എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേമെന്റ് വിഭാഗത്തിന്റെ പ്രഥമ ഓഹരി വില്‍പന (ഐപിഒ) മാർച്ച് രണ്ടിന് ആരംഭിക്കും. ഐപിഒ വഴി 9,000 കോടി രൂപ സമാഹരിക്കാനാണ് എസ്ബിഐ കാര്‍ഡ്‌സ് ആന്‍ഡ് പേമെന്റ് വിഭാഗം ലക്ഷ്യമിടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും സ്വകാര്യ ഇക്വിറ്റി കമ്പനിയായ കാർലൈൽ ഗ്രൂപ്പിന്റേയും പിന്തുണയുള്ള എസ്‌ബിഐ കാർഡ്‌സ് ആൻഡ് പേയ്‌മെന്റ് സർവീസ് ലിമിറ്റഡിന്റെ ഐപിഒ ആഭ്യന്തര വിപണിയിലെ വലിയ ഐപിഒകളില്‍ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാർഡ് വിതരണക്കാരാണ് എസ്‌ബിഐ കാർഡുകൾ.
500 കോടി രൂപയുടെ പുതിയ ഓഹരികൾ ഇഷ്യു ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 130.5 ദശലക്ഷം വരെ ഓഹരികൾ വിൽപ്പനയ്ക്ക് നൽകുമെന്ന് ഫെബ്രുവരി 18-ലെ പ്രോസ്പെക്ടസ് വ്യക്തമാക്കുന്നു. ബിഡ്ഡിംഗ് പ്രക്രിയ മാർച്ച് 5-ന് അവസാനിക്കുന്നതാണ്. എസ്ബിഐയുടെയും കാര്‍ലില്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ എസ്ബിഐ കാര്‍ഡ്‌സിൽ 74 ശതമാനം ഓഹരികൾ എസ്ബിഐയുടെ കൈവശമാണ്. ഇരു കമ്പനികളും എസ്ബിഐ കാര്‍ഡ്‌സിലെ ഓഹരി വിഹിതത്തിന്റെ നിശ്ചിത ശതമാനം വീതം ഐപിഒയില്‍ വിറ്റഴിക്കും.

ഓഹരി വിൽപ്പന ജനുവരിയിലാണ് ആസൂത്രണം ചെയ്‌തതെങ്കിലും സെബിയുടെ അംഗീകാര പ്രക്രീയ പ്രതീക്ഷതിലും കൂടുതൽ സമയമെടുത്തതാണ് വിൽപ്പന മാർച്ചിലേക്ക് മാറിയത്. നിക്ഷേപ ബാങ്കുകളായ കെട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി, ആക്‌സിസ് ക്യാപിറ്റൽ, ബോഫ സെക്യൂരിറ്റീസ്, എച്ച്എസ്‌ബിസി, നോമുറ, എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവയാണ് ഐപിഒ കൈകാര്യം ചെയ്യുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ജിഇ ക്യാപിറ്റലും ചേർന്ന് 1998 ഒക്ടോബറിലാണ് എസ്‌ബിഐ കാർഡുകൾ ആരംഭിച്ചത്. 2017-ൽ ജിഇ ക്യാപിറ്റൽ അവരുടെ 40 ശതമാനം ഓഹരി പങ്കാളിത്തം എസ്‌ബിഐക്കും കാർലൈലിനുമായി വിൽക്കുകയായിരുന്നു.


Click it and Unblock the Notifications