കൊവിഡ് 19-നെതിരായ പോരാട്ടത്തിൽ പങ്കുചേർന്ന് എസ്ബിഐ ജീവനക്കാർ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2,56,000-ഓളം വരുന്ന ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കും. എസ്ബിഐ ജീവനക്കാരുടെ കൂട്ടായ ഈ ശ്രമത്തിന്റെ ഭാഗമായി പിഎം കെയേഴ്‌സ് ഫണ്ടിലേക്കു 100 കോടി രൂപയുടെ സംഭാവനയാകും നല്‍കുക.
എസ്ബിഐയുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തെ ലാഭത്തിന്റെ 0.25 ശതമാനം കൊവിഡ്19-ന് എതിരായ പോരാട്ടത്തിനായി നല്‍കുമെന്ന് കഴിഞ്ഞയാഴ്ച എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ എല്ലാ ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം പിഎം കെയേഴ്‌സ് ഫണ്ടിലേക്കു നല്‍കാന്‍ സ്വമേധയാ മുന്നോട്ടു വന്നത് എസ്ബിഐയെ സംബന്ധിച്ച് അഭിമാനാര്‍ഹമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.
Most Read: കൊറോണ പ്രതിസന്ധിയില്‍ കൈത്താങ്ങായി അസിം പ്രേംജി ഫൗണ്ടേഷനും; സമാഹരിച്ചത് 1,125 കോടി രൂപ
കൊവിഡ് 19 പ്രതിരോധത്തിനായി ഇന്ത്യയിലെ മുന്‍നിര എഫ്എംസിജി കമ്പനിയായ ജ്യോതി ലാബ്‌സും അഞ്ചു കോടി രൂപ ബുധനാഴ്ച്ച പ്രഖ്യാപിച്ചു. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപയും മഹാരാഷ്ട്ര, അസ്സം മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും പിഎം കെയേഴ്‌സ് ഫണ്ടിലേക്കും ഓരോ കോടി രൂപ വീതവുമാണ് നല്‍കുക. മുൻപ് നേരിട്ടിട്ടില്ലാത്ത രീതിയിലെ പ്രതിസന്ധിയാണു നാം നേരിടുന്നതെന്നും ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ പിന്തുണക്കാനായി എല്ലാവരും തയ്യാറാകേണ്ട സമയമാണിതെന്നും കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം പി രാമചന്ദ്രന്‍ പറഞ്ഞു.
ഇന്ത്യയിലെ രത്‌ന-ജ്വല്ലറി വ്യാപാരത്തിന്റെ പരമോന്നത സംഘടനയായ ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലും (ജിജെഇപിസി) പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 21 കോടി രൂപ സംഭാവന നല്‍കുമെന്ന് ബുധനാഴ്ച്ച അറിയിച്ചിട്ടുണ്ട്. കോവിഡിനെതിരെ പോരാടുന്നതിന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും ഐക്യദാര്‍ഢ്യവും ശക്തമായ പിന്തുണയും കൗണ്‍സില്‍ നല്‍കും. കൊവിഡ് കാരണം രാജ്യത്തിന്റെയും നിരവധി വ്യവസായങ്ങളുടെയും സാമ്പത്തിക സ്ഥിതി രൂക്ഷമായി ബാധിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ അംഗങ്ങള്‍, ട്രേഡ് അസോസിയേറ്റുകള്‍, ജെം ആന്‍ഡ് ജ്വല്ലറി അസോസിയേഷനുകള്‍ എന്നിവ മുന്നോട്ട് വന്ന് പ്രധാനമന്ത്രി-കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജിജെഇപിസി ചെയര്‍മാന്‍ പ്രമോദ് അഗര്‍വാള്‍ പറഞ്ഞു.