പാശ്ചാത്യ ലോകത്തിന്റെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് കിഴക്കന്‍ ഉക്രൈനില്‍ സൈനിക നടപടിക്ക് റഷ്യ മുതിര്‍ന്നതോടെ, ആഗോള വിപണികള്‍ തകര്‍ന്നടിഞ്ഞു. യുദ്ധം സംബന്ധിച്ച ആശങ്കകളും ക്രൂഡ് ഓയില്‍ വില ഉയരുന്നതിന്റേയും പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണികളിലും വമ്പന്‍ തകര്‍ച്ചയാണ് ദൃശ്യമായത്. പ്രധാന സൂചികകള്‍ 5 ശതമാനത്തോളം ഇടിഞ്ഞു. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ 10 ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. ഇതിനോടൊപ്പം ഡെറീവേറ്റീവ് വിഭാഗത്തിലെ കോണ്‍ട്രാക്ടുകളുടെ എക്‌സ്പയറി ആയതും ചഞ്ചാട്ടത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചു.
തുടര്‍ച്ചയായ ഏഴാം ദിവസമാണ് വിപണി നഷ്ടത്തില്‍ അവസാനിക്കുന്നത്. ഒടുവില്‍ എന്‍എസ്ഇയുടെ പൊതുസൂചികയായ നിഫ്റ്റി 815 പോയിന്റ് നഷ്ടത്തില്‍ 16,248-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 2,702 പോയിന്റ് ഇടിഞ്ഞ് 54,529-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 2,163 പോയിന്റ് താഴ്ന്ന് 35,228-ലും വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ പ്രധാന ഓഹരി സൂചികകളെല്ലാം 3 മുതല്‍ 8 ശതമാനം വരെ നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. 8.24 ശതമാനം ഇടിഞ്ഞ പൊതുമേഖല ബാങ്ക് ഓഹരികളുടെ സൂചികയാണ് നഷ്ടക്കണക്കില്‍ മുന്നിലെത്തിയത്.
സമാനമായി, എന്‍എസ്ഇയിലെ മിഡ് കാപ്-100 സൂചിക 5.77 ശതമാനവും സ്‌മോള്‍ കാപ്-100 സൂചിക 6.17 ശതമാനവും ഇടിഞ്ഞു. അതേസമയം, ഇന്നത്തെ വ്യാപാരത്തിനിടെ 427 ഓഹരികള്‍ വാങ്ങാനാളില്ലാതെ ലോവര്‍ സര്‍ക്യൂട്ടില്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇയിലെ 259 ഓഹരികള്‍ ഒരു വർഷ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. നിഫ്റ്റി-50 സൂചികയിലെ ഒരു ഓഹരി പോലും നേട്ടത്തിലേക്കെത്തിയില്ല. 10 ശതമാനത്തിലധികം വിലയിടിഞ്ഞ ടാറ്റ മോട്ടോര്‍സ് ഓഹരികളാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. യുപിഎല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 8 ശതമാനത്തിലേറേയും ഇടിഞ്ഞു.
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ആകെ 2,148 ഓഹരികളില്‍ 154 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള 1,964 ഓഹരികളും വിലയിടിവ് രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.08-ലേക്ക് കൂപ്പുക്കുത്തി. ഇത്രയും താഴ്ന്ന നിലയിലെ എഡി റോഷ്യോ, വിപണിയിലെ സമസ്ത മേഖലകളിലും നേരിട്ട തിരിച്ചടിയെ സൂചിപ്പിക്കുന്നു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍ വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് 8 ശതമാനത്തോളം വര്‍ധിച്ച് 32.21-ലേക്കെത്തി. വികസ് നിരക്കുകള്‍ ഇത്രയും ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നത് ശുഭസൂചനയല്ല.
ക്രൂഡ് ഓയില്‍ 'സെഞ്ച്വറി'യില്‍
കിഴക്കന്‍ യൂറോപ്പില്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറിയതോടെ, രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 100 ഡോളര്‍ കടന്നു. സെപ്റ്റംബര്‍ 2014-ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ നിലവാരം മറികടക്കുന്നത്. യുദ്ധം സംബന്ധിച്ച ആശങ്കകളും ക്രൂഡ് ഓയില്‍ ഉത്പാദനത്തിലെ വിടവുമാണ് വില കുതിച്ചുകയറാന്‍ ഇടയാക്കുന്നത്. നിലവില്‍ ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ റഷ്യ മൂന്നാം സ്ഥാനത്താണുള്ളത്. കൂടാതെ മിക്ക രാജ്യങ്ങളിലും കോവിഡിന് മുമ്പത്തെ നിലവാരത്തിലേക്ക് ആവശ്യകത എത്തിയതും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാത്തതും ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
രൂപയും സ്വര്‍ണവും
റഷ്യന്‍- ഉക്രൈന്‍ സംഘര്‍ഷം ഡോളര്‍- രൂപ വിനിമയ നിരക്കിനേയും പ്രതികൂലമായി ബാധിച്ചു. ഇന്ന് രാവിലെ 69 പൈസയാണ് ഡോളറിനെതിരേ ഇടിഞ്ഞത്. 75.25 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സംഘര്‍ഷം മൂര്‍ച്ഛിക്കുകയാണെങ്കില്‍ 75.72-ലേക്ക് ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയാം. സമാനമായി സ്വര്‍ണ വിലയും കുതിച്ചുയരുകയാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിതവും വിശ്വസ്ത നിക്ഷേപവുമെന്ന നിലയിലെ താത്പര്യമാണ് സ്വര്‍ണത്തേയു ഉയരത്തിലേക്ക് എത്തിച്ചത്. 10 ഗ്രാം തനിത്തങ്കത്തിന് 930 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ 10 ഗ്രാമിന്റെ വ്യാപാരം 51,110 രൂപ നിരക്കിലാണ് പുരോഗമിക്കുന്നത്.


Click it and Unblock the Notifications