‍ വ്യവസ്ഥയിലും സമാനമായിരിക്കുമെന്ന് ശൈലേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.