രാജ്യത്തെ സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ശമ്പള വര്‍ധനവില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് കമ്പനിയായ AON നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇത് പ്രതിപാദിക്കുന്നത്.2009 തൊട്ട് മേഖലയില്‍ തല്‍സ്ഥിതി തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് സമ്പദ് വ്യവസ്ഥ മന്ദഗതിയിലായതാണ് ജോലിക്കാര്‍ക്കുള്ള ശമ്പള വര്‍ധനവിനെ ബാധിച്ച പ്രധാന കാരണം.
2019 -ല്‍ രാജ്യത്തെ ഭൂരിഭാഗം കമ്പനികളും അവരുടെ ജോലിക്കാര്‍ക്ക് ശരാശരി 9.3 ശതമാനത്തിന്റെ ശമ്പള വര്‍ധനവാണ് നല്‍കിയിരുന്നത്. എന്നാല്‍, നിലവിലുള്ള ട്രെന്‍ഡ് പ്രകാരം 2020 -ല്‍ ഇത് 9.1 ശതമാനമായി കുറയാനാണ് സാധ്യതയെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 20 വ്യത്യസ്ത വ്യവസായങ്ങളിലേര്‍പ്പെട്ട 1000 കമ്പനികളില്‍ നടത്തിയ പഠനമാണ് സര്‍വ്വേ റിപ്പോര്‍ട്ടിനാധാരം. ശമ്പള വര്‍ധവിലെ താഴ്ചയെ കൂടാതെ 42 ശതമാനം കമ്പനികളുടെയും ശമ്പള ആസൂത്രണം 8-9 സ്ലാബുകള്‍ക്കിടയിലാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 2020 -ല്‍ കമ്പനികളുടെ വരുമാനത്തില്‍ ഇടിവുണ്ടാവാന്‍ സാധ്യത കാണുന്നു. എങ്കിലും 8.1 ശതമാനം വരെ ശമ്പള വര്‍ധനവ് ജോലിക്കാര്‍ക്ക് ഇവര്‍ വാഗ്ദാനം ചെയ്യും.
കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന പരിരക്ഷ നേടാൻ ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നിങ്ങളെ എങ്ങനെ സഹായിക്കും?
നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ജോലിക്കാരുടെ ഭാഗത്തു നിന്നുകൂടി പ്രശ്‌നങ്ങളുണ്ടാവരുതെന്ന കാരണത്താലാണിതെന്നും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു. എന്നാല്‍, ഏഷ്യയിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പട്ട നിലയിലാണ് ഇന്ത്യ. 6.3 ശതമാനവുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഫിലിപ്പീന്‍സ് (5.8 ശതമാനം), ജപ്പാന്‍ (2.4 ശതമാനം) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. രാജ്യത്തെ മിക്ക വ്യവസായങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍, ഓട്ടോമോട്ടിവ് / വാഹന നിര്‍മ്മാണ മേഖലയാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 10.1 ശതമാനത്തില്‍ നിന്ന് 8.3 ശതമാനമായി ചുരുങ്ങി. പോയ വര്‍ഷം വിവിധ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും ഏഷ്യയിലെ മറ്റേത് രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട വേതന വര്‍ധനവാണ് രാജ്യത്തെ കമ്പനികള്‍ അവരുടെ ജോലിക്കാര്‍ക്ക് ഓഫര്‍ ചെയ്യുന്നത്.