ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയ്ക്ക് സംഭവിച്ച ആഘാതത്തിന്റെ ഭീകര ചിത്രം പതിയെ പുറത്തുവരികയാണ്. രാജ്യത്തെ ശമ്പളവിഭാഗത്തെയാണ് ലോക്ക്ഡൗണ്‍ കാലം അതിരൂക്ഷമായി ബാധിച്ചത്. പുതിയ കണക്കുകള്‍ പ്രകാരം കൊവിഡ് പ്രതിസന്ധിയില്‍ 1.8 കോടി ആളുകള്‍ക്ക് ശമ്പള മേഖലയില്‍ ജോലി നഷ്ടപ്പെട്ടു. വൈറസ് വ്യാപനം തടയാന്‍ രാജ്യം പൂര്‍ണമായി അടച്ചിട്ടത് മിക്ക കമ്പനികളുടെയും വരുമാനം ഇല്ലാതാക്കി. ഇതേത്തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ലോക്ക്ഡൗണ്‍ നീങ്ങിയെങ്കിലും ഔപചാരിക തൊഴില്‍ മേഖലയില്‍ പ്രതിസന്ധികള്‍ ഇപ്പോഴും തുടരുകയാണ്. കമ്പനികളുടെ സാമ്പത്തികസ്ഥിതി ഇപ്പോഴും ദുരിതത്തില്‍ത്തന്നെ. ഇതേസമയം, അനൗപചാരിക തൊഴില്‍ മേഖലയില്‍ (കൂലി അടിസ്ഥാനപ്പെടുത്തിയ ജോലികള്‍) അവസരങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജൂലായില്‍ 325.6 ദശലക്ഷം തൊഴില്‍ അവസരങ്ങള്‍ ഈ വിഭാഗത്തില്‍ മൊത്തം രേഖപ്പെടുത്തിയത് കാണാം. 2019-2020 കാലഘട്ടത്തില്‍ 317.6 ദശലക്ഷം തൊഴിലവസരങ്ങളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. അതായത് ലോക്ക്ഡൗണിന് പിന്നാലെ അനൗപചാരിക തൊഴില്‍ മേഖലയില്‍ 8 കോടി അവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെട്ടു. വളര്‍ച്ചാ നിരക്കാകട്ടെ 2.5 ശതമാനവും.
എന്നാല്‍ ഇതേകാലയളവില്‍ ശമ്പള മേഖലയിലെ ജോലികള്‍ 22 ശതമാനം ഇടിഞ്ഞത് കാണാം. 2019-20 വര്‍ഷം 8.6 കോടി ജോലികളായിരുന്നു രാജ്യത്തെ ശമ്പള മേഖലയിലുണ്ടായിരുന്നത്. പൊതുവേ നാഗരിക മേഖലകളിലാണ് ശമ്പള ജോലികള്‍ക്ക് അപ്രമാദിത്വം. രാജ്യത്തെ ശമ്പള ജോലികളില്‍ 58 ശതമാനം നഗരങ്ങള്‍ കേന്ദ്രമാക്കി നിലകൊള്ളുന്നു. പ്രാദേശിക മേഖലകളെ അപേക്ഷിച്ച് നാഗരിക മേഖലകളിലെ ശമ്പള ജോലികള്‍ക്ക് മെച്ചപ്പെട്ട വേതനം കമ്പനികള്‍ ഉറപ്പാക്കുന്നുണ്ട്. ഉത്പാദനക്ഷമതയുടെ കാര്യത്തിലും നാഗരിക മേഖലയിലെ ജോലികള്‍ത്തന്നെ ഒരുപടി മുന്നില്‍. ഇക്കാരണത്താല്‍ നാഗരികമേഖലയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വ്യാപകമായ തൊഴില്‍നഷ്ടം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രതിഫലിക്കും.
സാധാരണയായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ ജൂണ്‍ പാദത്തെ സാമ്പത്തിക ചിത്രം പരസ്യപ്പെടുത്തേണ്ട കാലമാണിത്. നിലവില്‍ 1,560 കമ്പനികള്‍ മാത്രമേ കഴിഞ്ഞ പാദത്തിലെ സാമ്പത്തിക പ്രസ്താവന സിഎംഐഇയ്ക്ക് (സെന്റര്‍ ഫോര്‍ മോട്ടിട്ടറിങ് ഇന്ത്യന്‍ ഇക്കോണമി) സമര്‍പ്പിച്ചിട്ടുള്ളൂ. പൊതുവേ ത്രൈമാസ പാദം പിന്നിട്ടാല്‍ 45 ദിവസത്തിനകം വിവരങ്ങള്‍ കൈമാറണമെന്നാണ് കമ്പനികള്‍ക്കുള്ള ചട്ടം. എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സാമ്പത്തിക പ്രസ്താവനയിറക്കാന്‍ സെപ്തംബര്‍ 15 വരെ കമ്പനികള്‍ക്ക് കേന്ദ്രം സാവകാശം നല്‍കി.
നിലവിലെ കണക്കുകള്‍ പ്രകാരം വേതന ബില്ലില്‍ 2.9 ശതമാനം വര്‍ധനവ് മാത്രമേ ജൂണ്‍ പാദത്തില്‍ രാജ്യം കണ്ടുള്ളൂ (1,560 കമ്പനികള്‍ നല്‍കിയ വിവരം അടിസ്ഥാനപ്പെടുത്തി). കഴിഞ്ഞ 18 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. വിവിധ മേഖലകള്‍ തിരിച്ച് പരിശോധിച്ചാല്‍ ബാങ്കിങ് മേഖലയിലെ മൊത്തം വേതന ബില്‍ 16.6 ശതമാനം കൂടിയത് കാണാം. സെക്യുരിറ്റീസ്/ബ്രോക്കര്‍ കമ്പനികള്‍ 13.5 ശതമാനം വേതനവര്‍ധനവ് രേഖപ്പെടുത്തി. ഇതേസമയം, ഉത്പാദന മേഖലയിലെ വേതന ബില്ലില്‍ 7 ശതമാനം തകര്‍ച്ച സംഭവിച്ചു. ഉത്പാദന മേഖലയില്‍ തുണിത്തര വ്യവസായമാണ് കൂടുതല്‍ ക്ഷീണം കുറിച്ചത്. തൊഴിലാളികളെ വ്യാപകമായി ആശ്രയിക്കുന്ന തുണിത്തര മേഖല വേതന ബില്ലില്‍ 29 ശതമാനം ഇടിവ് അറിയിച്ചു. ജൂണ്‍ പാദത്തില്‍ തുകല്‍ വ്യവസായത്തിലും കാണാം 22.5 ശതമാനം വേതന ഇടിവ്.
വാഹന ഘടക നിര്‍മ്മാണ മേഖല സമര്‍പ്പിച്ച വേതന ബില്ലില്‍ 21 ശതമാനം ഇടിവ് സംഭവിച്ചു. വാഹന നിര്‍മ്മാണ മേഖലയില്‍ സംഭവിച്ചതാകട്ടെ 18.6 ശതമാനം വേതന ഇടിവും. സേവന മേഖലയില്‍ ടൂറിസം 30 ശതമാനവും ഹോട്ടല്‍ വ്യവസായം 20.5 ശതമാനവും റോഡ് ഗതാഗതം 27.6 ശതമാനവും വിദ്യാഭ്യാസം 28 ശതമാനവും കുറവ് വേതന ബില്ലില്‍ അറിയിച്ചു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ 21 ശതമാനം ഇടിവാണ് സംഭവിച്ചത്. ടെലികോം മേഖലയില്‍ ഇടിവ് 10.7 ശതമാനം.